ലത്വീഫ ഹാനിം: കമാല്‍ പാഷയുടെ വിമോചിത വനിത

വി.എ കബീര്‍‌‌
img

പുതിയ കാലത്തെ മുസ്‌ലിംകള്‍ക്ക് പടിഞ്ഞാറും പടിഞ്ഞാറ് നോക്കികളായ മുസ്‌ലിം ബുദ്ധിജീവികളും 'റോള്‍ മോഡലാ'യി അവതരിപ്പിക്കാറുള്ള ചരിത്രപുരുഷനാണ് 'തുര്‍ക്കിയുടെ രാഷ്ട്രപിതാവ്' (അത്താതുര്‍ക്ക്) എന്ന അപരാഭിധാനത്തില്‍ അറിയപ്പെടുന്ന മുസ്തഫ കമാല്‍ പാഷ (1881-1938). ഗ്രീക്ക്-ആംഗല ആധിപത്യത്തിനെതിരെ ഇസ്‌ലാമിന്റെ 'വീരയോദ്ധാവ്' ('ഗാസി) എന്ന പട്ടം ധരിച്ച് രംഗപ്രവേശം ചെയ്ത ഈ പട്ടാളക്കാരന്‍ ഭരണത്തിലെത്തിയപ്പോള്‍ ഖിലാഫത്തിന്റെ ഉന്മൂലനം, ശരീഅത്ത് നിര്‍മാര്‍ജനം, ബാങ്ക്‌വിളി അറബിയില്‍നിന്ന് തുര്‍ക്കിയിലാക്കല്‍, തുര്‍ക്കി തൊപ്പി ('ത്വര്‍ബൂശി')ക്ക് പകരം യൂറോപ്യന്‍ ഹാറ്റ് ധാരണം, പര്‍ദ നിരോധമടക്കമുള്ള സ്ത്രീവിമോചനം തുടങ്ങിയ 'ആധുനികവല്‍ക്കരണത്തിലൂടെ 'യൂറോപ്പിലെ രോഗി'ക്ക് ആരോഗ്യപുഷ്ടി നല്‍കാന്‍ ശ്രമിച്ചതാണ് പാശ്ചാത്യര്‍ക്കും കൊളോണിയല്‍ ആധുനികതയുടെ വക്താക്കള്‍ക്കും കമാല്‍പാഷയെ പ്രിയങ്കരനാക്കി മാറ്റിയത്. എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും യൂറോപ്യന്‍ രാജ്യങ്ങളുടെ ദൃഷ്ടിയില്‍ തുര്‍ക്കി ഇപ്പോഴും 'രോഗി'യായി തന്നെ അവശേഷിക്കുന്നുവെന്നതാണ് രസാവഹം. മാറിമാറിവന്ന ഭരണകൂടങ്ങളെല്ലാം തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം ലഭിക്കാന്‍ കഠിനയത്‌നം നടത്തുകയുണ്ടായെങ്കിലും വിജയിക്കുകയുണ്ടായില്ല. ഇന്നും ആ അയിത്തം തുടരുകയാണ്. എങ്കിലും 'പരിഷ്‌കരണ'ങ്ങളുടെ  കള്ളവെളിച്ചം കമാല്‍പാഷയുടെ ഫാഷിസ്റ്റ് ഏകാധിപത്യ വാഴ്ചക്ക് ഏറെക്കാലം തിരശ്ശീലയായി വര്‍ത്തിച്ചു. പട്ടാളം കാവലേറ്റെടുത്ത കമാലിസത്തിന്റെ അടിത്തറ തുര്‍ക്കി ഉന്മാദ ദേശീയതയായിരുന്നു. അതിന്റെ വംശവെറിയില്‍ തുര്‍ക്കിയിലെ തന്നെ കുര്‍ദ് ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭാഷാ സംസ്‌കാരങ്ങള്‍ക്കും നിലനില്‍പുണ്ടായില്ല. ഉത്തരകൊറിയയിലെ കിം ഇല്‍സുംഗിനെയും അല്‍ബേനിയയിലെ അന്‍വര്‍ ഹോ(ഖോ)ജയെയും പോലെ കമാല്‍പാഷയായി തുര്‍ക്കിയിലെ ദൈവവും മതവും. തുര്‍ക്കിയിലെങ്ങും ഇതിഹാസസമാനമായ അത്താതുര്‍ക്കിന്റെ വിഗ്രഹങ്ങള്‍ ഉയര്‍ന്ന് പൊങ്ങി. ദേശീയഗാനത്തില്‍ പോലും അദ്ദേഹത്തിന്റെ 'വിശുദ്ധനാമം' നിറഞ്ഞുനിന്നു. ഇങ്ങനെയാണ് അതിലെ ഒരു വരി: മഹാനായ അത്താതുര്‍ക്ക്! എന്റെ അസ്തിത്വം തുര്‍ക്കികള്‍ക്ക് ഒരു ഉപഹാരമായിരിക്കുമെന്ന പ്രതീക്ഷയോടെ, അങ്ങ് തെരഞ്ഞെടുത്ത ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി, അങ്ങ് ഒരുക്കിതന്ന പാതയിലൂടെ അവിരാമം സഞ്ചരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'' യൂറോപ്യന്‍ അധിനിവേശത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുകയും തകര്‍ന്നടിഞ്ഞ ഇസ്‌ലാമിക ഖിലാഫത്തിന്റെ അവശിഷ്ടങ്ങളുടെ മേല്‍ ഏകീകൃത ദേശീയ മതേതര റിപ്പബ്ലിക് കെട്ടിപ്പടുക്കുകയും ചെയ്ത 'മഹാനായ ഈ നേതാവി'ന്റെ അപദാനങ്ങള്‍ കേട്ടുകൊണ്ടാണ് പ്രാഥമിക ഘട്ടം മുതല്‍ക്കേ തുര്‍ക്കിയിലെ വിദ്യാര്‍ഥികള്‍ വളര്‍ന്ന് വന്നത്. സ്‌കൂള്‍ മൈതാനത്തിലെ അസംബ്ലിയില്‍ ദേശീയ ഗാനത്തില്‍ പരാമൃഷ്ടമായ 'ഗാസിമുസ്തഫ' യോടു പ്രതിജ്ഞ പുതുക്കിയ ശേഷമേ ക്ലാസ്മുറികളില്‍ അവര്‍ പ്രവേശിച്ചിരുന്നുള്ളൂ. അങ്ങനെ മതവിലക്കുകള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ട തുര്‍ക്കിയില്‍ ആര്‍ക്കും തൊടാന്‍ പാടില്ലാത്ത വലിയൊരു 'ടാബു'വായിത്തീര്‍ന്നു അത്താതുര്‍ക്ക്. മുസ്തഫ കമാല്‍ എന്ന പച്ചമനുഷ്യന്‍ ദൃഷ്ടിയില്‍നിന്ന് മറയുകയും ഒരു ആരാധ്യവിഗ്രഹം തദ്സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. പക്ഷേ, ജീവിതകാലത്തല്ലെങ്കിലും മറ്റേതൊരു വിഗ്രഹവുമെന്നപോലെ കമാല്‍ പാഷയുടെ വിഗ്രഹവും കാലത്തിന്റെ കൈയാങ്കളിയില്‍നിന്ന് രക്ഷപ്പെട്ടില്ല. ആ വിഗ്രഹത്തിന് ചുറ്റുമുള്ള പരിവേഷം പതുക്കെ കാലം അഴിച്ചുമാറ്റാന്‍ തുടങ്ങി. അത്താതുര്‍ക്കിന്റെ 'വീരസാഹസിക' കാലത്തില്‍നിന്ന് ഭിന്നമായ കാലത്ത് ജീവിച്ച, വിദേശത്ത് വിദ്യാഭ്യാസം നിര്‍വഹിച്ച പുതിയ തലമുറകളാകട്ടെ സ്വയം വിമര്‍ശനത്തിന് മുന്നോട്ടുവന്നു. അത്താതുര്‍ക്കിന്റെ രാഷ്ട്രീയനിലപാടുകളുടെ നിഷേധാത്മകവശങ്ങളും പര്‍ദ, കുര്‍ദ്-അര്‍മീനിയന്‍-സൈപ്രസ് പ്രശ്‌നങ്ങള്‍ തുടങ്ങിയ വംശീയ-സാംസ്‌കാരിക സമീപനങ്ങളും പുനരവലോകനത്തിന് വിധേയമാകാന്‍ തുടങ്ങി. അത്താതുര്‍ക്കിന്റെ വിഗ്രഹപരിവേഷം അഴിച്ചുമാറ്റി പച്ചമനുഷ്യനെന്നനിലയില്‍ വസ്തുനിഷ്ഠമായ വിശകലനത്തിനുള്ള പ്രവണത ശക്തിപ്പെട്ടു. യൂറോപ്യന്‍ സംസ്‌കാരം വാരിപ്പുണര്‍ന്നിട്ടും എന്തുകൊണ്ട് തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം ലഭിക്കുന്നില്ല? എന്തുകൊണ്ടാണ് തുര്‍ക്കി ദേശീയതക്ക് തുര്‍ക്കിയുടെ തന്നെ മക്കളായ കുര്‍ദുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്? അത്താതുര്‍ക്ക് അടിച്ചമര്‍ത്തിയ വംശീയ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് പിന്നെയും തല ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു? പുതിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉരുണ്ടുകൂടിയപ്പോള്‍ അവരുടെ സ്വത്വബോധം ഉണരുകയും ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പവിത്രീകരിക്കപ്പെട്ട അത്താതുര്‍ക്ക് പാരമ്പര്യത്തിന്റെ അകക്കാഴ്ചകള്‍ കാണുന്നതിന് അതിനെ കീറിമുറിക്കാന്‍ അവര്‍ ധൃഷ്ടരായി. കമാലിസ്റ്റ് അനുഭവങ്ങളുടെ യാഥാര്‍ഥ്യം കണ്ടെത്തുന്നതിലേക്കും അത്താതുര്‍ക്ക് കാലഘട്ടത്തിന്റെ നിഷ്പക്ഷമായ പുനര്‍വായനയിലേക്കും പുതിയ തലമുറയിലെ ഒരുകൂട്ടം അന്വേഷണ കുതുകികളെ ഇത് വഴിനടത്തി. ഒരു വിശുദ്ധ നായകനും ഇതിഹാസ കഥാപാത്രവുമെന്നതില്‍നിന്ന് ഭിന്നമായി കമാല്‍പാഷ എന്ന പച്ച മനുഷ്യനിലായിരുന്നു അവരുടെ താല്‍പര്യം. അതിനാല്‍ ആ കാലഘട്ടവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ തുറന്ന് കിട്ടാനുള്ള ആവശ്യവും ഉയര്‍ന്നുവന്നു.
കമാല്‍പാഷയെ മനുഷ്യനായി കാണുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമായാണ് അദ്ദേഹത്തിന്റെ ആരാധകന്മാരും കമാലിസത്തിന്റെ കാവല്‍ക്കാരായ തുര്‍ക്കി സൈന്യവും കാണുന്നത്. ഈ 'കുറ്റകൃത്യ'ത്തിന്റെ പേരില്‍ പല തുര്‍ക്കി ബുദ്ധിജീവികളും വിചാരണക്ക് വിധേയരായിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രപിതാവിന്റെ ചിത്രം മനുഷ്യവല്‍ക്കരിക്കുന്നതില്‍ തുര്‍ക്കികള്‍ തല്‍പരരല്ലെന്ന് 2007ല്‍ ടര്‍ക്കിഷ് ഡെയ്‌ലി നടത്തിയ ഒരു സര്‍വേയില്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ഏതാണ്ട് ഒരു നൂറ്റാണ്ടായി തുര്‍ക്കി നാണയത്തില്‍ കമാല്‍പാഷയുടെ പുരികം കോടിയ ചുളിഞ്ഞ മുഖമാണ് മുദ്ര. 2008-ല്‍ ആ ചുളിഞ്ഞ മുഖത്ത് ഒരു പുഞ്ചിരി പകരാന്‍ കമാലിസ്റ്റ് ശിഷ്യന്മാര്‍ ആലോചിക്കുന്നതായി വാര്‍ത്തുണ്ടായിരുന്നു.

ലത്വീഫ ഹാനിം

2006-ല്‍ തുര്‍ക്കിയിലെ ഏറ്റവും പ്രചാരമുള്ള 'ജുംഹീരിയത്ത്' പത്രത്തിലെ മുന്‍ പത്രപ്രവര്‍ത്തക ഐപക് ഷാലിസ്‌ലര്‍(Ipek Calisler) കമാല്‍ പാഷ വിവാഹമോചനം ചെയ്ത ലത്വീഫ ഹാനിമിനെ കുറിച്ച് അതേ ശീര്‍ഷകത്തില്‍ ഒരു ജീവചരിത്രം പുറത്തിറക്കിയപ്പോഴാണ് അത്താതുര്‍ക്ക് എന്ന ടാബുവിന് മേല്‍ കൈവെക്കാനുള്ള ആദ്യശ്രമം നടക്കുന്നത്. നല്ലതോതില്‍ വില്‍ക്കപ്പെട്ട ഈ പുസ്തകം സ്വാഭാവികമായും ഗ്രന്ഥകര്‍ത്രിക്കെതിരെ നിയമ നടപടി ക്ഷണിച്ചുവരുത്തി. 2006 ആഗസ്റ്റ് 19ന് തുര്‍ക്കി പബ്ലിക് പ്രോസിക്യൂട്ടര്‍ 'ആധുനിക തുര്‍ക്കിയുടെ സ്ഥാപകനെ അപകീര്‍ത്തിപ്പെടുത്തി' എന്ന് ഷാലിസ്‌ലര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
രണ്ടരവര്‍ഷക്കാലം മാത്രം നീണ്ട്‌നിന്ന ദാമ്പത്യജീവിതമായിരുന്നു ലത്വീഫ ഉസാക്കി ഹാനിമിന്റേത്. ലത്വീഫ ഹാനിമിനെ കുറിച്ച അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തുകളും അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളുമായി നടത്തിയ അഭിമുഖങ്ങളും അനന്യലഭ്യമായ അപൂര്‍വ രേഖകളും ആസ്പദിച്ച് നന്നായി ഗവേഷണം ചെയ്ത് എഴുതപ്പെട്ട പുസ്തകമാണ് 'ലത്വീഫ ഹാനിം.'
ഗവേഷണത്തില്‍നിന്ന് കണ്ടെടുത്ത ശകലങ്ങള്‍ ഓരോന്നും അടുക്കിവെച്ചുകൊണ്ടാണ് ലത്വീഫയുടെ ജീവിതത്തിന്റെ ചിത്രം ഷാസ്‌ലര്‍ മുഴുമിക്കുന്നത്. ഇസ്മിറി(Izmir)ലെ സമ്പന്നമായ 'അശ്കസാദ' വ്യാപാര കുടുംബത്തില്‍പിറന്ന ലത്വീഫ അക്കാലത്തെ തുര്‍ക്കിയിലെ ഏറ്റവും വലിയ ധനാഢ്യയായാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്പില്‍ വിദ്യാഭ്യാസം ചെയ്ത (സോര്‍ബോര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നണ് നിയമ ബിരുദം നേടുന്നത്) ലത്വീഫക്ക് നിരവധി ഭാഷകള്‍ അറിയാമായിരുന്നു. 1922-ല്‍ കമാല്‍പാഷ ഇസ്മിര്‍ മോചിപ്പിച്ച ഉടനെയാണ് അശ്കസാദ് കുടുംബത്തിന്റെ വീട്ടില്‍വെച്ച് ഇരുവരും കണ്ടുമുട്ടുന്നത്. അദ്ദേഹം താമസിച്ചിരുന്ന വില്ല വിമോചനപോരാട്ടത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്കിമാറ്റിയ സന്ദര്‍ഭമായിരുന്നു അത്. കമാല്‍ പാഷയുടെ വീരസാഹസികതകള്‍ ലത്വീഫയെ ആവേശഭരിതയാക്കി. തുര്‍ക്കിയെ ആധുനികവല്‍ക്കരിക്കാനുള്ള ലത്വീഫയുടെ ആശയങ്ങള്‍ പാഷയെയും ആകര്‍ഷിച്ചു. വിവാഹത്തിന് മുമ്പ്തന്നെ കമാല്‍പാഷയുടെ പല രാഷ്ട്രീയ ദൗത്യങ്ങളും ലത്വീഫ ഏറ്റെടുത്തിരുന്നു. ഇംഗ്ലീഷ് നാവികസേനക്കുള്ള പാഷയുടെ നയതന്ത്ര സന്ദേശങ്ങള്‍ തയാറാക്കിയിരുന്നത് ലത്വീഫയായിരുന്നുവത്രെ. അവരുടെ വിവാഹചടങ്ങ് തന്നെ പാരമ്പര്യങ്ങളുടെ ലംഘനമായിരുന്നു. രക്ഷിതാക്കളുടെ മാധ്യസ്ഥമില്ലാതെ, സ്ത്രീ-പുരുഷ സമത്വത്തെ പ്രതീകവല്‍ക്കരിച്ചു, വധൂവരന്മാര്‍ മേശക്കിരുവശവുമിരുന്ന് 10 ദിര്‍ഹം വിവാഹമൂല്യം(മഹ്ര്‍) ലത്വീഫക്ക് നേരിട്ടു നല്‍കികൊണ്ടായിരുന്നു വിവാഹം.
അക്കാലത്തെ പതിവുരീതിക്ക് വിരുദ്ധമായി, പര്‍ദ ഉപേക്ഷിച്ച ലത്വീഫ ഭര്‍ത്താവിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. ഒന്നിച്ചായിരുന്നപ്പോള്‍ അത്താതുര്‍ക്കിന്റെ വിശ്വസ്തയായ പൊളിറ്റിക്കല്‍ കമാന്റര്‍ ആയിരുന്നു ലത്വീഫ. ലത്വീഫയുടെ ഭാഷാ സിദ്ധിയിലൂടെയാണ് കമാല്‍പാഷ പുറംലോകത്തെ അറിഞ്ഞിരുന്നത്. വിദേശ പത്രപ്രവര്‍ത്തകരുമായി സമ്പര്‍ക്കമുണ്ടായിരുന്ന ലത്വീഫ എല്ലാ ദിവസവും വിദേശവാര്‍ത്തകള്‍ സംഗ്രഹിച്ച് കമാല്‍പാഷക്ക് നല്‍കുമായിരുന്നു.
തുര്‍ക്കിയിലെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ വ്യക്തിത്വമായാണ് ലത്വീഫയെ ഷാലിസ്‌ലര്‍ അവതരിപ്പിക്കുന്നത്. സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട ലത്വീഫയായിരുന്നു 1930-ലെ തുര്‍ക്കി സ്ത്രീകളുടെ വോട്ടവകാശവും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും നല്‍കുന്ന നിയമനിര്‍മാണത്തിന്റെയും 1934-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും മത്സരിക്കാനുമുള്ള അവകാശവും നല്‍കുന്ന നിയമനിര്‍മാണങ്ങളുടെയും പ്രചോദനകേന്ദ്രം. പാഷയെന്നോ മറ്റു സ്ഥാനപ്പേരുകളോ വിളിക്കാതെ കമാല്‍ എന്ന് മാത്രമേ ലത്വീഫ ഭര്‍ത്താവിനെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നുള്ളൂ. ആദ്യഘട്ടത്തിലൊരിക്കല്‍ റിപ്പബ്ലിക്കന്‍ കൊട്ടാരത്തില്‍ റിബലുകള്‍ ഇരച്ചുകയറി കമാല്‍ പാഷയെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍വേഷം കെട്ടിച്ച് അദ്ദേഹത്തെ പുറത്ത് കടത്തി രക്ഷിച്ചത് ലത്വീഫയായിരുന്നു.
ബഹുഭാര്യാത്വവും പുരുഷന്റെ ഏകപക്ഷീയമായ വിവാഹമോചനവും നിരോധിച്ചുകൊണ്ടുള്ള വ്യക്തിനിയമപരിഷ്‌കരണങ്ങള്‍ തുര്‍ക്കിയില്‍ നടപ്പിലാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ലത്വീഫയായിരുന്നു. പക്ഷേ, പരിഷ്‌കരണവാദിയും ആധുനികതയുടെ വക്താവുമായ കമാല്‍ പാഷ ഏകപക്ഷീയമായാണ് ലത്വീഫയെ വിവാഹമോചനം ചെയ്തതെന്നതാണ് വിരോധാഭാസം. പാരമ്പര്യ നിയമപ്രകാരം രണ്ടുവരി പ്രസ്താവനയിലൂടെ അവരെ 'മൂന്നും ചൊല്ലുക'യായിരുന്നു അദ്ദേഹം. വിവാഹമോചനാനന്തരം മറ്റൊരു വിവാഹത്തിലേര്‍പ്പെടുകയുണ്ടായില്ലെങ്കിലും 'ഫിക്‌രിയ്യ' എന്ന ഒരു തുര്‍ക്കി വനിതയോടൊപ്പമായിരുന്നു പ്രസിഡന്റിന്റെ പൊറുതിയെന്ന് ഗ്രന്ഥകാരി പുസ്തകത്തില്‍ സ്ഥാപിക്കുന്നുണ്ട്.
തുര്‍ക്കി വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതായി പൊലിപ്പിക്കപ്പെടുന്ന കമാല്‍ പാഷ സ്വന്തം ഭാര്യ പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സമ്മതിക്കുകയുണ്ടായില്ല. തന്റെ കഴിവുകളോടുള്ള അസൂയയാണ് ഇതിന് കാരണമെന്നാണ് ലത്വീഫ പറയുന്നത്.

രഹസ്യപേടകം

ലഭ്യമായ രേഖകളുടെയും അക്കാലത്ത് ജീവിച്ചവരുമായുള്ള അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് ഷാലിസ്‌ലര്‍ ലത്വീഫയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാന്‍ ശ്രമിക്കുന്നത്. പൊറുപ്പിക്കാന്‍ കഴിയാത്തവിധം വഴക്കാളിയും ഗര്‍വിഷ്ടയുമായ സ്ത്രീയായിരുന്നു ലത്വീഫ എന്നാണ് കമാലിസ്റ്റുകള്‍ അവരെ കുറിച്ചു പ്രചരിപ്പിച്ചിരുന്നത്. വിവാഹമോചനാനന്തരം തുര്‍ക്കി രാഷ്ട്രീയത്തില്‍ അരികിലാക്കപ്പെടുകയും പൊതുജീവിതത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്ത ലത്വീഫ തന്റെ ദാമ്പത്യജീവിതത്തിലെ അസ്വാരസ്യതകളെയും വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെയും കുറിച്ച് ജീവിതകാലത്ത് വെളിപ്പെടുത്തലുകളൊന്നും നടത്തുകയുണ്ടായില്ല. എന്നാല്‍ അത്താതുര്‍ക്കിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു അവര്‍ ഓര്‍മക്കുറിപ്പുകളെഴുതിയിരുന്നു. മരിക്കുന്നതിന് മുമ്പ് ഒരു രഹസ്യ പേടകത്തിലാക്കി ഈ രേഖകള്‍ ഒരു ബാങ്കിനെ നേരിട്ട് ഏല്‍പിക്കുകയുണ്ടായി. 1975 ഫെബ്രുവരി 20ന് അവര്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ബാങ്ക് പ്രസ്തുത പേടകം ടര്‍ക്കിഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയെ ഏല്‍പിച്ചു. 2003-ല്‍ പേടകം തുറക്കാനുള്ള നിശ്ചിത കാലാവധി കഴിഞ്ഞപ്പോള്‍ മുന്‍ തുര്‍ക്കി പ്രസിഡന്റ് അഹ്മദ് നജ്ദത് സൈസര്‍ അതിലെ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയുണ്ടായെങ്കിലും ഹിസ്റ്റോറിക്കല്‍ സൊസൈറ്റി അനുവദിക്കുകയുണ്ടായില്ല. ഷാലിസ്‌ലറുടെ പുസ്തകം പുറത്തിറങ്ങുന്നതിന്റെ തൊട്ടു ഒരുവര്‍ഷം മുമ്പ് ലത്വീഫ ഹാനിമിന്റെ 30-ാം ചരമവാര്‍ഷികത്തില്‍ ഈ രഹസ്യ രേഖകളെക്കുറിച്ചു തുര്‍ക്കിയില്‍ ചൂടുപിടിച്ച വിവാദങ്ങളും ചര്‍ച്ചകളും നടക്കുകയുണ്ടായി. 2005-ല്‍ നിര്യാതനായ ടര്‍ക്കിഷ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയിലെ പ്രമുഖനായൊരു ചരിത്രകാരന്‍ ലത്വീഫ ഹാനിമിന്റെ ഓര്‍മക്കുറിപ്പുകള്‍ വായിച്ചിരുന്നതായി ഷാലിസ്‌ലര്‍ അവകാശപ്പെടുന്നു. ''പ്രസ്തുത രേഖകള്‍ വായിക്കാതെ തുര്‍ക്കിയുടെ വിമോചന യുദ്ധചരിത്രത്തെയും തുര്‍ക്കി റിപ്പബ്ലിക്കിന്റെ ജനനത്തെയും കുറിച്ചെഴുതാന്‍ സാധ്യമല്ല'' എന്നാണത്രെ അദ്ദേഹം പറഞ്ഞത്.

തുര്‍ക്കി സൈനിക ഓഫീസറുടെ കൃതി

ഷാലിസ്‌ലറുടെ പുസ്തകം പുറത്തിറങ്ങുന്നതിന് ഏതാണ്ട് മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് തന്നെ കമാല്‍ പാഷയുടെ നിഗൂഢ ജീവിതം അനാവരണം ചെയ്തുകൊണ്ട് പേര് വെളിപ്പെടുത്താത്ത ഒരു മുന്‍ തുര്‍ക്കി സൈനിക ഓഫീസര്‍ 'വിഗ്രഹമനുഷ്യന്‍' എന്ന ശീര്‍ഷകത്തില്‍ ഒരു പുസ്തകം എഴുതിയിരുന്നു. കമാല്‍ പാഷയുടെ അപദാനങ്ങള്‍ വാഴ്ത്തി എഴുതപ്പെട്ട 'അതുല്യ മനുഷ്യന്‍' എന്ന പുസ്തകത്തിനുള്ള പ്രത്യാഖ്യാനമായിരുന്നു അത്. തന്റെയും കുടുംബത്തിന്റെയും ജീവഹാനിയെകുറിച്ചുള്ള ഭയമാണ് ഗ്രന്ഥകാരന്‍ പേര് വെളിപ്പെടുത്താതിരിക്കാന്‍ കാരണം. 1977-ല്‍ 'അര്‍റജുല്‍ അസ്സ്വനം' എന്ന ശീര്‍ഷകത്തില്‍ അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ ഈ കൃതി അറബിയിലേക്ക് ഭാഷാന്തരം ചെയ്യുകയുണ്ടായി. അനേകം ടര്‍ക്കിഷ് രേഖകള്‍ എടുത്ത് ചേര്‍ത്ത പ്രസ്തുത കൃതിയിലും ലത്വീഫ ഹാനിമിനെക്കുറിച്ച് ഒരു അധ്യായമുണ്ട്. കമാല്‍പാഷ-ലത്വീഫ ഹാനിം ദാമ്പത്യബന്ധത്തിന്റെ തകര്‍ച്ചയിലേക്ക് വെളിച്ചം വീശുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഈ അധ്യായത്തില്‍ വായിക്കാം.
അത്യന്തം മുരടനായ ഒരു പുരുഷ മേധാവിയായാണ് പാഷയെ ലത്വീഫ ഹാനിമിന് അനുഭവപ്പെട്ടതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ദാമ്പത്യത്തിന്റെ പ്രഥമനാളുകളില്‍ തന്നെ, പുറത്ത് തിളക്കമാര്‍ന്ന വ്യക്തിത്വമായി അവതരിപ്പിക്കപ്പെട്ട ഈ നേതാവിന്റെ സ്വകാര്യ ജീവിതം ഭാര്യക്ക് വലിയൊരു ആഘാതമായി. ലത്വീഫ ഹാനിമിന്റെ ഓര്‍മക്കുറിപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ കമാല്‍പാഷയെ തുറന്ന് കാട്ടുന്നത്. തുര്‍ക്കിയുടെ ആധുനിക ചരിത്രവുമായി ബന്ധപ്പെട്ട റിദാ നൂറിനെപ്പോലുള്ള മറ്റ് ചിലരുടെ ഓര്‍മക്കുറിപ്പുകളും ഗ്രന്ഥകാരന്‍ അവലംബിക്കുന്നുണ്ട്.
മദ്യപിച്ചു ലക്ക് കെട്ടായിരുന്നുവത്രെ പലപ്പോഴും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കമാല്‍പാഷ കഴിഞ്ഞിരുന്നത്. ഭ്രാന്തവും വിചിത്രവുമായിരുന്നു അദ്ദേഹത്തിന്റെ പല പെരുമാറ്റ രീതികളും. ഒരിക്കല്‍ നട്ടപ്പാതിരക്ക് കുതിരയെ പൂട്ടിയ ട്രാംവേയില്‍ സഞ്ചരിക്കാന്‍ കമാല്‍പാഷ വാശിപിടിച്ചത് ലത്വീഫ ഓര്‍ക്കുന്നു. ഡോക്ടര്‍മാര്‍ വിശ്രമം വിധിച്ച നാളുകളായിരുന്നു അത്. അര്‍ധരാത്രി ട്രാംവേ സംഘടിപ്പിക്കാനുള്ള പ്രയാസവും അസമയത്തുള്ള സഞ്ചാരത്തിന്റെ അപകടസാധ്യതകളും തെര്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. പൊറുതിമുട്ടിയ അവര്‍ വാഹനം സംഘടിപ്പിച്ച് അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. യാത്രക്കിടയിലെ വിചിത്രമായ പെരുമാറ്റങ്ങളും അവര്‍ വിസ്തരിക്കുന്നുണ്ട്. കുതിരയെ വഞ്ചിയിലേക്ക് ചാടിക്കാന്‍ ഒരുമ്പെട്ടതും ഭീതിയോടെ അവര്‍ ഓര്‍ക്കുന്നു.
'ജാന്‍ഖായാ' കൊട്ടാരത്തില്‍ മദ്യവും മദിരാക്ഷികളുമായുള്ള ഭര്‍ത്താവിന്റെ കുത്തഴിഞ്ഞ ജീവിതം പൊറുപ്പിക്കാനാകാതെയാണ് ലത്വീഫ ഹാനിം ദാമ്പത്യജീവിതത്തിന് വിരാമം കുറിച്ചതെന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാര്യങ്ങളുടെയും നിയന്ത്രണം കൈയിലെടുക്കാന്‍ ആദ്യകാലം ലത്വീഫ ശ്രമിക്കാതെയല്ല. പക്ഷേ നിരാശയായിരുന്നു ഫലം.... ''റിപ്പബ്ലിക് പ്രസിഡന്റ് മുസ്തഫ കമാലിന്റെ ഭാര്യ ലത്വീഫ ഹാനിം' എന്ന് അടിക്കുറിപ്പായി എഴുതിയ ഒരു ചുവര്‍ ചിത്രം മാത്രമാണ് താനെന്ന് വൈകാതെ അവര്‍ക്ക് മനസ്സിലായി. അവര്‍ക്ക് കൊട്ടാരത്തില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ ആ അവസ്ഥയില്‍ തുടരാം. ഇല്ലേ- ഏത് നിമിഷവും ആ ചുവര്‍ചിത്രം കിളിവാതിലിലൂടെ പുറത്തെറിയപ്പെടും.' (അര്‍റജുല്‍ അസ്വനം. പേ. 366)
റിദാ നൂറി1ന്റെ ഓര്‍മക്കുറിപ്പുകളെ ഉദ്ധരിച്ചുകൊണ്ട് കമാല്‍പാഷ ഗുഹ്യരോഗിയായിരുന്നുവെന്നും ലത്വീഫ ഹാനിമിന് ഭര്‍ത്താവില്‍നിന്ന് ലഭിച്ച പ്രഥമോപഹാരം ഗുണോറിയയായിരുന്നുവെന്നും ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. റിദാ നൂറിന്റെ വാക്കുകള്‍: ഉന്നതസംസ്‌കാരമുള്ള ബുദ്ധിമതിയായിരുന്നു ലത്വീഫ. പുരുഷന്മാരെപ്പോലെ കരുത്തും അവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവിനെ അവര്‍ നന്നായി പരിപാലിച്ചു. അതവരുടെ ബാധ്യത തന്നെ. മുസ്തഫ കമാലിന് വേണ്ടി പ്രസംഗങ്ങളും കത്തുകളും എഴുതിതയാറാക്കിയിരുന്നതും വിദേശികളുമായുള്ള അഭിമുഖങ്ങള്‍ സംഘടിപ്പിച്ചിരുന്നതും താനാണെന്ന് അവര്‍ എന്നോട് പറയുകയുണ്ടായി. മദ്യത്തിലും പെണ്ണുങ്ങളിലും മുഴുകിയ മുസ്തഫ കമാലിന്റെ ജീവിതത്തെ കുറിച്ച് അവര്‍ എന്നോടു പരാതി പറയാറുണ്ടായിരുന്നു. എന്റെ ഭാര്യയുടെ ഉറ്റസുഹൃത്തായിരുന്നു ലത്വീഫ. പുരുഷധര്‍മം നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവിന്റെ ദൗര്‍ബല്യം ലത്വീഫ അവരോട് പറയാറുണ്ടായിരുന്നു. ഗാലിബയോടും ഈ പരിഭവം അവര്‍ ആവര്‍ത്തിക്കുകയുണ്ടായി. ഇത് അംഗീകരിച്ചുകൊണ്ട് ഫത്ഹിയും പിന്നീട് എന്നോടു സംസാരിക്കുകയുണ്ടായി. .........എന്ത് പറയാന്‍....... ലത്വീഫയെ ഗുണോറിയ ബാധിച്ചതായാണ് പിന്നീട് കേള്‍ക്കാനായത്.
''ചാരിത്ര്യശുദ്ധിയുള്ള സ്ത്രീയായിരുന്നു ലത്വീഫ. രോഗം ഭര്‍ത്താവില്‍നിന്ന് പകര്‍ന്നതാവാനേ തരമുള്ളൂ... അവരെ ചികിത്സിക്കാന്‍ ഡോ. കന്‍ആന്‍ തൗഫീഖിനെ വിളിച്ചുകൊണ്ടുവന്നു. ലത്വീഫയുടെ പിതൃവ്യന്‍ ഖാലിദ് സിയായുടെ സ്യാലനാണ് ഡോ. കന്‍ആന്‍. മുസ്തഫ കമാലിന് എങ്ങനെയാണ് പൗരുഷം നഷ്ടപ്പെട്ടതെന്ന് ഞാന്‍ മോസ്‌കോവിലായിരുന്നപ്പോള്‍ അലി ഫുആദ് എന്നോടു പറയുകയുണ്ടായി. മിലിട്ടറി കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന നാള്‍ മുതലേ അലി ഫുആദിന് മുസ്തഫ കമാലിനെ അറിയാം. അന്നേ അയാള്‍ ഷണ്ഡനായിരുന്നു.'' (My life and Memories p. 1252-1253)
ഡോ. റിദാ നൂര്‍ പുസ്തകത്തില്‍ മറ്റൊരിടത്ത് ഇങ്ങനെ എഴുതുന്നു: ഒരു ദിവസം മുസ്തഫ കമാല്‍ ഭാര്യ ലത്വീഫയെ വിവാഹമോചനം ചെയ്ത ഔദ്യോഗിക അറിയിപ്പു കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു മന്ത്രിതലതീരുമാനമായാണ് ഈ അറിയിപ്പു പുറത്തുവന്നത്. സിവില്‍ നിയമത്തിന് വിരുദ്ധമായിരുന്നു വിവാഹമോചനം. കാരണം നിയമമനുസരിച്ച് ഉഭയതീരുമാനപ്രകാരമേ വിവാഹമോചനം സാധുവാകൂ. അല്ലെങ്കില്‍ മതിയായ കാരണം ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ കോടതിവിധിയുണ്ടാകണം. ഇത് രണ്ടും അതിലംഘിച്ചുകൊണ്ടാണ് കാബിനറ്റ് തീരുമാനമുണ്ടാകുന്നത്. മുസ്തഫ കമാല്‍ നിയമത്തിന് മാതൃക സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് നോക്കൂ! അയാളാണ് സിവില്‍നിയമം നിര്‍മിക്കുന്നത്. ആദ്യം കാല്‍ചുവട്ടില്‍ അതിനെ ചവിട്ടിത്തേക്കുന്നതും അയാള്‍ തന്നെ! ഇത് തന്നെയാണ് ഇസ്മതും2 ചെയ്തുകൊണ്ടിരിക്കുന്നത്. അധികാരസ്ഥാനത്ത് തുടരുന്നതിന് വേണ്ടി എന്ത്കുറ്റകൃത്യം ചെയ്യാനും അയാള്‍ക്ക് മടിയില്ല.... നിയമദൃഷ്ട്യാ ലത്വീഫ ഇപ്പോഴും മുസ്തഫയുടെ ഭാര്യയാണ്. മുസ്തഫ മരിച്ചാല്‍ അയാളുടെ സ്വത്തിനവകാശിയുമാണ്.
''ലത്വീഫ ഇസ്തംബൂളില്‍ വന്ന അവസാനകാലത്ത് എന്റെ പത്‌നിയുമായുള്ള സമ്പര്‍ക്കം അറ്റ്‌പോയിരുന്നു. എങ്കിലും മൗഹിബ3യുമായി അവര്‍ക്ക് ഉറ്റബന്ധമുണ്ടായിരുന്നു. മൗഹിബയും എന്റെ പത്‌നിയും തമ്മിലുള്ള പരസ്പര സന്ദര്‍ശനവും മുറിഞ്ഞുപോയിരുന്നു. ലത്വീഫ ഇസ്തംബൂളിലെത്തിയതും എന്റെ പത്‌നിയെ ചില പ്രധാനകാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വിവരം അറിയിച്ചു. ലത്വീഫ വിവാഹമോചനം ചെയ്യപ്പെട്ട വിവരവും അറിയിച്ചു. 'ഡോക്ടര്‍4 വരട്ടെ. പല സുപ്രധാനകാര്യങ്ങളും എനിക്ക് അദ്ദേഹത്തോട് പറയാനുണ്ട്.
''ലത്വീഫയുടെ സഹോദരന്‍ ഇസ്മാഈലും അദ്ദേഹത്തിന്റെ ഭാര്യയും സുറയ്യാപാഷയുടെ മകളുമായ മലാഹയും 'ജാന്‍ഖായ' കൊട്ടാരത്തില്‍ അതിഥികളായി വിവാഹമോചനത്തിന്റെ രണ്ടു ദിവസം മുമ്പ് അങ്കറയില്‍ എത്തിയിട്ടുണ്ടായിരുന്നു. ഖാലിദാ സിയയുടെ മകന്‍ വിദാദ് എഴുത്ത്കാരനെന്ന നിലയില്‍ മുസ്തഫ കമാലിന്റെ പരിചരണത്തിനായി അവിടെ ഉണ്ടായിരുന്നു. ചന്തമുള്ള ഒരു പയ്യനായിരുന്നു വിദാദ്. ഒരു സായാഹ്നത്തില്‍ ഇരുള്‍ വ്യാപിക്കേ ഇസ്മാഈലും മലാഹയും ബാല്‍ക്കണിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. താഴെ ഒരു വൃക്ഷത്തിനരികെ മുസ്തഫ കമാലും വിദാദും.... അവരിരുവരും ഉടനെ ലത്വീഫയെ വിളിച്ചുകൊണ്ടു വന്നു. ലത്വീഫയും ആ കാഴ്ച കണ്ടു... പിന്നെയൊരു 'ഖിയാമം' തന്നെയായിരുന്നു. മുസ്തഫ കമാലിനോട് ലത്വീഫ പറഞ്ഞു: എല്ലാം ഞാന്‍ കണ്ടു. ഞാന്‍ ഏറെ സഹിച്ചു.... ഇതെനിക്ക് സഹിക്കാന്‍ വയ്യ....
''ഗാസി അവിടെനിന്ന് ഊരിചാടി ഇസ്മതിന്റെ വീട്ടിലെത്തി. 'ഈ പെണ്ണിനെ ഞാന്‍ മൊഴിചൊല്ലുകയാണ്.' മുസ്തഫാ കമാല്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ ഇസ്മത് മന്ത്രിസഭ വിളിച്ചുകൂട്ടി വിവാഹമോചനം അംഗീകരിച്ചു തീരുമാനമെടുത്തു...
''അവസാനകാലത്ത് മുസ്തഫ കമാല്‍ അസ്വസ്ഥനായിരുന്നു. തന്റെ മദ്യപാനത്തെയും ലൈംഗിക പേക്കൂത്തുകളെയും നിയന്ത്രിക്കാനുള്ള ലത്വീഫയുടെ ശ്രമത്തില്‍ നീരസനായിരുന്നു അയാള്‍. എന്നും അവര്‍ വഴക്കടിക്കുമായിരുന്നു. ഇത് കണ്ട സാലിഹും5 കൂട്ടാളികളും ലത്വീഫക്കെതിരെ തിരിയുകയുണ്ടായി...
''ലത്വീഫ തന്നെ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. അവരുടെ കൊച്ചു സഹോദരി സയ്ഫ അവരോടൊപ്പം പ്രസിഡന്റിന്റെ കൊട്ടാരത്തിലായിരുന്നു താമസം. ഒരു ദിവസം മുസ്തഫാ കമാല്‍ സയ്ഫയെ കടന്ന് പിടിച്ചു. പെണ്‍കുട്ടി  അയാളുടെ കൈയില്‍നിന്ന് കുതറിമാറി രക്ഷപ്പെട്ട് സഹോദരിയുടെ കിടപ്പറയില്‍ കിതച്ചെത്തി... കൈയില്‍ പിസ്റ്റളുമായി മുസ്തഫ മുറിയില്‍ കയറി. അനുജത്തിയെ രക്ഷിക്കാനായി ലത്വീഫ അവളുടെ മുന്നില്‍ മറയായിനിന്നു. ഏറെകാലമായി വീട്ടുജോലികള്‍ ചെയ്തുവരുന്ന ബകര്‍ ഭാഗ്യത്തിന് അവിടെ എത്തി ഉടനെ മുസ്തഫ കമാലിന്റെ കൈക്ക് പിടിച്ചതിനാല്‍ വെടിയുണ്ടകള്‍ ഉന്നംതെറ്റി. മൂന്ന് തിരയൊഴിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
''വിവാഹമോചനാനന്തരം മുസ്തഫ കമാല്‍ അമ്പതിനായിരം ലീറ ലത്വീഫക്ക് അയച്ചുകൊടുത്തു. പക്ഷേ, അവരത് നിരസിക്കുകയാണുണ്ടായത്. എങ്കിലും അവരുടെ പിതാവ് മുഅമ്മര്‍ ബേ, ഗാസി നല്‍കിയ ചില പ്രത്യേകാവകാശങ്ങള്‍ സ്വീകരിക്കുകയുണ്ടായി. മുസ്തഫ കമാല്‍ സുപ്രധാനമായ രേഖകള്‍ ലത്വീഫയെ ഏല്‍പിക്കാറുണ്ടായിരുന്നു. വിവാഹമോചനാനന്തരം അവയൊക്കെ തിരിച്ചുവാങ്ങി.
'''ചീഫ് സെക്രട്ടറി തൗഫീഖും മഹ്മൂദ് സീറതലിയും ലത്വീഫയുടെ അടുത്ത് ചെന്ന് ഗാസിയുടെ ഒരു സന്ദേശം നല്‍കുകയുണ്ടായി. ഒരു കാര്യവും ആരോടും മിണ്ടിപ്പോകരുത്. അങ്ങനെ എന്തെങ്കിലും അറിഞ്ഞാല്‍ അന്ത്യമായിരിക്കും ഫലം.' ഈ ഭീഷണിയായിരുന്നു ആ സന്ദേശം. പേടിച്ചുപോയ ലത്വീഫ നിശ്ശബ്ദത പാലിച്ചു.''
മൗലിക ഇസ്‌ലാമിക പരിഷ്‌കര്‍ത്താവും വനിതാ വിമോചകനുമായി പടിഞ്ഞാറും പടിഞ്ഞാറിന്റെ ഉപഗ്രഹങ്ങളായ മുസ്‌ലിം മോഡേണിസ്റ്റ് ബുദ്ധിജീവികളും അവതരിപ്പിക്കുന്ന വ്യാജ ബിംബത്തിന്റെ തനിനിറമാണ് മുകളില്‍ കണ്ടത്. 'വിഗ്രഹമനുഷ്യ'ന്റെ കര്‍ത്താവായ മുന്‍ തുര്‍ക്കി സൈനിക ഓഫീസര്‍ ഇസ്‌ലാമിസ്റ്റാണെങ്കിലും അദ്ദേഹം ഉദ്ധരിക്കുന്ന റിദാ നൂറും 'ലത്വീഫ ഹാനിമി'ന്റെ കര്‍ത്താവായ ഷാലിസ്‌ലറും അങ്ങനെയല്ലെന്നത് ശ്രദ്ധേയമാണ്.

ഡോക്യുമെന്ററി ഫിലിം

ഷാലിസ്‌ലറുടെ 'ലത്വീഫ ഹാനിമി'ന് ശേഷം കമാല്‍പാഷ എന്ന 'ടര്‍ക്കിഷ് ടാബു' തൊടാന്‍ ധൈര്യം കാണിച്ച മറ്റൊരു സംഭവവും കൂടിയുണ്ടായി. കമാല്‍പാഷയുടെ ജീവിതത്തെ ആസ്പദമാക്കി 2008-ല്‍ തുര്‍ക്കി റിപ്പബ്ലിക്കിന്റെ 85-ാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ ജാന്‍ ദുര്‍ദാറി(Gan Dundar)ന്റെ 'മുസ്തഫ' എന്ന ശീര്‍ഷകത്തിലുള്ള ഡോക്യുമെന്ററി ഫിലിമായിരുന്നു അത്. പത്രപ്രവര്‍ത്തകനായ ദുന്‍ദാര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ സൗണ്ട് ട്രാക്ക് ഒരുക്കിയത് പ്രസിദ്ധ ബോസ്‌നിയന്‍ സംഗീതജ്ഞനായ ഗൊറാന്‍ ബ്രിഗോവിച്ച് (Goran Bregovic) ആയിരുന്നു. ഒരു മില്യന്‍ യൂറോ ചിലവഴിച്ചു ഒമ്പത് മാസമെടുത്ത് നിര്‍മിച്ച രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കമാല്‍പാഷ എന്ന ദേശീയ ബിംബത്തെ മണ്ണിലിറക്കി രക്തവും മാംസവുമുള്ള പച്ചമനുഷ്യനായി അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. കമാല്‍പാഷയുടെ മദ്യാസക്തിയും സ്ത്രീലമ്പടത്വുമൊക്കെ ചിത്രത്തില്‍ അനാവൃതമാക്കുന്നുണ്ട്. കമാല്‍പാഷയുടെ ഡയറിക്കുറിപ്പുകള്‍, എഴുത്തുകുത്തുകള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള ആര്‍ക്കീവ് രേഖകള്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്തിയ സത്യസന്ധമായ ജീവചരിത്രത്തിന്റെ ഈ സെല്ലുലോയ്ഡ് പതിപ്പ് തുര്‍ക്കിയില്‍ വന്‍ ബോക്‌സ്ഓഫീസ് വിജയമായി. ആദ്യ വാരത്തില്‍തന്നെ തുര്‍ക്കിയിലെ 200 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പന്ത്രണ്ടു ദിവസത്തിനകം 772,694 പ്രേക്ഷകരാണ് കണ്ടത്. മിലിട്ടറി ആര്‍ക്കീവില്‍ സൂക്ഷിച്ച രഹസ്യരേഖകളില്‍ ചിലത് പ്രാപ്യമാക്കാന്‍ ദുറാന്‍ദിന് സാധിക്കുകയുണ്ടായി.
പടം പുറത്തിറങ്ങിയ ആദ്യദിവസം തന്നെ തുര്‍ക്കിയില്‍ അത് വന്‍വിവാദത്തിന് തിരികൊളുത്തി. അത്താതുര്‍ക്കിന്റെ ആരാധകര്‍ സംവിധായകനെ അതിരൂക്ഷമായി കടന്നാക്രമിച്ചു. പടത്തിന്റെ പ്രമേയം മാത്രമല്ല, 'മുസ്തഫ' എന്ന ടൈറ്റില്‍ തന്നെ അവരെ പ്രകോപിതരാക്കാന്‍ പര്യാപ്തമായിരുന്നു. കാരണം, അത്താതുര്‍ക്ക്, പാഷ എന്നീ വിശേഷാഭിധാനങ്ങള്‍ ചേര്‍ത്ത് കൊണ്ടല്ലാതെ മുസ്തഫാ എന്ന പേര് ഉപയോഗിക്കാന്‍ ആരും ധൈര്യം കാണിക്കുമായിരുന്നില്ല. എന്നാല്‍, ചിത്രത്തിലെ തീമിനോട് നീതിപുലര്‍ത്തുന്ന ശീര്‍ഷകം സംവിധായകന്‍ തെരഞ്ഞെടുത്തത് ബോധപൂര്‍വം തന്നെയായിരുന്നു. മുസ്തഫ കമാലിന്റെ വീരനായക പരിവേഷമായിരുന്നില്ല പച്ചമനുഷ്യനായിരുന്നു സംവിധായകന്റെ ഉദ്യമത്തിലെ ഉന്നം. കമാല്‍ പാഷയുടെ ജീവിതത്തിലെ ദൗര്‍ബല്യങ്ങളില്‍ വെളിച്ചം കേന്ദ്രീകരിക്കാനാണ് പടത്തില്‍ സംവിധായകന്‍ ശ്രമിച്ചത്.
അത്താതുര്‍ക്കിന്റെ ആരാധകര്‍ നിശിത വിമര്‍ശനം അഴിച്ചുവിട്ടെങ്കിലും തുര്‍ക്കി ജനതയിലെ വലിയൊരു വിഭാഗം, വിശിഷ്യാ പുതുതലമുറയുവാക്കള്‍ പടത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. തുര്‍ക്കിയിലെ അറിയപ്പെടുന്ന ഒരു സെക്യുലരിസ്റ്റാണ് സംവിധായകനായ ദുറാന്‍ദ. അതിനാല്‍ പടത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്ക് ആരോപിക്കാന്‍ വിമര്‍ശകര്‍ക്ക് പഴുതവശേഷിച്ചില്ല. ഇടത്പക്ഷ എഴുത്തുകാരനായ പാസ്‌കിന്‍ ഒറാന്‍, പത്രപ്രവര്‍ത്തകനായ മുഹമ്മദലി ബൈദൂന്‍ തുടങ്ങിയവര്‍ ദുറാന്‍ദിന് പിന്തുണയായി എത്തുകയും ചെയ്തു. സ്വയം സൃഷ്ടിച്ച സ്വര്‍ണകാരാഗ്രഹത്തില്‍നിന്ന് തുര്‍ക്കിയെ വിമോചിപ്പിക്കുകയാണ് പടത്തിലൂടെ ദുറാന്‍ദ് ചെയ്തതെന്നാണ് അവര്‍ പറഞ്ഞത്. തീവ്രതുര്‍ക്കി ദേശീയ വാദികളായിരുന്നു വിമര്‍ശത്തിന്റെ മുന്‍പന്തിയില്‍. തുര്‍ക്കിയെ തകര്‍ക്കാന്‍ ഗുഢനീക്കങ്ങള്‍ നടത്തുന്ന വിദേശ ശക്തികളുടെ ഏജന്റാണെന്ന് വരെ ദുറാന്‍ദിനെതിരെ അവര്‍ ആരോപണമുന്നയിക്കുകയുണ്ടായി. 'രണ്ടാം റിപ്പബ്ലിക്' പ്രസ്ഥാനത്തിന്റെ പിണിയാളാണ് ദുറാന്‍ദെന്നായിരുന്നു മറ്റൊരു ആരോപണം. നൊബേല്‍ ജേതാവായ തുര്‍ക്കി നോവലിസ്റ്റ് ഓര്‍ഹാന്‍ പാമുക്കിനെതിരെ സ്വീകരിച്ച നടപടികള്‍ ദുറാന്‍ദിനെതിരെയും സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുര്‍ക്കി ചരിത്രവും അത്താതുര്‍ക്ക് പാരമ്പര്യവും പവിത്രീകരണത്തില്‍നിന്ന് മുക്തമാക്കി യാഥാര്‍ഥ്യനിഷ്ഠമായി പുനര്‍വായന നടത്തണമെന്ന് വാദിക്കുന്ന നവചരിത്രകാരന്മാരുടെയും ബുദ്ധിജീവികളുടെയും കൂട്ടായ്മയാണ് 'സെക്കന്റ് റിപ്പബ്ലിക്' പ്രസ്ഥാനം. എങ്കില്‍മാത്രമേ തുര്‍ക്കിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ പ്രശ്‌നങ്ങളില്‍നിന്ന് മോചനം സാധിക്കൂ എന്ന് ഇവര്‍ വാദിക്കുന്നു.
ഷാലിസ്‌ലറെപോലെ ദുറാന്‍ദും കോടതി നടപടികള്‍ നേരിടുകയുണ്ടായി. അത് പക്ഷേ, പുകവലി വിരുദ്ധ ഗ്രൂപ്പിന്റെ നേതാക്കളായ അഹ്മദ് അര്‍കാന്റെയും(Ahmet Ercan) പ്രഫ. ഓര്‍ഹാന്‍ കുരാളി(Orhan Kural)ന്റെയും ഭാഗത്ത്‌നിന്നായിരുന്നു. കമാല്‍പാഷ തുരുതുരാ പുകവലിക്കുകയും നിരന്തരം മദ്യപിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ പടത്തിലുണ്ടായിരുന്നു. റ്റുഡെ സമാന്‍(Today zaman) പത്രത്തില്‍ പടത്തെ നിരൂപണം ചെയ്ത അമീന്‍ യില്‍ദ്‌റീന്‍(Emine yildirin) എഴുതിയത് മദ്യാസക്തിയും സ്ത്രീലമ്പടത്വവും മനുഷ്യസഹജമായ ദൗര്‍ബല്യമായി കണ്ടാല്‍ മതിയെന്നും അതൊന്നും അത്താതുര്‍ക്കിന്റെ മഹത്വത്തെയും സംഭാവനകളെയും കുറച്ചു കാണിക്കുന്നതല്ലെന്നുമാണ്.
വാസ്തവത്തില്‍ കമാല്‍പാഷയെ അപകീര്‍ത്തിപ്പെടുത്തുക ലിബറലും സെക്യുലരിസ്റ്റുമായ ദുറാന്‍ദിന്റെ ഉദ്ദേശ്യമായിരുന്നില്ല. പുതിയ തലമുറക്ക് പരിചയമില്ലാത്ത അത്താതുര്‍ക്ക് എന്ന 'മനുഷ്യനെ' എല്ലാ ദൗര്‍ബല്യങ്ങളോടും അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അന്നിലക്കുള്ള ആദ്യത്തെ പടമായിരുന്നു 'മുസ്തഫ.' അത്താതുര്‍ക്ക് വിരോധിയൊന്നുമല്ല ദുറാന്‍ദ; ഒരു തരത്തില്‍ ആരാധകന്‍ തന്നെയാണെന്നും പറയാം. കാരണം 'സാരി സേബക്' പോലെ കമാല്‍ പാഷയുടെ ജീവിതം ചിത്രീകരിക്കുന്ന ഇതര പടങ്ങളുടെ നിര്‍മാണത്തിനും ദുറാന്‍ദ് നേതൃത്വം നല്‍കുകയുണ്ടായിട്ടുണ്ട്.
ഏതായാലും ഉര്‍ദുഗാന്‍ യുഗത്തില്‍ മറ്റ് പല മിത്തുകളുമെന്നപോലെ അത്താതുര്‍ക്ക് മിത്തും അതിന്റെ ചരിത്ര വിധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കയാണ് ഇപ്പോള്‍. അത്താതുര്‍ക്കിന്റെ 70-ാം ചരമ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത അറബ് പത്രപ്രവര്‍ത്തകനും തുര്‍ക്കികാര്യ വിദഗ്ധനുമായ ബശീര്‍ അബ്ദുല്‍ ഫത്താഹിന്റെ പ്രതികരണം ഇവിടെ ശ്രദ്ധേയമാകുന്നു: വ്യത്യസ്ത ചിന്താമണ്ഡലങ്ങളില്‍നിന്നും സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുമുള്ള ധാരാളം എഴുത്തുകാരും അക്കാഡമീഷ്യന്മാരും സാധാരണക്കാരുമായെല്ലാം സന്ധിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അത്താതുര്‍ക് സാക്ഷാല്‍ക്കരിച്ച നേട്ടങ്ങളെ വ്യത്യസ്ത അളവില്‍ പുകഴ്ത്തുന്നതോടൊപ്പം തന്നെ, അവരുമായുള്ള സംഭാഷണത്തില്‍ എനിക്ക് വ്യക്തമായ ഒരു വസ്തുത 'അത്താതുര്‍ക്ക് ടാബു'വിന്റെ നേരെ അവരുടെ ഉള്ളകത്തിലുള്ള മടുപ്പും നിരാസവുമാണ്. നിലവിലുള്ള ജനാധിപത്യാന്തരീക്ഷം ഉപയോഗപ്പെടുത്തി അത്താതുര്‍ക്ക് അനുഭവത്തെ ആത്മവിമര്‍ശനത്തിലൂടെ വസ്തുനിഷ്ഠമായ അന്വേഷണത്തിന് വിധേയമാക്കി തുര്‍ക്കിയുടെ വര്‍ത്തമാന പ്രതിസന്ധികളെയും ഭാവിവെല്ലുവിളികളെയും അതിവര്‍ത്തിക്കാന്‍ പര്യാപ്തമായ മാതൃകാ വഴികള്‍ കണ്ടെത്താനുള്ള ത്വര അവരില്‍ പ്രകടമായിരുന്നു.''

കുറിപ്പുകള്‍
1.    ഡോ. റിദാ നൂര്‍ (1879-1942). ഭിഷഗ്വരനും രാഷ്ട്രീയനേതാവും എഴുത്തുകാരനും. ഗ്രാന്റ് നാഷ്‌നല്‍ അസംബ്ലിയുടെ സ്ഥാപകരിലൊരാള്‍. പില്‍ക്കാലത്ത് കമാല്‍പാഷയുടെ പ്രതിയോഗി. തുര്‍ക്കിയുടെ ബൃഹദ് ചരിത്രവും സ്വന്തം ഓര്‍മക്കുറിപ്പുകളും (Hayal ve Hate, ralim (My life and memories) അടക്കം നിരവധി കൃതികളുടെ കര്‍ത്താവ്.
2.    ഇസ്മത് ഇനോനു: പില്‍ക്കാല തുര്‍ക്കി പ്രധാനമന്ത്രിമാരിലൊരാള്‍.
3.    മൗഹിബ: ഇസ്മത് ഇനോനുവിന്റെ ഭാര്യ.
4.    ഓര്‍മക്കുറിപ്പുകളുടെ കര്‍ത്താവായ ഡോ. റിസാനൂറാണ് ഉദ്ദേശ്യം- ലേഖകന്‍
5.    സാലിഹ്: കമാല്‍ പാഷയുടെ കൊട്ടാരവൈതാളികളിലൊരാള്‍.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top