ഹദീസും ഇസ്‌ലാമിനു മുമ്പും ശേഷവുമുള്ള അറേബ്യന്‍ സാഹിത്യവും

ഡോ. മുഹമ്മദ് മുസ്ത്വഫ അഅ്‌സമി‌‌
img

അറേബ്യന്‍ സാഹിത്യകല ഇസ്‌ലാമിനു മുമ്പ്
ഇസ്‌ലാമിന്റെ ആഗമനസമയത്ത് മക്കയിലെ എഴുപത് പേര്‍ക്ക് മാത്രമേ എഴുതാന്‍ അറിയുമായിരുന്നുള്ളുവെന്ന് പറയപ്പെട്ടിട്ടുണ്ട്1. ഒരു കോസ്‌മോപൊളിറ്റന്‍ നഗരവും, വ്യാപാരകേന്ദ്രവും, കച്ചവടസംഘങ്ങളുടെയും യാത്രാസംഘങ്ങളുടെയും സംഗമഭൂമിയുമായിരുന്നു മക്ക എന്ന വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ നേരത്തെ സൂചിപ്പിച്ച പ്രസ്താവന ചില സംശയങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇത്തരമൊരു നഗരത്തിലെ വിദ്യാസമ്പന്നരുടെ എണ്ണം എഴുപതില്‍ പരിമിതപ്പെടുത്തുമ്പോള്‍ അതൊരുതരം വിലകുറച്ചു കാണല്‍ കൂടിയാണ്.

അറേബ്യയിലെ വിദ്യാലയങ്ങളും മറ്റു സാഹിത്യപ്രവര്‍ത്തനങ്ങളും- ഇസ്‌ലാമിനു മുമ്പ്
ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ അറേബ്യയില്‍ ചില വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഉദാഹരണത്തിന്, മക്ക, ത്വാഇഫ്2, അന്‍ബാര്‍3, ഹീറ4, ദൗമത്തുല്‍ ജന്‍ദല്‍5, മദീന6 ഹുദൈല്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചായിരുന്നു വിദ്യ അഭ്യസിച്ചിരുന്നതും എഴുതാനും വായിക്കാനും പഠിച്ചിരുന്നതും.
കൂടാതെ ചില സാഹിത്യപ്രവര്‍ത്തനങ്ങളും അവിടങ്ങളില്‍ അരങ്ങേറാറുണ്ട്. ഗോത്രങ്ങളെല്ലാം അവരുടെ ഗോത്രകവികളുടെ കവിതകള്‍ രേഖപ്പെടുത്തി സൂക്ഷിച്ചുവെക്കുമായിരുന്നു8. ചില സമയങ്ങളില്‍ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന സംഭവങ്ങള്‍ പോലും അവര്‍ എഴുതിവെക്കുമായിരുന്നു9.
വ്യത്യസ്തമായ സന്ദര്‍ഭങ്ങള്‍ക്കിണങ്ങിയ എഴുത്തുകുത്തുകളും അവിടെ നടക്കാറുണ്ടായിരുന്നു. കടപത്രമെഴുത്ത്10, സ്വകാര്യ കത്തിടപാടുകള്‍11, ഗോത്രങ്ങള്‍ തമ്മിലുള്ള കരാറുകള്‍12 തുടങ്ങിയവ അവയില്‍ ചിലതാണ്. കൂടാതെ മതവുമായി ബന്ധപ്പെട്ട ചില സാഹിത്യങ്ങളും അവിടെ പ്രചാരത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന്, വിവിധ രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട 'ദാനിയേലിന്റെ പുസ്തകം'13, 'ബുക്‌സ് ഓഫ് വിസ്ഡം'14, പിന്നെ 'വംശ പരമ്പരയുടെ പട്ടിക'15 മുതലായവ. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ ബൈബിളിന്റെ ഏതെങ്കിലും പരിഭാഷ അവിടെ നിലവിലുണ്ടായിരുന്നോ? റൂഥ് പറയുന്നത് നോക്കുക. 'ബാര്‍ഹെബ്രയസിന്റെ (Barhebraesu) അഭിപ്രായത്തില്‍ ജോണ്‍ ഒന്നാമനാണ് അമീര്‍ അംറുബ്‌നു സഅ്ദിന് വേണ്ടി സുവിശേഷങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തതെന്നാണ്. A.D 631 ലാണ് ജോണ്‍ ഒന്നാമന്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്. 648 ല്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇവിടെ പരാമര്‍ശിക്കപ്പെട്ട അമീര്‍ അംറുബ്‌നു സഅീദ് അല്‍ അഷ്ദഖ് ആണെന്നുണ്ടെങ്കില്‍ അദ്ദേഹം മരണപ്പെടുന്നത് 70/690 ലാണ്.'16 റൂഥ് നിര്‍ദ്ദേശിക്കുന്ന ബാര്‍ഹെബ്രയസിന്റെ പ്രസ്താവന അംഗീകരിക്കാന്‍ സാധ്യമല്ല. A.D 624 ലാണ് അംറിന്റെ പിതാവ് ജനിക്കുന്നത്17. A.D 640 നോടടുത്തുള്ള ഏതെങ്കിലുമൊരു വര്‍ഷത്തിലായിരിക്കും അംറ് ജനിച്ചിരിക്കാന്‍ സാധ്യതയെന്നാണ് ഇതില്‍നിന്നും തെളിയുന്നത്. ഇതിലും വൈകിയല്ലായെന്നുവെക്കുക, അങ്ങനെയാണെങ്കില്‍ ബിഷപ്പ് ജോണ്‍ ഒന്നാമന്‍ ഇഹലോകവാസം വെടിയുന്ന സമയത്ത് അംറിന് എട്ട് വയസ്സു മാത്രമായിരിക്കും പ്രായം. എട്ടു വയസ്സിലധികം പ്രായമില്ലാത്ത ഒരു കുഞ്ഞിനു വേണ്ടിയാണ് അത്തരമൊരു ഗ്രന്ഥം പരിഭാഷപ്പെടുത്തിയതെന്ന് കരുതാന്‍ ഏതായാലും ന്യായമില്ല. ബാര്‍ഹെബ്രയസിന്റെ പ്രസ്താവനയെ ഖണ്ഡിക്കുന്ന മറ്റൊരു വാദം കൂടിയുണ്ട്. 634-644 കാലഘട്ടം ഉമര്‍(റ)ന്റെതാണ്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ജോണ്‍ ഒന്നാമനും ജീവിച്ചിരുന്നത്. അതുകൊണ്ടു തന്നെ മേല്‍ പരാമര്‍ശിച്ച സംഭവം ഈ കാലഘട്ടത്തിലാണ് നടന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഉമര്‍(റ)ന്റെ കൈയില്‍ സ്വന്തമായി ദാനിയേലിന്റെ പുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടായിരുന്നു താനും. ഇത് സൂക്ഷിച്ചുവെച്ചതിന്റെ പേരില്‍ പ്രവാചകന്‍ അദ്ദേഹത്തെ ശാസിച്ചിരുന്നു. പിന്നീട് ദാനിയേല്‍ പകര്‍ത്തിയെഴുതിയ ഒരാളെ ഉമര്‍ പ്രഹരിക്കുക പോലുമുണ്ടായി18. മറ്റു മതങ്ങളുടെ വേദങ്ങള്‍ വായിക്കുന്നതിനോട് ആ സമുദായം വെച്ചുപുലര്‍ത്തിയിരുന്ന സമീപനം ഉമറിന്റെ അത്രതന്നെ കാഠിന്യമുള്ളതായിരുന്നു19.
എല്ലാംകൂടി ഒത്തുനോക്കുമ്പോള്‍, പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളുന്ന വേദവാക്യങ്ങള്‍ പരിഭാഷപ്പെടുത്തിയിരിക്കാന്‍ സാധ്യത തെളിഞ്ഞുവരുന്നുണ്ട്;
ഇതുകൂടാതെ ഇബ്രാനിയ്യ ഭാഷയില്‍ വറഖത്തുബ്‌നു നൗഫല്‍ ബൈബിള്‍ എഴുതിയിരുന്നതായി നമുക്ക് കണ്ടെത്താന്‍ സാധിക്കും20. വസ്തുതകള്‍ ഇങ്ങനെയൊക്കെ തന്നെയാണെങ്കിലും, ഈ എഴുത്തു വ്യവഹാരങ്ങളൊന്നും തന്നെ സാഹിത്യത്തോടുള്ള ജനങ്ങളുടെ താല്‍പര്യത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ചിരുന്നില്ല. കൂടാതെ, എഴുത്തും വായനയും അഭ്യസിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധം ജനങ്ങളില്‍ പൊതുവെ കാണപ്പെട്ടിരുന്നില്ല.

അറേബ്യയിലെ എഴുത്തുകല; ഇസ്‌ലാമിന്റെ ആദ്യ കാലങ്ങളില്‍

''വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് സൃഷ്ടിച്ചു.
വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
പേനകൊണ്ടു പഠിപ്പിച്ചവന്‍.
മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു21.

ഇതാണ് അല്ലാഹുവില്‍നിന്നും പ്രവാചകന്‍ മുഹമ്മദിന്(സ) ആദ്യമായി അവതരിച്ച പരിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍. പ്രവാചകന്‍ എഴുത്തും വായനയും പഠിച്ചിരുന്നതായി കാണിക്കുന്ന യാതൊരു രേഖകളും ലഭ്യമല്ല; അദ്ദേഹം നിരക്ഷരനായിരുന്നു എന്നാണ് പൊതുവെയുള്ള ധാരണ22. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസ രംഗത്ത് പ്രവാചകന്‍ നിര്‍വഹിക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഒരു സൂചന ആദ്യമായി അവതരിച്ച ഈ സൂക്തങ്ങള്‍ നല്‍കുന്നുണ്ട്.

പ്രവാചകന്റെ വിദ്യാഭ്യാസ നയം
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് പ്രവാചകന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. അക്കാരണത്താല്‍ തന്നെയാണ് മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് മുമ്പ്, മദീനയിലെ തന്റെ അനുയായികള്‍ക്ക് ഇസ്‌ലാമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനായി പ്രവാചകന്‍ മുസ്അബ് ഇബ്‌നു ഉമൈര്‍, ഇബ്‌നു ഉമ്മു മഖ്തൂം എന്നിവരെ അയച്ചത്23. മദീനയിലെത്തിയതിന് ശേഷം പ്രവാചകന്‍ ആദ്യം ഒരു മസ്ജിദ് നിര്‍മിച്ചു, മസ്ജിദിന്റെ ഒരു ഭാഗം വിദ്യാലയത്തിനായാണ് മാറ്റിവെച്ചത്. അധികം വൈകാതെത്തന്നെ അനുയായികളെ എഴുത്തും വായനയും അഭ്യസിപ്പിക്കുന്നതിന് വേണ്ടി അബ്ദുല്ലാഹിബ്‌നു സഅദുബ്‌നു ആസിനെ പ്രവാചകന്‍ നിയോഗിക്കുകയുണ്ടായി24. ബദ്ര്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ കൂട്ടത്തില്‍ സഅ്ദുബ്‌നു ആസും ഉണ്ടായിരുന്നു. എന്നിരുന്നാലും, ബദ്ര്‍ യുദ്ധ വിജയാനന്തരം ശത്രുക്കളില്‍പ്പെട്ട ഒരുപാട് പേരെ മുസ്‌ലിംകള്‍ ബന്ദികളായി പിടിച്ചിരുന്നു. 'ബന്ദികളില്‍ നിന്നെല്ലാം വ്യത്യസ്തമായ മോചനദ്രവ്യമായിരുന്നു ഈടാക്കിയത്. ബന്ദികളില്‍ അക്ഷരാഭ്യാസമുള്ളവരോട് കുട്ടികളെ എഴുതാന്‍ പഠിപ്പിക്കാനായിരുന്നു അവരുടെ മോചനദ്രവ്യമായി പ്രവാചകന്‍ ആവശ്യപ്പെട്ടത്25.
എഴുത്ത് പഠിപ്പിക്കുന്നതിനായി മറ്റു ചിലരും അവിടെ നിയോഗിക്കപ്പെട്ടിരുന്നു26.
ഹിജ്‌റയുടെ രണ്ടാം വര്‍ഷം അവിടെ ഒരു പുതിയ വിദ്യാലയം തുറന്നിരുന്നു27. മദീനാ പട്ടണത്തില്‍ അന്നേരം ഒമ്പത് മസ്ജിദുകളാണ് ഉണ്ടായിരുന്നത്28. അവയൊക്കെ തന്നെ വിദ്യാലയങ്ങളുടെ ധര്‍മം കൂടി നിറവേറ്റിയിരിക്കാനാണ് കൂടുതല്‍ സാധ്യത.
തന്റെ വിദ്യാഭ്യാസ നയം വിശദീകരിക്കാന്‍ വേണ്ടി പ്രവാചകന്‍ നടത്തിയ പ്രഭാഷണമാണ് ഇവിടെ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിരക്ഷരനോടും സാക്ഷരനോടും പരസ്പരം സഹകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സാക്ഷരനായ അയല്‍വാസിയില്‍ നിന്നും വിദ്യ അഭ്യസിക്കാന്‍ ശ്രമിക്കാത്ത നിരക്ഷരനെയും, നിരക്ഷരനായ അയല്‍വാസിക്ക് വിദ്യ പകര്‍ന്നു കൊടുക്കാതിരിക്കുന്ന സാക്ഷരനെയും അദ്ദേഹം താക്കീതിന്റെ സ്വരത്തില്‍ ഉപദേശിച്ചു. എന്തിനധികം പറയുന്നു, ഒന്നും പഠിക്കാത്തവരെ പ്രവാചകന്‍ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു29. എഴുത്ത് അഭ്യസിക്കുന്നതിന് ഒരു പ്രത്യേക പ്രാധാന്യം നല്‍കപ്പെട്ടിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഒരുപാടാളുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ എഴുത്ത് അഭ്യസിപ്പിക്കുന്നതിനെ പിതാവിന് തന്റെ മകനോടുള്ള കടമയോടാണ് ഉപമിച്ചിരിക്കുന്നത്30.
ദൂരദിക്കുകളില്‍ നിന്നും പ്രവാചകന്റെയടുത്തേക്ക് വന്നിരുന്ന സംഘങ്ങളെ മദീനാനിവാസികളുടെ അടുക്കലേക്കായിരുന്നു പറഞ്ഞുവിട്ടിരുന്നത്. താമസസൗകര്യവും ഭക്ഷണവും മാത്രമായിരുന്നില്ല ഇതുകൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. മറിച്ച്, അവരുടെ വിദ്യാഭ്യാസത്തിന് ഏറ്റവും സൗകര്യപ്രദം അതായിരുന്നു. എത്രത്തോളം പഠനത്തില്‍ മുന്നേറുന്നുണ്ട് എന്നറിയാന്‍ പ്രവാചകന്‍ അവരോട് ഇടക്കിടെ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു31.

മദീനാ നിവാസികളല്ലാത്തവരുടെ വിദ്യാഭ്യാസം
മദീനയുടെ പുറത്തേക്കും അധ്യാപകരെ അയച്ചിരുന്നത് പ്രവാചകന്റെ വിദ്യാഭ്യാസ നയത്തിലെ പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ബിഅ്ര്‍ മഊനയിലേക്ക് നിയോഗിക്കപ്പെട്ട അധ്യാപക സംഘം യാത്രാമധ്യേ കൊല്ലപ്പെടുകയാണുണ്ടായത്32. നജ്‌റാന്‍, യമന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും അധ്യാപക സംഘങ്ങളെ അയച്ചിരുന്നു33.
ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ യമനിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന് വേണ്ടി ഒരാള്‍ നിയോഗിക്കപ്പെട്ടു34. വിജ്ഞാനത്തിന്റെ വ്യാപനത്തിന് സഹായകമായി വര്‍ത്തിച്ച ഘടകങ്ങളില്‍ പ്രവാചകന്റെ ഹദീസുകളുടെ സ്വാധീനം വളരെ വലുതായിരുന്നു. പ്രതിഫലേച്ഛയില്ലാതെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കല്‍ വിദ്യാസമ്പന്നരുടെ കടമയായിട്ടാണ് ഹദീസുകളില്‍ വന്നിട്ടുള്ളത്. അറിവ് മൂടിവെക്കുന്നത് ശിക്ഷാര്‍ഹമായ പാപം തന്നെയാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കാവുന്ന വിവിധ തരത്തിലുള്ള പ്രതിഫലങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസുകളും ധാരാളമായി കാണുവാന്‍ സാധിക്കും35.

വിദ്യാഭ്യാസ നയത്തിന്റെ സദ്ഫലങ്ങള്‍
ഈ വിദ്യഭ്യാസ നയത്തിന്റെ ഫലമായി വിജ്ഞാനത്തിന്റെ വ്യാപനം ത്വരിതഗതിയിലായിത്തീര്‍ന്നു. ഹിജ്‌റക്ക് തൊട്ടുടനെ തന്നെ, കടവുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങള്‍ എത്ര ചെറിയ തുകയാണെങ്കിലും ശരി, എഴുതിവെക്കണമെന്നും രണ്ട് സാക്ഷികള്‍ നിര്‍ബന്ധമാണെന്നും ഖുര്‍ആന്‍ വ്യക്തമായി നിഷ്‌കര്‍ഷിക്കുകയുണ്ടായി36.
പ്രവാചകന് വേണ്ടി സ്ഥിരസ്വഭാവത്തിലും താല്‍ക്കാലികമായും ഔദ്യോഗിക എഴുത്തുകള്‍ നടത്തിയിരുന്ന സെക്രട്ടറിമാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു എന്ന വസ്തുത ഈ വിദ്യാഭ്യാസ നയത്തിന്റെ മറ്റൊരു നേട്ടമായി കണക്കാക്കപ്പെടുന്നു. അവരുടെ എണ്ണം അമ്പതിലധികം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്37. ഗോത്ര തലവന്‍മാരുമായുള്ള സന്ധിസംഭാഷണം, സകാത്ത്, മറ്റു നികുതികള്‍, കാര്‍ഷിക വിളകള്‍ എന്നിവയുടെ കണക്കുകള്‍ സൂക്ഷിക്കുക തുടങ്ങിയ വ്യത്യസ്തമായ വ്യവഹാരമണ്ഡലങ്ങളിലായിരുന്നു ഇവരെല്ലാം തന്നെ പ്രവാചകന് വേണ്ടി സേവനമനുഷ്ഠിച്ചിരുന്നത്38. ചിലപ്പോള്‍ ആരെങ്കിലും ഒരാള്‍ അവധിയില്‍ പ്രവേശിക്കുകയാണെങ്കില്‍ ആ ജോലി ഏറ്റെടുത്ത് നിര്‍വഹിച്ചിരുന്നത് പ്രവാചകന്റെ ചീഫ് സെക്രട്ടറിയായിരുന്നു39. ഇദ്ദേഹമായിരുന്നു പ്രവാചകന്റെ ഔദ്യോഗികമുദ്രയുടെ സൂക്ഷിപ്പുകാരനായി വര്‍ത്തിച്ചിരുന്നത്. കൂടാതെ പ്രവാചകന് വരുന്ന കച്ചവട സംബന്ധിയും മറ്റുമായ കത്തുകള്‍ക്കുള്ള മറുപടി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തയ്യാറാക്കേണ്ട ഉത്തരവാദിത്വവും ചീഫ് സെക്രട്ടറിയുടെ ചുമതലയില്‍പ്പെട്ടതായിരുന്നു40. അനറബികളുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി വിദേശഭാഷകളും അവയുടെ ലിപികളും പഠിച്ചിരുന്നു41.
പ്രവാചകന്റെ സെക്രട്ടറിമാരെ കുറിച്ച് എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ പ്രവാചകന്‍ സ്ഥാപിച്ച ഭരണകൂടത്തിലെ സെക്രട്ടറിതല വ്യവഹാരങ്ങളുടെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നവയാണ്42. എഴുത്ത് പഠിക്കുന്ന രംഗത്ത് സ്ത്രീകളും പിന്നിലായിരുന്നില്ല. ആ സമൂഹത്തിലെ എഴുത്തറിയാവുന്ന സ്ത്രീകളുടെ പേരുകള്‍ നിരവധിയിടങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്43. കത്തെഴുത്ത് കല, രേഖകളുടെ പുനഃപരിശോധന, കത്തുകളില്‍ ആവശ്യമായ ചിഹ്നങ്ങള്‍ ചേര്‍ക്കുക, മണല്‍ ഉപയോഗിച്ച് എഴുത്ത് ഉണക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രവാചകന്‍ ഉപദേശരൂപേണ പ്രോത്സാഹിപ്പിച്ചതായി കാണാന്‍ സാധിക്കും44.

അറബി സാഹിത്യം ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍
ഖിലാഫത്തിന്റെ ആദ്യകാലങ്ങളിലും അമവീ ഭരണകാലത്തിന്റെ തുടക്കത്തിലും നിലവിലുണ്ടായിരുന്ന സാഹിത്യങ്ങളൊക്കെ തന്നെ ഒന്നുകില്‍ വളരെ മുമ്പ് നശിച്ചു പോകുകയോ, അല്ലെങ്കില്‍ അബ്ബാസിയ്യ കാലഘട്ടത്തിലെ വന്‍ സാഹിത്യശേഖരത്തിലേക്ക് ഉള്‍പ്പെടുത്തപ്പെടുകയോ ചെയ്തിരിക്കാനാണിട. പ്രസ്തുത കാലഘട്ടത്തിലെ എഴുത്തുകാര്‍ കൈകാര്യം ചെയ്തിരുന്ന വിവിധങ്ങളായ വിഷയങ്ങളെ കുറിച്ചുള്ള ഒരു ഏകദേശരൂപം നമ്മുടെ അധീനതയിലുള്ള പരിമിതമായ വസ്തുശേഖരത്തില്‍നിന്നും ലഭിക്കാനിടയുണ്ട്. അവരുടെ എഴുത്തിന്റെ വിഷയത്തെ മതപരം, മതരഹിതം എന്നിങ്ങനെ വിഭജിക്കാന്‍ സാധിക്കും.

മതരഹിത വിഷയങ്ങള്‍ :
1. കവിത45
2. പഴഞ്ചൊല്ലുകള്‍46
3. ഇസ്‌ലാമിന് മുമ്പുള്ള ചരിത്രം47
4. വംശാവലി ശാസ്ത്രം48
5. വൈദ്യ ശാസ്ത്രം49
6. ഖനിജദ്രവ്യ ശാസ്ത്രം50

മതപരമായ വിഷയങ്ങള്‍:
1. പരിശുദ്ധ ഖുര്‍ആന്‍51
2. ഖുര്‍ആന്റെ ആദ്യകാല വ്യാഖ്യാനങ്ങള്‍52
3. ഹദീസ് ശേഖരണം
4. ആരാധനാനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍
5. അനന്തരാവകാശത്തെയും, മറ്റു വിഷയങ്ങളെയും സംബന്ധിച്ച ശരീഅത്ത് വിധികളെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍
6. സകാത്ത്, മറ്റു നികുതികള്‍ എന്നിവ പരാമര്‍ശിക്കുന്ന ചെറുപുസ്തകങ്ങള്‍
7. പ്രവാചകന്റെ ജീവചരിത്രം, ഖലീഫമാരുടെ ആദ്യകാല ചരിത്രം

പ്രവാചക ജീവചരിത്രം, മറ്റു ചരിത്ര വിഷയങ്ങള്‍ എന്നിവയെ അധികരിച്ചുള്ള സൃഷ്ടികളൊക്കെ വളരെയധികം പുരോഗതി കൈവരിക്കാന്‍ സാധിച്ച കാലഘട്ടത്തില്‍ എഴുതപ്പെട്ടതു പോലെയാണ് കാണപ്പെടുന്നത്. സ്വഹാബിമാരാണ് പ്രവാചക ജീവചരിത്രാഖ്യായികക്ക് തുടക്കം കുറിക്കുന്നതെന്ന് കാണാന്‍ സാധിക്കും. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ് അദ്ദേഹത്തിന്റെ കാലത്തെ നിരവധി ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അന്ന് രേഖപ്പെടുത്തി സൂക്ഷിച്ച സംഭവങ്ങളൊക്കെ അംറുബ്‌നു ശുഐബ് (മരണം ഹിജ്‌റ118) റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ നിന്നും ഇന്നു നമുക്ക് കണ്ടെടുക്കാന്‍ സാധിക്കും. കാരണം അംറുബ്‌നു ശുഐബ് തന്റെ വല്യുപ്പയായ അബ്ദുല്ലാഹിബ്‌നു അംറിന്റെ ഗ്രന്ഥങ്ങളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. അബ്ദുല്ലാഹിബ്‌നു അംറിന്റെ ആധികാരികതയെ കുറിച്ച് ഉര്‍വ (മരണം ഹിജ്‌റ 93) തന്റെ പ്രവാചക ജീവചരിത്രത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. കൂടാതെ ചരിത്രമെഴുത്തിന് വേണ്ടി ഉര്‍വ അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിരിക്കാനും സാധ്യതയുണ്ട്. നബിചരിത്രത്തിലെ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് മാത്രം പരാമര്‍ശിക്കുന്ന ചില സൃഷ്ടികളും ലഭ്യമാണ്. ഉദാഹരണത്തിന്, പ്രവാചകന്റെ ഭൃത്യന്‍മാരെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍, വ്യത്യസ്ത നാടുകളിലെ ഭരണാധികാരികള്‍, ഗോത്രത്തലവന്‍മാര്‍ എന്നിവരുടെ അടുത്തേക്ക് അയക്കപ്പെട്ട തിരുനബിയുടെ അംബാസഡര്‍മാരെ കുറിച്ചും അവര്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ പ്രതിപാദിക്കുന്നതുമായ ഒരു ഗ്രന്ഥം എന്നിവ53. ആദ്യകാലങ്ങളില്‍ പ്രവാചകന്‍ നടത്തിയിരുന്ന കത്തിടപാടുകളുടെ ശേഖരങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകളും ഉണ്ട്. ചരിത്രമെഴുത്ത് എന്ന ശാസ്ത്രശാഖയിലെ താല്‍പര്യവും ഉത്സാഹവും പ്രവാചകന്റെ ജീവചരിത്രമെഴുതുന്നതില്‍ മാത്രം പരിമിതപ്പെട്ടു നിന്നിരുന്നില്ല. അലിയും മുആവിയയും തമ്മിലുണ്ടായ യുദ്ധത്തിന്റെ ചരിത്രസമാഹാരത്തില്‍നിന്നും ഇത് വ്യക്തമാവും.
മുകളില്‍ പരാമര്‍ശിച്ച എല്ലാ വിഷയങ്ങളും, കൂടാതെ മറ്റു പലതും പ്രവാചകന്റെ ജീവിതകാലത്ത് ജനിച്ചവരും, അദ്ദേഹവുമായി ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്നവരുമായ എഴുത്തുകാര്‍ രേഖപ്പെടുത്തിയവയാണ്. അതിനേക്കാളുപരി, ഈ വിഷയങ്ങളെല്ലാം പ്രകൃത്യാ ഇസ്‌ലാമികം തന്നെയായിരുന്നു. പദ്യത്തിന് പകരം ഗദ്യരൂപത്തിലായിരുന്നു അവ എഴുതപ്പെട്ടിരുന്നത്.

ഈ സാഹിത്യത്തെ കുറിച്ച് ഗോള്‍ഡ്‌സിഹ്ര്‍, നിക്കോള്‍സണ്‍ എന്നിവരുടെ കാഴ്ചപ്പാട്
ഗോള്‍ഡ് സിഹ്‌റിന്റെ 'Muhammed anishe Studien', വാള്യം 2, 203 ഉദ്ധരിച്ചുകൊണ്ട് പ്രൊഫസര്‍ ആര്‍.എ നിക്കോള്‍സണ്‍ പറയുന്നു: 'അക്കാലഘട്ടത്തിലെ (ഉമവീ ഭരണകൂടം) ഗദ്യമെഴുത്തുകാരുടെ കാര്യം പരിഗണിക്കുമ്പോള്‍, വളരെ കുറഞ്ഞ അളവില്‍ സാമാന്യമായ നിരീക്ഷണങ്ങളിലെത്തിച്ചേരാന്‍ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. അവരുടെ കൃതികളില്‍ ഒട്ടുമിക്കതും പൂര്‍ണ്ണമായിത്തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹിത്യഗണത്തില്‍ തികച്ചും മതേതരമായതും, സത്താപരമായി മുഹമ്മദുമായി ബന്ധമില്ലാത്തതുമായ കൃതികള്‍ക്കായിരുന്നു ആധിപത്യമുണ്ടായിരുന്നത്. ഉമവീ ഭരണകാലത്ത് തിളങ്ങി നിന്നിരുന്ന കവികളുടെ പ്രധാന സവിേശഷതയും അതുതന്നെയായിരുന്നു. എന്തിനധികം പറയുന്നു, ഉമവീ ഭരണകൂടം തന്നെ അത്തരത്തിലുള്ള ഒന്നായിരുന്നു53. ചരിത്ര പഠനത്തിനായി ദമസകസ് കോടതി വളരെയധികം പ്രോത്സാഹിപ്പിച്ച രണ്ട് പണ്ഡിതന്‍മാരുടെ പേരുകള്‍ ഗോള്‍ഡ് സിഹ്‌റില്‍നിന്നും നിക്കോള്‍സണ്‍ ഉദ്ധരിക്കുന്നുണ്ട്. ആബിദ് ബിന്‍ ശര്‍യഹ്, വഹബ് ബിന്‍ മുനബ്ബിഹ് എന്നിവരാണവര്‍. യുദ്ധചരിതമെഴുതിയിരുന്നു മറ്റു രണ്ടു പേരെക്കൂടി ഇതിനോട് ചേര്‍ത്തു പറയുന്നുണ്ട്; മൂസാ ബിന്‍ ഉഖ്ബ, ഇബ്‌നു ഇസ്ഹാഖ്. സുഹ്‌രിയെ ഹദീസ് ശേഖരണം നടത്തിയ ആളെന്ന നിലയിലും, കിതാബു സുഹ്ദ് എഴുതിയ അസദ് ബിന്‍ മൂസയെയും(എ.ഡി 749) പിന്നീട് പരാമര്‍ശിക്കുന്നതായി കാണുവാന്‍ സാധിക്കും54. ഗോള്‍ഡ് സിഹ്‌റിന്റെ Muhammedanische Studien, വാള്യം 2, പേജ് 72 ഉദ്ധരിച്ചു കൊണ്ട് J. Schacht പറയുന്നു: 'ഉമവീ കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന പാരമ്പര്യങ്ങള്‍ക്കൊന്നും തന്നെ അന്ന് നിലനിന്നിരുന്ന നിയമവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മറിച്ച് ധാര്‍മികത, ഭൗതിക വിരക്തി, മനുഷ്യ ഭാഗധേയം, രാഷ്ട്രീയം എന്നിവയുമായാണ് അത് ബന്ധപ്പെട്ടു കിടന്നതെന്ന് ഗോള്‍ഡ് സിഹ്‌റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്55.'
ഗോള്‍ഡ് സിഹ്‌റ് മുന്നോട്ടുവെക്കുന്നതും, J. Schachth അടക്കമുള്ള പണ്ഡിതന്‍മാര്‍ ശരിവെക്കുന്നതുമായ ഈ അനുമാനം, ഉമവീ കാലഘട്ടത്തിലെ സാഹിത്യചരിത്രത്തെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയില്‍നിന്നും പിറവിയെടുത്തതാണ്. അസദ് ബിന്‍ മൂസയുടെ കിതാബു സുഹ്ദ് എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡ് സിഹ്ര്‍ അത്തരമൊരു അനുമാനത്തിലെത്തിച്ചേര്‍ന്നതെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചതായി കാണാം. പക്ഷെ, ആ ഗ്രന്ഥം ഉമവീ കാലഘട്ടത്തില്‍ രചിക്കപ്പെട്ടതല്ലായെന്നതാണ് വാസ്തവം. അബ്ബാസി കാലഘട്ടത്തിന് തുടക്കം കുറിച്ചതിനു ശേഷം ഹിജ്‌റ 132 ലാണ് അസദ് ബിന്‍ മൂസ ജനിച്ചത്. ഹിജ്‌റ 212 ല്‍ മരണപ്പെടുകയും ചെയ്തു56.
ഉമവീ കാലഘട്ടത്തിലെ ആദ്യകാല എഴുത്തുകള്‍, സാഹിത്യ സൃഷ്ടികള്‍ എന്നിവയെ കുറിച്ചുള്ള ഗോള്‍ഡ് സിഹ്‌റിന്റെ കാഴചപ്പാട്, അക്കാലഘട്ടത്തിലെ മതത്തിന്റെ അവസ്ഥകളെ നിരീക്ഷിച്ച് അദ്ദേഹം എത്തിച്ചേര്‍ന്ന സ്വാഭാവിക ഫലം മാത്രമാണ്. ഹദീസ് പഠന മേഖലയിലുള്ളവര്‍ വളരെ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ഗോള്‍ഡ് സിഹ്‌റിന്റെ Muhammedanische Studien എന്ന ഗ്രന്ഥത്തെ നിരൂപണം ചെയ്യുകയല്ല ഇപ്പോള്‍ ഈ പഠനംകൊണ്ട് ലക്ഷ്യമാക്കുന്നത്. തീര്‍ച്ചയായും അദ്ദേഹം എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന പണ്ഡിതന്‍ തന്നെയാണ്. പക്ഷെ, അദ്ദേഹം വരുത്തിവെക്കുന്ന ഒരു തെറ്റ് മറ്റുള്ള പണ്ഡിതന്‍മാരെ വഴിതെറ്റിക്കുമെന്ന കാര്യം ഉറപ്പാണ്57. Schacth ന്റെ ഹദീസ് പഠനത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, ഈ മേഖലയില്‍ രചിക്കപ്പെട്ടതില്‍ വെച്ചേറ്റവും ഗൗരവപ്പെട്ട ഏക ഗ്രന്ഥമെന്ന നിലക്ക്, ചില സുപ്രധാന വിഷയങ്ങളില്‍ ഗോള്‍ഡ് സിഹ്‌റിന്റെ കണ്ടെത്തലുകളെത്തന്നെ ആശ്രയിക്കേണ്ടത് അനിവാര്യമായിത്തീരും.
ഗോള്‍ഡ് സിഹ്‌റിന്റെ രചനയെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അഭിപ്രായം പറയുന്നതിന് മുമ്പ്, അദ്ദേഹം പ്രദാനം ചെയ്ത കാര്യമാത്രപ്രസക്തമായ അവലംബങ്ങളുടെ കൂടെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സമാഹരിക്കുന്നത് നന്നായിരിക്കും. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിനെ അധികരിച്ച്, ഇസ്‌ലാമിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളുടെ ഒരു സംഗ്രഹമാണ് താഴെ ചേര്‍ത്തിരിക്കുന്നത്58.

ആദ്യകാല മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള ഗോള്‍ഡ് സിഹ്‌റിന്റെ ധാരണകള്‍
1. ഒരു മതാചാരമെന്ന നിലയിലും ആശയസംഹിതയെന്ന നിലയിലും ഇസ്‌ലാമിനെ കുറിച്ച് മുസ്‌ലിം സമുദായം തികഞ്ഞ അജ്ഞതയിലായിരുന്നു.
2. ഒരു വ്യവസ്ഥാപിത പ്രത്യയശാസ്ത്രത്തിലേക്ക് അതിന്റെ ആചാരങ്ങളെ ചേര്‍ത്തുവെക്കാന്‍ ഇസ്‌ലാം അശക്തമായിരുന്നു.

ഗോള്‍ഡ് സിഹ്‌റിന്റെ നിഗമനങ്ങളുടെ അടിസ്ഥാനങ്ങള്‍- അദ്ദേഹത്തിന്റെ അവലംബങ്ങളും അനുമാനങ്ങളും
1. ഇസ്‌ലാമിന്റെ നാമത്തില്‍ യുദ്ധം ചെയ്യുന്നവരായിരുന്നു ജനങ്ങള്‍. അവര്‍ പള്ളികളും നിര്‍മിച്ചു. സിറിയയിലെ ജനങ്ങള്‍ക്കു പോലും അഞ്ച് നേരത്തെ നമസ്‌കാരം മാത്രമാണ് നിര്‍ബന്ധബാധ്യതയായിട്ടുള്ളതെന്ന കാര്യം അറിയില്ലായിരുന്നു. പിന്നീട് പ്രവാചകന്റെ ഒരു പഴയ അനുചരന്‍ മുഖേനയാണ് അവര്‍ക്ക് ഈ അറിവ് ലഭിച്ചത്59.
2. നമസ്‌കാരം എങ്ങനെ നിര്‍വഹിക്കാമെന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. Muh. Stud, പേജ്30.
3. അതുകൊണ്ടു തന്നെ ബനൂ അബ്ദില്‍ അഷ്അല്‍ ഗോത്രത്തില്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുത്തിരുന്നത് ഒരു അടിമയായിരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. .Muh. Stud, പേജ് 30.
4. ബസ്വറയിലെ ആളുകളോട് ഫിത്വര്‍ സകാത്ത് കൊടുക്കുവാനായി ഇബ്‌നു അബ്ബാസ് ആവശ്യപ്പെട്ട സമയത്ത്, എന്താണ് ഫിത്വര്‍ സകാത്ത് എന്ന് അവര്‍ക്കാര്‍ക്കും തന്നെ അറിയില്ലായിരുന്നു. പിന്നീട് മദീനക്കാരാണ് അക്കാര്യത്തെ കുറിച്ച് അവര്‍ക്ക് അറിയിച്ചു കൊടുത്തത്.
5. ഇസ്‌ലാമികാശയങ്ങളില്‍ ഈ കാലഘട്ടത്തിലെ അറബികള്‍ക്ക് തീരെ അവഗാഹമുണ്ടായിരുന്നില്ല. 'അസ്സലാം അലല്ലാഹു' എന്ന് പറയാന്‍ പാടില്ല എന്നതു മുതല്‍ അധ്യാപനം തുടങ്ങേണ്ടിയിരുന്നു.
6. മിമ്പറുകളില്‍ കയറിനിന്ന് ഖുര്‍ആനാണെന്ന ധാരണയില്‍ കവിതകള്‍ ചൊല്ലിയിരുന്ന ഒരു തലമുറയില്‍നിന്നും എന്ത് മതവിജ്ഞാനമാണ് ഒരാള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുക.
7. അധികാര വര്‍ഗത്തിന്റെ സ്വാധീന ഫലമായും, നേരിട്ടുള്ള ഇടപെടലിലൂടെയും വ്യാജ ഹദീസുകള്‍ നിര്‍മിച്ചിരുന്നതിന് വളരെ കാലത്തെ പഴക്കമുണ്ട്. അലി(റ)യേയും അദ്ദേഹത്തിന്റെ അനുയായികളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും, ജനങ്ങളില്‍നിന്നും അകറ്റുന്നതിനും, ഹദീസ് സ്വീകരിക്കാന്‍ കഴിയുന്ന ആധികാരിക സ്രോതസ്സെന്ന പദവി അലിയില്‍നിന്നും നീക്കംചെയ്യുന്നതിനും വേണ്ടി ഹദീസുകള്‍ നിര്‍മിക്കാന്‍ മുആവിയ മുഗീറക്ക് നിര്‍ദേശം നല്‍കിയതായി ആരോപണമുണ്ട്. അതു പോലെ ഉസ്മാന്‍(റ)നെയും അദ്ദേഹത്തിന്റെ അനുയായികളെയും പ്രകീര്‍ത്തിക്കുന്നതിന് വേണ്ടിയും, ഉസ്മാന്‍(റ)നോടുള്ള ആളുകളുടെ സ്‌നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും, ഹദീസുകള്‍ സ്വീകരിക്കാവുന്ന ആധികാരിക സ്രോതസ്സെന്ന പദവി ഉസ്മാന് നല്‍കുന്നതിന് വേണ്ടിയും ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിരുന്നു. അലി(റ)ക്കെതിരെ ശത്രുത ഇളക്കിവിടുന്നതിനും, ഉസ്മാന്‍(റ)ന്റെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ധാരാളം ഹദീസുകള്‍ അധികാര വര്‍ഗത്തിന്റെ പിന്തുണയോടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
ആദ്യകാലഘട്ടത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന എല്ലാ വിശദാംശങ്ങളും പൂര്‍ണ്ണമായും പുറന്തള്ളിക്കൊണ്ടാണ് ഈ ചിത്രമൊരുക്കുന്നത് എന്നതാണ് ഇതിന്റെ പ്രഥമ പോരായ്മ.
അധികമാരും അറിയാത്ത ഒരു ഗ്രന്ഥകാരന്‍ രചിച്ച, 'അല്‍ ഉയൂന്‍ വല്‍ ഹഖീഖ' എന്ന കൃതിയെ ചുറ്റിപ്പറ്റി ഒരുപാട് ഗുരുതരമായ വിവാദ പ്രശ്‌നങ്ങളുണ്ട്. ചില ശീഈ ഗ്രന്ഥങ്ങള്‍ക്കും ഇതേ പ്രശ്‌നമുണ്ട്. ഉമവീ വിരുദ്ധത കൊണ്ട് നിറഞ്ഞ ഇവ ഗോള്‍ഡ് സിഹ്ര്‍ വിമര്‍ശനാത്മകമായി തന്നെ സമീപിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഉമവികളുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ സാധിക്കു.
കൂടാതെ, ഒരൊറ്റ സംഭവത്തെ എടുത്ത് അതിനെ ഊതിപ്പെരുപ്പിച്ചു കൊണ്ടാണ് അദ്ദേഹം ആ നൂറ്റാണ്ടിനെയും അതുപോലെ ഉമവീ സാമ്രാജ്യത്തെയും അടയാളപ്പെടുത്തുന്നത്. ഇത്തരം ഒരുപാട് വിവാദ വിഷയങ്ങളില്‍ അദ്ദേഹത്തോട് യോജിക്കാന്‍ കഴിയില്ല.

ഗോള്‍ഡ് സിഹ്‌റിന്റെ ഗവേഷണ രീതിശാസ്ത്രവും സാമാന്യവല്‍ക്കരണവും ഒരാള്‍ അതേപടി സ്വീകരിച്ച് ഉപയോഗപ്പെടുത്തിയെന്നിരിക്കട്ടെ, 20-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചിത്രം ഇങ്ങനെയായിരിക്കും അയാള്‍ വരച്ചിടുക:
1. പാശ്ചാത്യ സമൂഹം ദുഷിച്ചു പോയിരിക്കുന്നു. അശ്ലീലതകള്‍ക്ക് വേണ്ടി അവര്‍ പരിശുദ്ധമാക്കപ്പെട്ട ചര്‍ച്ചുകളെ ഉപയോഗപ്പെടുത്തുന്നു59.
2. ജനങ്ങളെല്ലാം ധാര്‍മിക വിശുദ്ധിയില്ലാത്തവരാണ്. 8-10 വയസ്സുമാത്രമുള്ള പെണ്‍കുട്ടികളെ പണം സമ്പാദിക്കുന്നതിന് വേണ്ടി അവര്‍ വ്യഭിചാരവൃത്തിക്ക് നിര്‍ബന്ധിക്കുന്നു60.
3. എങ്ങും അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നു. സമൂഹത്തില്‍ ഗുണ്ടാസംഘങ്ങളുടെയും പിടിച്ചു പറിക്കാരുടെയും അഴിഞ്ഞാട്ടമാണ്. ആളുകളുടെ ജീവനും സമ്പത്തിനും യാതൊരു സുരക്ഷയുമില്ല61.
4. മനുഷ്യത്വമില്ലാത്ത ക്രൂരന്‍മാരാണവര്‍. ശിശുഹത്യ അവര്‍ക്കിടയില്‍ ഒരു ആചാരം തന്നെയായിരുന്നു62.
ഗോള്‍ഡ് സിഹ്‌റിന്റെ ഗവേഷണ രീതിശാസ്ത്രത്തിന്റെ ദൗര്‍ബല്യവും അദ്ദേഹത്തിന്റെ സാമാന്യവല്‍ക്കരണവും തുറന്ന് കാട്ടാന്‍ മേല്‍സൂചിപ്പിച്ച നിഗമനങ്ങളിലെ യുക്തിരാഹിത്യവും അസംബന്ധങ്ങളും മതിയാകും.
ഇനി അദ്ദേഹത്തിന്റെ സാമാന്യവല്‍ക്കരണങ്ങളെല്ലാം നാം സ്വീകരിക്കുകയാണെങ്കില്‍ തന്നെ, അദ്ദേഹത്തിന്റെ ആത്യന്തിക നിഗമനങ്ങള്‍ പിന്തുടരുക അസാധ്യമാണ്. കാരണം, അദ്ദേഹം മുന്നോട്ടുവെക്കുന്ന അവലംബങ്ങളൊന്നും അദ്ദേഹത്തിന്റെ നിഗമനങ്ങളെ ന്യായീകരിക്കുന്നവയല്ല.

ഗോള്‍ഡ് സിഹ്‌റിന്റെ അവലംബങ്ങളും നിഗമനങ്ങളും വിശകലനം ചെയ്യുന്നു
1. മുന്‍ പേജുകളില്‍ പരാമര്‍ശിച്ച ഗോള്‍ഡ് സിഹ്‌റിന്റെ നിഗമനങ്ങള്‍ അവയുടെ സംഖ്യാക്രമത്തില്‍ തന്നെ ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്. വിത്ര്‍ നമസ്‌കാരം നിര്‍ബന്ധ കര്‍മമാണോ അതോ ഐച്ഛിക കര്‍മമാണോ അല്ലെങ്കില്‍ മറ്റു വല്ലതുമാണോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാരുടെ വ്യത്യസ്ത അഭിപ്രായങ്ങളെ കുറിച്ച് ഇസ്‌ലാമിക നിയമം പഠിക്കുന്ന ഏതൊരു വിദ്യാര്‍ഥിയും ബോധവാനായിരിക്കും. ഈ വ്യത്യസ്തതകള്‍ ഇന്നത്തെ കാലത്തും നിലനില്‍ക്കുന്നുണ്ട്.63 ഇന്നു വരെയുള്ള പണ്ഡിതന്‍മാരും അതേ വാദമുഖങ്ങള്‍ തന്നെയാണ് ഉന്നയിക്കുന്നത്. ദിവസത്തില്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരം മാത്രമേ ഉള്ളുവെന്ന വസ്തുതയെ കുറിച്ച് മുഴുവന്‍ മുസ്‌ലിം ലോകവും അജ്ഞതയിലായിരുന്നു എന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കുമോ? സിറിയക്കാര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി മക്കയിലേക്ക് പോകുമായിരുന്നു. ഗോള്‍ഡ് സിഹ്ര്‍ പറയുന്നു: 'ഇബ്ന്‍ അല്‍ മാലികിന്റെ കാലത്ത് രാഷ്ട്രീയ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന് ഭയപ്പെട്ട് അബ്ദുല്‍ മാലിക് സിറിയക്കാര്‍ ഹജ്ജ് നിര്‍വഹിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ടിരുന്നു.'64 അവര്‍ എണ്ണത്തില്‍ വളരെ കൂടുതലുണ്ടായതു കൊണ്ടായിരിക്കണം, അബ്ദുല്‍ മാലിക് അവര്‍ രാഷ്ട്രീയ കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ എന്ന് ഭയപ്പെട്ടത്.
എല്ലാ വര്‍ഷവും ഹജ്ജ് നിര്‍വഹിക്കുന്ന സിറിയക്കാര്‍ക്ക് നമസ്‌കാരത്തെ കുറിച്ച് അറിയില്ലായെന്ന് എന്ത് ഉറപ്പോടെയാണ് പറയുക. മുകളില്‍ പരാമര്‍ശിച്ച പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ദൈനംദിന നമസ്‌കാരത്തിന്റെ എണ്ണത്തെ കുറിച്ച് സിറിയക്കാര്‍ക്ക് ഒന്നുംതന്നെ അറിയില്ലായെന്ന് ഒരാള്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുക?
2. അദ്ദേഹത്തിന്റെ രണ്ടാമത്തെ നിഗമനം ഒട്ടും പ്രാധാന്യമര്‍ഹിക്കാത്തതാണ്. ഇബ്‌നു സഅ്ദിന്റെ65 വിവരണ പ്രകാരം, ജനങ്ങള്‍ക്ക് നമസ്‌കാരം പഠിപ്പിച്ചു കൊടുക്കാന്‍ മാലികുബ്‌നു ഹുവൈരിഥിനോട് പ്രവാചകന്‍ കല്‍പിച്ചിരുന്നു. അതിനാല്‍ത്തന്നെ, നമസ്‌കാരം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നത് കാണിച്ചു കൊടുക്കാന്‍ മസ്ജിദുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരിക്കാന്‍ സാധ്യതയേറെയാണ്. ബുഖാരിയില്‍ പറയുന്നത് കാണുക 'അധ്യായം-' ജനങ്ങള്‍ക്ക് വേണ്ടി നമസ്‌കരിച്ചിരുന്നവര്‍'. നബി എങ്ങനെയാണോ നമസ്‌കാരം നിര്‍വഹിച്ചിരുന്നത് അത് ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക മാത്രമായിരുന്നു അവരുടെ ഉദ്ദേശലക്ഷ്യം. ഇബ്‌നു ഖലാബയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: 'മാലിക് ബ്‌നു ഹുവൈരിഥ് ഞങ്ങളുടെ മസ്ജിദില്‍ വന്നു. എന്നിട്ട് പറഞ്ഞു, 'ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി നമസ്‌കാരം നിര്‍വഹിക്കാം. നിര്‍ബന്ധ നമസ്‌കാരം എന്ന നിലക്കല്ല, നബി എങ്ങനെയാണോ നമസ്‌കരിക്കുന്നത് അത് നിങ്ങള്‍ക്ക് കാണിച്ചു തരുന്നതിനു വേണ്ടി'. ബുഖാരിയുടെ തലവാചകം മാത്രമല്ല ഇബ്‌നു സഅ്ദിന്റെ വിവരണത്തോട് യോജിച്ചു വരുന്നത്. മറിച്ച്, ബുഖാരിയുടെ പ്രസ്താവന ഒന്നടങ്കം ആ വസ്തുതയെ സാധൂകരിക്കുന്നുണ്ട്. അപ്പോള്‍ അവിടെ സന്നിഹിതരായിരുന്ന ആളുകള്‍ക്ക് നമസ്‌കാരം എങ്ങനെ നിര്‍വഹിക്കാമെന്ന് കാണിച്ചു കൊടുക്കാനായിരുന്നു അയാള്‍ നമസ്‌കരിച്ചത്. അതു പക്ഷെ, നിര്‍ബന്ധ നമസ്‌കാരമായിരുന്നില്ല. അതുപോലെ അവിടെ നമസ്‌കരിച്ചിരുന്നവരുടെ മേല്‍ തെറ്റുകള്‍ ആരോപിക്കാനും തര്‍ക്കിക്കാനുമായിരുന്നില്ല. അറിവുള്ളവര്‍ ഉണ്ടായിരിക്കെത്തന്നെ ആ സമൂഹം മൊത്തം അജ്ഞതയിലാണെന്ന് വിധിക്കുന്നത് അങ്ങേയറ്റം വിചിത്രം തന്നെയാണ്. ആ കാലഘട്ടത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊന്നും തന്നെ എടുത്തു പറയാതെ, ഭരണകൂടം തികഞ്ഞ മതേതരരും മുഹമ്മദ് നബിയുടെ അധ്യാപനങ്ങളുടെ ആത്മാവ് ഉള്‍ക്കൊള്ളാത്തവരാണെന്നും ഗോള്‍ഡ് സിഹ്ര്‍ ആരോപിക്കുന്നു66.
3. മദീനയിലോ അല്ലെങ്കില്‍ മദീനയുടെ പ്രാന്തപ്രദേശങ്ങളിലോ ആണ് ബനൂ അബ്ദു അഷ്അല്‍ ജീവിച്ചിരുന്നത്. ഇതായിരുന്നു സഅ്ദ് ബിന്‍ മുആദിന്റെ ഗോത്രം67. നബി(സ) അസര്‍ നമസ്‌കാരാനന്തരം ബനു അബ്ദു അഷ്അല്‍ ഗോത്രം സന്ദര്‍ശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തിരുന്നതായി അബൂ റാഫി പറയുന്നുണ്ട്; ചില സമയങ്ങളില്‍ യോഗവും ചര്‍ച്ചയും മഗ്‌രിബ് നമസ്‌കാര സമയം വരെ നീണ്ടു പോകാറുമുണ്ട്68.
ഈ വിവരണം പരിഗണിക്കുമ്പോള്‍, ആ ഗോത്രത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും നമസ്‌കാരം എങ്ങനെ നിര്‍വഹിക്കാമെന്ന് അറിഞ്ഞിരുന്നിരിക്കണം. നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഒരു അടിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സാഹചര്യം സൃഷ്ടിക്കുന്ന വിധം, ഒരു ഇമാമിനെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന തരത്തില്‍ മരുഭൂമിയില്‍ ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് കഴിഞ്ഞിരുന്നവരല്ല ഈ ഗോത്രം. ഇവര്‍ മദീനയുടെ ഹൃദയഭാഗത്ത് തന്നെയാണ് താമസിച്ചിരുന്നത്. ഇവരെക്കുറിച്ച് ഗോള്‍ഡ് സിഹ്ര്‍ തന്നെ നല്ല അഭിപ്രായം പറയുന്നുമുണ്ട്69. ഗോത്രത്തിലെ ഒരു സാധാരണ അംഗത്തിന് പോലും, ഇസ്‌ലാമിനെ കുറിച്ച് മതിയായ അറിവുണ്ടെങ്കില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ കഴിയും എന്ന അര്‍ഥത്തില്‍ ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നതല്ലെ കൂടുതല്‍ യുക്തിസഹം?
4. ഇതൊരു 'മുര്‍സലായ' റിപ്പോര്‍ട്ടാണ്. ഇതിന്റെ ആധികാരികതയെ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇനി ഇതൊരു ആധികാരിക പ്രസ്താവന തന്നെയാണെങ്കിലും ശരി, ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഗോള്‍ഡ് സിഹ്ര്‍ തന്നെ നിര്‍ദേശിക്കുന്നതു പോലെ, എങ്ങനെയാണ് ഒരു ഒറ്റപ്പെട്ട സംഭവത്തെ ആധികാരിക വിവരമെന്ന നിലക്ക് പരിഗണിക്കുക? പ്രമുഖരായ അമ്പതിലധികം പ്രവാചക അനുചരന്‍മാര്‍ മദീനയില്‍ സ്ഥിരസ്വഭാവത്തില്‍ താമസിക്കുന്നവരായിരുന്നു. അബൂ മൂസല്‍ അശ്അരി, അനസ് ബിന്‍ മാലിക്, ഖബീസാ ബിന്‍ അല്‍മുഖരിഖ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം70. ബസ്വറയിലെ ആളുകളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടി ഉമര്‍ ബിന്‍ അല്‍ഖത്താബ് അയച്ച പത്തു പേരില്‍ ഒരാളായിരുന്നു അബ്ദുല്ലാഹിബ്‌നു മുഗഫല്‍ എന്ന് ഹസനല്‍ ബസ്വരി പറയുന്നുണ്ട്71. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ, ഇത് സാമാന്യവല്‍ക്കരണത്തിന് ഉപയോഗിക്കാന്‍ ഒരിക്കലും കഴിയുകയില്ല.
5. ഇത് പ്രാധാന്യമര്‍ഹിക്കാത്ത ഒരു നിഗമനം തന്നെയാണ്. പ്രവാചകന് അഭിമുഖീകരിക്കേണ്ടി വന്ന അറബ് സമൂഹം ബഹുദൈവ വിശ്വാസികളും വിഗ്രഹാരാധകരുമായിരുന്നു. പുതിയ മതവും അതിന്റെ ആരാധനാരീതികളും അവരെ സംബന്ധിച്ചിടത്തോളം നവീനമായിരുന്നു. അവയ്ക്കുള്ള യാതൊരു മുന്നുദാഹരണങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എത്രതന്നെ നിസ്സാരമെന്ന് കാഴ്ചയില്‍ തോന്നുന്നതാണെങ്കിലും ശരി, എല്ലാ അനുഷ്ഠാനങ്ങളും അവര്‍ പഠിക്കേണ്ടതുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച് പ്രവാചകനില്‍നിന്നും വിദ്യാഭ്യാസം നേടിയിരുന്ന അനുചരന്‍മാര്‍ തികഞ്ഞ ബോധ്യമുള്ളവരായിരുന്നു. ഇസ്‌ലാമിക ആദര്‍ശാശയങ്ങളെ കുറിച്ച് പൊതുവെ എല്ലാവരും അജ്ഞരായിരുന്നു എന്നതിന് തെളിവായി ഇതിനെ കണക്കാക്കാന്‍ ഒരിക്കലും സാധിക്കുകയില്ല.
6. ഗവര്‍ണറായിരുന്ന ഉത്ബത്തുബ്‌നു നഹാസ് അല്‍ഇജ്‌ലിക്ക് ഖുര്‍ആന്‍ അറിയുമായിരുന്നില്ലെന്നും, ഖുര്‍ആനിന്റെ ഭാഗമാണെന്ന് കരുതി അദ്ദേഹം കവിതകള്‍ പരായണം ചെയ്തിരുന്നു എന്നുമാണ് ഗോള്‍ഡ് സിഹ്‌റിന്റെ ആറാമത്തെ നിഗമനം സൂചിപ്പിക്കുന്നത്. ഈ പ്രസ്താവന സത്യവിരുദ്ധവും സംശയകരവുമാണ്. കാരണം, ഈ സംഭവം വിവരിക്കുന്ന ഇബ്‌നുല്‍ കല്‍ബീ ശിയാ ചായ്‌വ് അമിതമായി പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണ്. അവാനയും ഇതേ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ഉത്ബ ഉസ്മാനിയാണ് അതോടൊപ്പം അമവികളെ പിന്തുണക്കുന്നുമുണ്ട്. ആയതിനാല്‍ പ്രസ്തുത മുഴുവന്‍ കഥയും കെട്ടിച്ചമച്ചതാവാനാണ് കൂടുതല്‍ സാധ്യത. ഉത്ബത്തുബ്‌നു നഹാസിന്റെ പ്രായവും സംശയത്തെ ബലപ്പെടുത്തുന്ന മറ്റൊരു കാരണമാണ്.
ഖലീഫ ഉസ്മാന്‍(റ) (മരണം 35) വധിക്കപ്പെടുന്ന സമയത്ത് ഹുല്‍വാന്‍ പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു ഉത്ബ72. ഹിജ്‌റ 45-ല്‍ കൂഫയുടെ ഗവര്‍ണറായി ഉത്ബയെ നിയമിച്ചതിന് ശേഷമാണ് അല്‍മുഗീറ മുആവിയയെ കാണുവാന്‍ വേണ്ടി പോയത്73. ഈ സംഭവത്തിന് ശേഷം ത്വബരി ഉത്ബയെ പരാമര്‍ശിച്ച് കണ്ടിട്ടില്ല. ഹിജ്‌റ 11-ല്‍ മതപരിത്യാഗികളുമായി നടന്ന യുദ്ധത്തില്‍ ഉത്ബയും പങ്കെടുത്തിരുന്നു74. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ആ സമയത്ത് ഏകദേശം 20 വയസ്സു പ്രായം കാണുമെന്ന് ഊഹിക്കുക സാധ്യമാണ്. ഇനി അദ്ദേഹം ഒരു അറുപത് വയസ്സു വരെ ജീവിച്ചിട്ടുണ്ടെങ്കില്‍ ഹിജ്‌റ 50-നോടടുത്തുള്ള ഏതെങ്കിലും വര്‍ഷത്തിലായിരിക്കും അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ടുണ്ടാവുക.
ഹിജ്‌റ 85-നോടടുത്തായിട്ടാണ് അവാന ജനിച്ചിരിക്കാന്‍ കൂടുതല്‍ സാധ്യത75. ഗവര്‍ണറെ വിമര്‍ശിക്കാന്‍ തക്കവണ്ണമുള്ള സ്ഥാനമാനമൊന്നും അന്നേരം പതിനഞ്ചിനും ഇരുപതിനും ഇടക്ക് വയസ്സ് മാത്രമുണ്ടായിരിക്കാന്‍ സാധ്യതയുള്ള അവാനക്ക് ഇല്ലായെന്ന് കരുതാന്‍ തന്നെയാണ് ന്യായം. ഇതെല്ലാം ഒത്തുനോക്കുമ്പോള്‍, രണ്ടാം നൂറ്റാണ്ടിന്റെ ആരംഭദശയിലാണ് ഈ സംഭവം നടന്നിരിക്കുന്നതെന്ന് കരുതാന്‍ മാത്രമേ കഴിയൂ. അന്നേരം ഉത്ബക്ക് 110 വയസ്സു പ്രായമുണ്ടായിരിക്കാനാണ് കൂടുതല്‍ സാധ്യത. ഇനി ഈ പ്രായം വരെ അദ്ദേഹം ജീവിച്ചു എന്നുതന്നെ കരുതുക, ആ പ്രായത്തിലുള്ള ഒരാളെ ഗവര്‍ണറായി നിശ്ചയിക്കുന്ന കാര്യം സംശയകരം തന്നെയാണ്.
7. അമവികളും അലവികളും തമ്മില്‍ യുദ്ധങ്ങള്‍ നടന്നിരുന്നു എന്നത് അറിയപ്പെടുന്ന കാര്യമാണ്. ഏതൊരു ഭരണകൂടവും, ഇന്ന് നിലവിലുള്ള ഏതൊരു രാജ്യവും, ഭരണകൂടത്തോട് കൂറുപുലര്‍ത്തുന്നവരെന്ന് കരുതപ്പെടുന്നവരെ മാത്രമാണ് അധികാരസ്ഥാനങ്ങളില്‍ നിയമിക്കുക. എന്നിട്ട് വിമതശബ്ദം ഉയര്‍ത്തുന്നവരെയെല്ലാം ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യും. ഇതേ മാനദണ്ഡങ്ങള്‍ തന്നെയാണ് അമവികളും സ്വീകരിച്ചത്. പക്ഷെ, ഗോള്‍ഡ് സിഹ്ര്‍ ഉദ്ധരിക്കുന്ന ഏഴാമത്തെ പ്രസ്താവനയില്‍, വ്യാജ ഹദീസ് നിര്‍മാണവും അതിന്റെ വ്യാപനവും നിശിതമായി ആരോപിക്കുന്ന യാതൊരു വിധത്തിലുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ പ്രസ്താവനയും കണ്ടെത്താന്‍ സാധിക്കുന്നില്ല. അതില്‍ മുആവിയ പറയുന്നത് ഇത്രമാത്രമാണ്, 'അലി(റ)നെയും, ഖലീഫ ഉസ്മാന്‍(റ)ന്റെ ഘാതകരെയും തള്ളിപ്പറയുക, ഉഥ്മാന്‍(റ)ന് വേണ്ടി പ്രാര്‍ത്ഥിക്കുക....'. അലിയെ തള്ളിപ്പറയാന്‍ ആവശ്യപ്പെട്ടു എന്നതല്ലാതെ, മുആവിയയുടെ സമീപനത്തില്‍ യാതൊരു അപാകതയും കാണാന്‍ സാധിക്കില്ല. ഹദീസുകള്‍ കെട്ടിച്ചമക്കാന്‍ ആവശ്യപ്പെട്ടു എന്നതിലേക്ക് നേരിയ സൂചന നല്‍കുന്ന ഒരു വാക്കുപോലും മുആവിയയുടെ പ്രസ്താവനയിലില്ല.
ഗോള്‍ഡ് സിഹ്‌റിന്റെ അവലംബങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍, ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലെ മതാനുഷ്ഠാനങ്ങളെയും മതപരമായ അറിവിനെയും കുറിച്ച് അദ്ദേഹം വരച്ചുവെക്കുന്ന ചിത്രം അപൂര്‍ണ്ണവും അസന്തുലിതവുമാണെന്ന നിഗമനത്തിലാണ് ഒരാള്‍ എത്തിച്ചേരുക. അതിനാല്‍, മേല്‍സൂചിപ്പിച്ച ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുന്ന മറ്റു നിഗമനങ്ങളൊക്കെത്തന്നെ അടിസ്ഥാനരഹിതമാണ്. ഉമവീ കാലഘട്ടത്തിലെ ഗദ്യരചന മതേതരവും അനിസ്‌ലാമികവുമായിരുന്നെന്ന അദ്ദേഹത്തിന്റെ വിശ്വാസം തികച്ചും തെറ്റാണ്. ഉമവീ കാലഘട്ടത്തില്‍ രചിക്കപ്പെട്ട വന്‍ ഹദീസ് ഗ്രന്ഥശേഖരം, അദ്ദേഹത്തിന്റെ ഈ വിശ്വാസത്തെ തള്ളിക്കളയാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ആ കാലഘട്ടത്തെ കുറിച്ച് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന അപൂര്‍ണ്ണമായ വിവരങ്ങളുടെയും, ജനങ്ങളെല്ലാം ഉമവീ ഭരണകൂടത്തിനെതിരായിരുന്നു എന്ന വസ്തുനിഷ്ഠമല്ലാത്ത വിധികല്‍പ്പനയുടെയും അടിസ്ഥാനത്തിലാണ് ഗോള്‍ഡ് സിഹ്ര്‍ മേല്‍പ്പറഞ്ഞ വാദങ്ങള്‍ ഉന്നയിക്കുന്നത്. ദൈവഭക്തി വെച്ചുപുലര്‍ത്തിയിരുന്നവര്‍ ഉമവികള്‍ക്കെതിരെയായിരുന്നു എന്നതിന് കുറച്ച് തെളിവുകളെങ്കിലും ഹാജരാക്കാന്‍ സാധിച്ചാലും, ഉമവികളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്നവരുടെ ഒരു നീണ്ടപട്ടിക തന്നെ ലഭ്യമാക്കാന്‍ കഴിയും. എന്തൊക്കെത്തന്നെ പറഞ്ഞാലും, ഉമവികളേക്കാള്‍ അത്ര നല്ലവരൊന്നുമായിരുന്നില്ല അബ്ബാസികളും. ഉമവികളെ കുറിച്ച് എഴുതുമ്പോള്‍ കുറച്ചധികം സൂക്ഷ്മത പാലിക്കുക എന്നത് ഒരു ചരിത്രകാരന്റെ കടമയാണ്. കാരണം, ഉമവികളെ കുറിച്ച് നിലവില്‍ ലഭ്യമായ സാഹിത്യങ്ങളൊക്കെത്തന്നെയും ഉമവി-വിരുദ്ധത നിലിനിന്നിരുന്ന കാലഘട്ടത്തില്‍ രചിക്കപ്പെട്ടവയാണ്.

മറ്റു തരത്തിലുള്ള സാഹിത്യ പ്രവര്‍ത്തനങ്ങള്‍
പ്രവാചകന്റെ കാലത്ത് അദ്ദേഹം പറയുന്നതെല്ലാം ജനങ്ങള്‍ അതേപടി പകര്‍ത്തിയെഴുതുമായിരുന്നു. പ്രവാചകന്‍ വിവിധ ആളുകള്‍ക്ക് അയച്ച കത്തുകളുടെ പകര്‍പ്പ് സ്വഹാബികള്‍ സൂക്ഷിച്ചുവെക്കുമായിരുന്നു. ഇത് പ്രവാചകന്റെ നിര്‍ദ്ദേശപ്രകാരമാണോ, അതോ സ്വഹാബികള്‍ അവരുടെ വ്യക്തിപരമായ താല്‍പര്യംമൂലം ചെയ്തിരുന്നതാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
പ്രവാചകന്റെ കാലത്തും ചില പ്രത്യേക സ്വഭാവത്തിലുള്ള രേഖകള്‍ സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു. ഇസ്‌ലാമിലേക്ക് കടന്നുവന്നവരുടെ ഒരു പട്ടിക തയ്യാറാക്കാന്‍ പ്രവാചകന്‍ ഒരിക്കല്‍ കല്‍പ്പിക്കുകയുണ്ടായി. 1500-ല്‍ പരം ആളുകളുടെ പേരുകള്‍ ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു76.
സൈനികനീക്കത്തിനു വേണ്ടി റിക്രൂട്ട് ചെയ്യപ്പെട്ടിരുന്ന ആളുകളുടെ പേരുവിവരങ്ങളെല്ലാം തന്നെ പ്രവാചകന്റെ കാലത്തും രേഖപ്പെടുത്തപ്പെട്ടിരുന്നു77. ഭരണതലത്തില്‍ രജിസ്റ്റര്‍ സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത് ഉമര്‍(റ)വാണ്. ഇതോടു കൂടിയാണ് ഔദ്യോഗിക രേഖകള്‍ വ്യവസ്ഥാപിതമായി സൂക്ഷിക്കാന്‍ ആരംഭിച്ചത്. ഗോത്രങ്ങളുമായും വിദേശ ഭരണകൂടങ്ങളുമായും ഉണ്ടാക്കുന്ന കരാറുകളുടെ രേഖകള്‍ സൂക്ഷിച്ചു വെക്കാന്‍ 'താബൂത്ത്' എന്ന് പേരുള്ള ഒരു പെട്ടിയും അദ്ദേഹത്തിനുണ്ടായിരുന്നു78.
ഖലീഫ ഉസ്മാന്‍(റ)ന്റെ വീടിനോട് ചേര്‍ന്നുതന്നെ, 'ഖിര്‍ത്താസ്' (കടലാസ്) സൂക്ഷിച്ചുവെക്കാന്‍ മറ്റൊരു വീടുമുണ്ടായിരുന്നു. ഈ വീട്ടിലാണ് ഫാത്തിഫ ബിന്‍ത് ഷാരിക, മര്‍വാനെ ഒളിവില്‍ പാര്‍പ്പിച്ചത്. ഖലീഫ ഉസ്മാന്‍ വധിക്കപ്പെടുന്ന സമയത്ത് മര്‍വാന്‍ കൊല്ലപ്പെടാതെ രക്ഷപ്പെട്ടത് ഇവ്വിധമാണ്79. ഭരണകൂടവുമായി ബന്ധപ്പെട്ട രേഖകളുടെ സൂക്ഷിപ്പ്‌കേന്ദ്രമായിരിക്കാം ചിലപ്പോള്‍ ആ വീട്. ഹിജ്‌റ 69-ലെ അംറു ബിന്‍ സഅ്ദന്റെ വധത്തോട് ചേര്‍ത്ത് പിന്നീട് ത്വബരി 'ബൈത്തുല്‍ ഖറാത്തീസ്' (സ്റ്റേറ്റുമായി ബന്ധപ്പെട്ട കടലാസു സൂക്ഷിപ്പ് കേന്ദ്രം)നെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്80. ആദ്യ നൂറ്റാണ്ടിന്റെ അന്ത്യത്തോടു കൂടിത്തന്നെ, ഔദ്യോഗികാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ ഗവര്‍ണര്‍മാര്‍ക്കു വരെ ഖിര്‍ത്താസുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു81.

സ്വകാര്യ-പൊതുമേഖലാ വായനശാലകള്‍
ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ പകുതിയില്‍ അബ്ദുല്‍ ഹകം ബിന്‍ അംറ് അല്‍ ജുമഹി എന്ന് പേരുള്ള ഒരാള്‍ ജീവിച്ചിരുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ രചിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വായനശാല അദ്ദേഹം സ്ഥാപിച്ചു. വിവിധങ്ങളായ കളികളും അവിടെ അരങ്ങേറിയിരുന്നു. വായനക്കും വിനോദത്തിനും വേണ്ടി ആളുകള്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതായിരുന്നു ജുമഹിയുടെ വായനശാല82.
അതേസമയത്ത് അവിടെ ഇബ്‌നു അബൂ ലൈലയുടെ ഒരു വായനശാലയും നിലനിന്നിരുന്നു. പ്രസ്തുത വായനശാലയില്‍ വിശുദ്ധ ഖുര്‍ആന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി ആളുകള്‍ അവിടെ ഒത്തുകൂടുമായിരുന്നു83.
ഖാലിദ് ബിന്‍ യസീദ് ബിന്‍ മുആവിയ്യയുടെ സ്വത്തുവകകളില്‍ ഒരു വായനശാലയും ഉണ്ടായിരുന്നു;84 ഈ വായനശാലയേക്കാള്‍ വളരെ കാലങ്ങള്‍ക്ക് മുമ്പുതന്നെ നിലനിന്നിരുന്ന വായനശാലകളായിരുന്നു അബ്ദുല്‍ ഹകം, ഇബ്‌നു അബൂ ലൈല എന്നിവരുടേത്.
നമുക്കറിയാത്ത ഒരുപാട് വായനശാലകള്‍ അവിടെ നിലിനിന്നിരിക്കാന്‍ സാധ്യതയുണ്ട്. കാരണം, വായനശാലകളെ കുറിച്ചുള്ള വിവരങ്ങള്‍ ചിതറിയതും ക്രമമില്ലാത്തതുമാണ്. കൂടാതെ, ഇന്ന് ലഭ്യമായ സ്രോതസ്സുകളില്‍ ഒന്നും തന്നെ വായനശാലകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക അധ്യായങ്ങളൊന്നും തന്നെ കണ്ടെത്താന്‍ സാധിക്കുകയില്ല.
എന്നിരുന്നാലും, ആദ്യ കാലഘട്ടങ്ങളില്‍ത്തന്നെ നിലവിലുണ്ടായിരുന്ന ഈ വായനശാലകളൊക്കെത്തന്നെ, ഉമവീ കാലഘട്ടത്തില്‍ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ സ്വഭാവത്തില്‍ തന്നെ നിലനിന്നിരുന്നു എന്നതിന് മതിയായ തെളിവുകള്‍ നമുക്ക് നല്‍കുന്നുണ്ട്. ഗോള്‍ഡ് സിഹ്ര്‍ മനസ്സിലാക്കുന്നത് പോലെ, അതൊരിക്കലും തന്നെ മതേതരവും ഇസ്‌ലാമേതരവുമായ കാലഘട്ടമായിരുന്നില്ല.


അധ്യായം രണ്ട്
ഹദീസുകളുടെ രേഖപ്പെടുത്തല്‍: സംവാദം

ഒരു ഹദീസ് വാമൊഴിയായി ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം1. ഹദീസുകള്‍ ശേഖരിക്കാന്‍ ആദ്യമായി കല്‍പ്പന പുറപ്പെടുവിക്കുന്നത് ഉമറുബ്‌നു അബ്ദില്‍ അസീസാണ്. അബൂബക്കര്‍ ബിന്‍ മുഹമ്മദ് ബിന്‍ അംറ് ബിന്‍ ഹസം2, അല്‍ സുഹ്‌രി3 എന്നിവരെ കൂടാതെ മറ്റുചിലരെയും4 ആ ദൗത്യത്തിനായി ചുമതലപ്പെടുത്തിയിരുന്നു. അല്‍സുഹ്‌രിയാണ് ആദ്യമായി ആ ദൗത്യം പൂര്‍ത്തീകരിച്ചത്5. ഈ പ്രസ്താവനയുടെ ആധികാരികതയുടെ കാര്യത്തില്‍ ഓറിയന്റലിസ്റ്റുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ ശേഖരിക്കപ്പെട്ടതിനേക്കാള്‍ ആധികാരികമായ പൗരാണിക രചനകളൊന്നും തന്നെ നിലവിലില്ല എന്ന് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് Muir മേല്‍ സൂചിപ്പിച്ച പ്രസ്താവന അംഗീകരിക്കുന്നത്6. അതേസമയം 'പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്ന നിലക്ക് മാത്രമേ ഹദീസുകളെ കണക്കാക്കാവൂ'7 എന്നാണ് Guillaume-ന്റെ വീക്ഷണം. 'രിവായത്തി'ന്റെ ആധികാരികതയെ കുറിച്ച് സംശയം പ്രകടിപ്പിച്ച Guillaume, അതുപോലെ മറ്റുചില പണ്ഡിതന്‍മാര്‍ എന്നിവരെ റൂഥ് ഉദ്ധരിക്കുന്നുണ്ട്8. ഇതിനേക്കാള്‍ കടുപ്പമേറിയ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് ഗോള്‍ഡ് സിഹ്ര്‍, Schacht എന്നിവര്‍. Schacht പറയുന്നു, 'ഈ വ്യാജ ഹദീസുകളുടെ പിന്നിലുള്ള താല്‍പര്യങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍, ഗോള്‍ഡ്‌സിഹ്‌റിന്റെ Muh. stud, വാള്യം2, 210; മിര്‍സാ ഖാസിം ബേഗിന്റെ J.A; 4-ാമത് Ser., വാള്യം15, 168 എന്നിവ കാണുക'9.
Schacht പറയുന്നു, 'ഈ ഹദീസുകളൊന്നും തന്നെ, നിയമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതാണെങ്കിലും ശരി, ആധികാരികമാണെന്ന് പരിഗണിക്കാന്‍ സാധിക്കില്ല. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ അവ പ്രചരിക്കാന്‍ തുടങ്ങിയത്'1.
ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ പ്രസ്താവനയുടെ ആധികാരികതയെ Schacth ചോദ്യംചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, നിയമവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒട്ടുമിക്ക ഹദീസുകളും ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കാലശേഷം കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ, രേഖപ്പെടുത്തിയിരുന്നത് പോയിട്ട്, ഹദീസുകള്‍ വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ടിരുന്നതിനെ കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ല.
ഹദീസ് പണ്ഡിതന്‍മാര്‍ മുഖേന ലഭിച്ച വിവരങ്ങളിലൂടെയാണ് മുന്‍കാലങ്ങളിലെ ഹദീസ് ശേഖരണത്തെയും, 100 വര്‍ഷത്തിലധികം കാലത്തോളം വാമൊഴിയായി ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടതിനെ കുറിച്ചുമുള്ള പൊതുധാരണ നിലനിന്നിരുന്നത്.
ഹദീസ് പണ്ഡിതന്‍മാര്‍ വഴി ലഭിച്ച മുന്‍കാല സമാഹര്‍ത്താക്കളുടെ പേരുകളൊക്കെ, ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലോ രണ്ടാം പകുതിയിലോ ജിവിച്ചിരുന്നവരുടേതാണ്2.
ആദ്യമായി ഈ വിവരങ്ങള്‍ ചിട്ടപ്പെടുത്തി രേഖപ്പെടുത്തിയത് ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പക്ഷെ, ദഹബി, ഇബ്‌നു ഹജര്‍ എന്നിവരടക്കമുള്ള പിന്നീട് വന്ന പണ്ഡിതന്‍മാരൊക്കെ യാതൊരു സൂക്ഷ്മപരിശോധനയും നടത്താത്തെ മുമ്പ് പറഞ്ഞുവെച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. എന്നിരുന്നാലും, അവരൊക്കെ പൊതുധാരണക്ക് വിരുദ്ധമായ മതിയായ തെളിവുകള്‍ അവരുടെ രചനകളില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഒരുപാട് തെറ്റിദ്ധാരണകളുടെ ഫലമായാണ് രണ്ടാം നൂറ്റാണ്ടിലെ ഹദീസ് ക്രോഡീകരണവുമായി ബന്ധപ്പെട്ട ഈ സിദ്ധാന്തം രൂപപ്പെട്ടത്:
1. പദങ്ങളുടെ തെറ്റായ വ്യാഖ്യാനം: തദ്‌വീന്‍, തസ്‌നീഫ്, കിതാബ എന്നീ പദങ്ങളൊക്കെത്തന്നെ 'രേഖപ്പെടുത്തല്‍' എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കപ്പെട്ടത്.
2. ഹദ്ദസനാ, അഖ്ബറനാ, അന്‍ തുടങ്ങിയ സാങ്കേതികപദങ്ങള്‍ 'വാമൊഴിയായുള്ള കൈമാറ്റം' എന്ന പ്രക്രിയയെ കുറിക്കുന്നതായാണ് പൊതുവെ കരുതപ്പെട്ടത്.
3. അറബികള്‍ക്ക് അപാരമായ മനഃപാഠ ശേഷി ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഒന്നും തന്നെ എഴുതിയെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന വാദം.
4. ഹദീസുകള്‍ എഴുതിവെക്കുന്നതിനെ എതിര്‍ത്തു കൊണ്ടുള്ള ഹദീസുകള്‍.
ഇവയെല്ലാം തന്നെ വ്യവസ്ഥാപിതമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

1. തദ്‌വീന്‍ എന്ന പദത്തിന്റെ അര്‍ത്ഥം
എഴുതിയെടുക്കുക എന്ന ക്രിയയെ കുറിക്കുന്ന പദങ്ങളല്ല തദ്‌വീന്‍, തസ്‌നീഫ് എന്നിവ.
താജുല്‍ അറൂസില്‍ 'ദീവാന്‍' എന്ന പദത്തിന് ചെറുപുസ്തകങ്ങളുടെ ശേഖരം എന്ന അര്‍ത്ഥമാണ് കൊടുത്തിരിക്കുന്നത്. ശേഖരണം അഥവാ ഒരുമിച്ചു കൂട്ടുക എന്ന അര്‍ത്ഥത്തെയാണ് തദ്‌വീന്‍ എന്ന പദം ഉള്‍വഹിക്കുന്നത്. വിഷയാടിസ്ഥാനത്തിലുള്ള ക്രോഡീകരണം എന്നാണ് തസ്‌നീഫ് എന്ന പദത്തിന്റെ അര്‍ത്ഥം.
'അവ്വലു മന്‍ ദവ്വന അല്‍ഇല്‍മ ഇബ്‌നു ശിഹാബ് അസ്സുഹ്‌രി' എന്ന പ്രസ്താവന വ്യാപകമായി മനസ്സിലാക്കപ്പെടുകയും വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തത്, 'ആദ്യമായി ഹദീസുകള്‍ എഴുതിയെടുത്ത വ്യക്തി സുഹ്‌രി' ആണ് എന്ന അര്‍ത്ഥത്തിലാണ്. പക്ഷെ, അദ്ദേഹമല്ല ആദ്യമായി ഹദീസുകള്‍ എഴുതിയെടുക്കുകയും ക്രോഡീകരിക്കുകയും ചെയ്തത്.
2. ഹദ്ദസനാ, അഖ്ബറനാ, അന്‍ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ അപ്പന്‍ഡിക്‌സ് നം. 1-ല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
3. അപാരമായ മനഃപാഠശേഷി. ഓര്‍മ്മശക്തി മനുഷ്യരിരെല്ലാം വ്യത്യസ്തമായ അളവിലാണ് എന്നത് ഒരു വസ്തുതയാണ്.
4. പരിശീലനത്തിലൂടെ ഒരുപരിധിവരെ ഏതൊരാള്‍ക്കും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കവിതകളെല്ലാം മനഃപാഠമാക്കി ചൊല്ലുന്നത് അറബികളുടെ ശീലമായിരുന്നു; അങ്ങനെയായിരിക്കാം ഇത്തരത്തിലുള്ള കണിശമായ ഓര്‍മ്മശക്തി അവര്‍ ആര്‍ജ്ജിച്ചെടുത്തത്. അപാരമായ ഓര്‍മ്മശക്തിയുള്ളവരെ പോലെത്തന്നെ അവിടെ ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും ഉണ്ടായിരുന്നിരിക്കാനിടയുണ്ട്. അതുകൊണ്ടു തന്നെ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്ന അതുല്യമായ ഓര്‍മ്മശക്തിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് യാതൊന്നും എഴുതിസൂക്ഷിക്കേണ്ടതായി വന്നിരുന്നില്ല എന്ന വാദം തര്‍ക്കത്തിന് ഇടനല്‍കുന്നുണ്ട്. അതേസമയം അവരുടെ മനഃപാഠശേഷിയെ കുറിച്ച് സംശയം വെച്ചുപുലര്‍ത്താനും പാടില്ല. മിസ്റ്റര്‍ സ്റ്റാന്‍ലി ആഡംസിന്റെ ഓര്‍മ്മശക്തിയില്‍ ഇതിനൊരു അത്യപൂര്‍വ്വമായ ഉദാഹരണം ദര്‍ശിക്കാന്‍ സാധിക്കും. അദ്ദേഹത്തെ കുറിച്ച് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് കാണുക, 'സ്‌റ്റോക് എക്‌സേഞ്ച് ലിസ്റ്റ് ഒരു തവണ കണ്ണോടിച്ചതിന് ശേഷം അതിലെ വിലനിലവാരം അതേപടി ആവര്‍ത്തിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു-കുശാഗ്രബുദ്ധിയും അതിനോടനുസരിച്ചുള്ള ഓര്‍മ്മശക്തിയും ബിസിനസ് സംബന്ധമായ ഒരുപാട് പദവികള്‍ നേടുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു1'. വിന്‍സന്റ് ചര്‍ച്ചിലിന്റെ ഓര്‍മ്മശക്തി മറ്റൊരുദാഹരണമാണ്.
4. ഹദീസുകള്‍ എഴുതിയെടുക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ഹദീസുകള്‍
ഹദീസുകള്‍ എഴുതിയെടുക്കുന്നതിനെ പ്രവാചകന്‍ വിലക്കിയിട്ടുണ്ടോ ഇല്ലേ എന്ന വിഷയത്തെ അല്‍ഖത്വീബ് അല്‍ബാഗ്ദാദി തന്റെ തഖ്‌യീദുല്‍ ഇല്‍മ് എന്ന ഗ്രന്ഥത്തില്‍ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. ഹദീസ് എഴുത്തിനെ വിലക്കിക്കൊണ്ടുള്ള പ്രവാചക നിര്‍ദ്ദേശത്തെയാണ് ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്ത് മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്.
ഖുര്‍ആന്‍ ഒഴികെയുള്ള യാതൊന്നും എഴുതിസൂക്ഷിക്കരുതെന്ന് കല്‍പിക്കുന്ന പ്രവാചക ഹദീസുകളാണ് ഈ ഭാഗത്തിലെ ആദ്യ അധ്യായത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്2.

അധ്യായം രണ്ടില്‍ പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തിയിരുന്ന ആറ് സ്വഹാബികളുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്3.
1. അബൂ സഈദില്‍ ഖുദ്‌രി.
2. അബ്ദുല്ലാഹിബ്‌നുല്‍ മസ്ഊദ്.
3. അബൂ മൂസല്‍ അശ്അരി.
4. അബൂ ഹുറൈറ.
5. അബ്ദുല്ലാഹിബ്‌നു അബ്ബാസ്.
6. അബ്ദുല്ലാഹിബ്‌നു ഉമര്‍.

ഹദീസ് എഴുതിയെടുക്കുന്നതിനെതിരെ നിലകൊണ്ടിരുന്നവരെന്ന് കരുതപ്പെടുന്ന 12 താബഇകളുടെ പേരുകളടങ്ങിയ ഒരു പട്ടിക അദ്ദേഹം മൂന്നാം അധ്യായത്തില്‍ ചേര്‍ത്തിട്ടുണ്ട്4.
1. അല്‍അഅ്മശ്
2. അബൂദഅ്ദാ
3. അബൂ അല്‍ ആലിയാ
4. അല്‍ളഹാക്ക്
5. ഇബ്രാഹീം അല്‍നഖഈ
6. അബൂ ഇദ്‌രീസ്
7. മന്‍സൂര്‍
8. മുഹമ്മദ് ബിന്‍ സീരീന്‍
9. മുഗീറ
10. അല്‍ഖാസിം ബിന്‍ മുഹമ്മദ്
11. ഉബൈദുല്ലാ ബിന്‍ അബ്ദുല്ല
സ്വഹാബിമാരോട് കൂടിയാലോചിച്ച് അവരുടെ പൂര്‍ണ്ണപിന്തുണയോടെ ഹദീസ് എഴുതുന്നത് വിലക്കിയ ഉമറുബ്‌നുല്‍ ഖത്താബിന്റെ കൂടെ, അല്‍അശ്അരി, ഇബ്‌നു മസ്ഊദ്, ഇബ്‌നു ഔന്‍ എന്നിവരുടെ പേരുകള്‍ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിലെ ഒന്നാം അധ്യായത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്5. പക്ഷെ, അവരില്‍ ഭൂരിഭാഗവും ഹദീസുകള്‍ എഴുതിയെടുക്കുകയും അവ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

പ്രവാചകനും ഹദീസുകളുടെ എഴുത്തും
ഹദീസുകള്‍ രേഖപ്പെടുത്തുന്നത് വിലക്കിക്കൊണ്ടുള്ള ഹദീസുകളൊക്കെ തന്നെ മൂന്ന് സ്വഹാബിമാരിലൂടെയാണ് നിവേദനം ചെയ്യപ്പെട്ടിരുന്നത്; 1. അബൂ സഈദില്‍ ഖുദ്‌രി, 2. അബൂ ഹുറൈറ, 3. സെയിദ് ബിന്‍ സാബിത്ത്.
അബൂ സഈദില്‍ ഖുദ്‌രിയിലൂടെ വരുന്ന ഹദീസിന് രണ്ട് വ്യത്യസ്ത പാഠഭേദങ്ങളുണ്ട്. അതിലൊന്ന് അബ്ദുറഹ്മാന്‍ ബിന്‍ സെയ്ദിലൂടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്1. ഇദ്ദേഹം ഒരു ദുര്‍ബലനായ റിപ്പോര്‍ട്ടറാണെന്ന കാര്യത്തില്‍ എല്ലാ പണ്ഡിതന്‍മാരും ഏകാഭിപ്രായക്കാരാണ്. കൂടാതെ ഹാകിം, അബൂനുഐം എന്നിവരുടെ വീക്ഷണത്തില്‍ അദ്ദേഹം വ്യാജ ഹദീസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്‌നു ഹിബ്ബാന്റെ അഭിപ്രായത്തില്‍ 'അദ്ദേഹം ഹദീസുകള്‍ അറിയാതെ നേര്‍വിപരീതമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിവേദന പരമ്പരയിലെ കണ്ണികള്‍ മുറിഞ്ഞ ഹദീസുകള്‍ക്ക് അദ്ദേഹം പൂര്‍ണ്ണമായ ഇസ്‌നാദ് കൊടുത്തിരുന്നു'2. ആയതിനാല്‍, അബ്ദുറഹ്മാന്‍ ബിന്‍ സെയ്ദ് റിപ്പോര്‍ട്ട് ചെയ്യുന്ന അബൂ സഈദില്‍ ഖുദ്‌രിയുടെ ഹദീസ് ദുര്‍ബലവും അസ്വീകാര്യവുമാണ്.
അതേസമയം അബൂഹുറൈറയുടെ ഹദീസിലും അബ്ദുറഹ്മാന്‍ ബിന്‍ സെയ്ദ് കടന്നുവരുന്നുണ്ട്3. അതുകൊണ്ടു തന്നെ ഈ ഹദീസും ദുര്‍ബലവും സ്വീകരിക്കാന്‍ കഴിയാത്തതുമാണ്. സെയ്ദ് ബിന്‍ സാബിത്താണ് മൂന്നാമത്തെ സ്വഹാബി. അദ്ദേഹത്തിന്റെ ഹദീസ് 'മുര്‍സല്‍' ആണ്. മുത്തലിബ് ബിന്‍ അബ്ദുല്ലയാണ് സെയ്ദില്‍നിന്നും ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹം സെയ്ദുമായി നേരിട്ട് കൂടികാഴ്ച നടത്തിയിട്ടില്ല4. അതുകൊണ്ടു തന്നെ ഈ ഹദീസും സ്വീകരിക്കാന്‍ കഴിയില്ല. കൂടാതെ സെയ്ദില്‍നിന്നുള്ള ഹദീസിനും രണ്ട് പാഠഭേദങ്ങളുണ്ട്. അതിലൊന്നില്‍ പ്രവാചക കല്‍പനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹദീസ് എഴുതുന്നത് നിരുത്സാഹപ്പെടുത്തിയിരിക്കുന്നത്. അതേസമയം, എഴുതപ്പെട്ട രേഖകളൊക്കെത്തന്നെ പ്രവാചകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന കാരണം പറഞ്ഞാണ് സെയ്ദ് അതെഴുതുന്നത് വിലക്കിയത് എന്ന മറ്റൊരു പ്രസ്താവനയും ഉണ്ട്6. അതുകൊണ്ടു തന്നെ പ്രവാചക ഹദീസുകള്‍ രേഖപ്പെടുത്തുന്നതില്‍ അദ്ദേഹത്തിനുള്ള എതിര്‍പ്പിനെ ഈ പ്രസ്താവന ശരിവെക്കുന്നില്ല.
ഇനി അബൂ സഈദ് അല്‍ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് മാത്രമാണുള്ളത്. അതിങ്ങനെ വായിക്കാം, 'ഖുര്‍ആന്‍ അല്ലാത്ത യാതൊന്നും നിങ്ങള്‍ എന്നില്‍നിന്നും എഴുതിയെടുക്കരുത്. ഖുര്‍ആന്‍ അല്ലാത്ത എന്തെങ്കിലും ആരെങ്കിലും എന്നില്‍നിന്നും എഴുതിയെടുത്തിട്ടുണ്ടെങ്കില്‍ അവ മായ്ച്ചു കളയല്‍ നിര്‍ബന്ധമാണ്'7.
പ്രവാചകന്റെ ആധികാരിക വചനമായി അബൂ സഈദില്‍ ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്യുന്ന ഈ ഹദീസിന്റെ കാര്യത്തിലും പണ്ഡിതന്‍മാര്‍ തര്‍ക്കത്തിലാണ്. ഈ ഹദീസ് പ്രവാചകനിലേക്ക് അബദ്ധവശാല്‍ ചേര്‍ക്കപ്പെട്ടതാണെന്നും, പ്രസ്തുത പ്രസ്താവന അബൂ സഈദിന്റേത് തന്നെയാണെന്നുമാണ് ബുഖാരി മുതലായ പണ്ഡിതന്‍മാരുടെ അഭിപ്രായം8. പക്ഷെ, കാഴ്ചയില്‍ അത് പ്രവാചകനില്‍നിന്നും വന്നിട്ടുള്ള ഒരു ഹദീഥാണെന്ന് തോന്നാം. യഥാര്‍ത്ഥത്തില്‍ ആ ഹദീഥ് കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഖുര്‍ആന്‍ എഴുതുന്ന അതേ കടലാസില്‍ മറ്റൊന്നും എഴുതരുതെന്നാണ്. കാരണം, കടലാസിന്റെ മാര്‍ജിനിലും വരികള്‍ക്കിടയിലും എഴുതിവെക്കുന്ന പ്രവാചക വചനങ്ങള്‍ ചിലപ്പോള്‍ ഖുര്‍ആനോട് ചേര്‍ത്ത് പാരായണം ചെയ്യാന്‍ ഇടയുണ്ട്9. ഖുര്‍ആന്‍ വചനങ്ങള്‍ പൂര്‍ണ്ണമായും ഇറങ്ങാത്ത, ഘട്ടം ഘട്ടമായി ഇറങ്ങിക്കൊണ്ടിരുന്ന കാലയളവിലാണ് പ്രസ്തുത കല്‍പന നല്‍കപ്പെട്ടതെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. ഇതല്ലാതെ ഹദീസ് എഴുതുന്നത് വിലക്കുന്നതിന് യുക്തിഭദ്രമായ മറ്റൊരു കാരണവും കാണാന്‍ സാധിക്കുന്നില്ല.
പ്രവാചകന്‍ സ്വമേധയാ നൂറുകണക്കിന് കത്തുകള്‍ അയച്ചിരുന്നു. അവയില്‍ ഭൂരിഭാഗവും നീളമേറിയതും, പ്രാര്‍ത്ഥനകളെ കുറിച്ചും ആരാധനാ രീതികളെ സംബന്ധിച്ചും വിവരിക്കുന്നതുമായിരുന്നു10. പ്രവാചകന്റെ സ്വഭാവവും, സല്‍ക്കര്‍മങ്ങളും സമുദായം പിന്തുടരേണ്ടതുണ്ടെന്നാണ് ഖുര്‍ആനിക അധ്യാപനം11. കടം, വായ്പ സംബന്ധിയായ ഇടപാടുകള്‍ എഴുതിസൂക്ഷിക്കണമെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ, ഹദീസുകള്‍ എഴുതിയെടുത്ത് സൂക്ഷിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു തരത്തിലുള്ള പൊതുനിര്‍ദേശവും അവിടെ ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ലാത്തത് പോലെയാണ് കാണപ്പെടുന്നത്. അത് ചിലപ്പോള്‍ ഏതെങ്കിലും ചില പണ്ഡിതന്‍മാര്‍ ഈ രീതിയില്‍ വിശദീകരിച്ചിരിക്കാനാണ് സാധ്യത.
അതേസമയം, ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ പ്രവാചകന്‍ അനുവാദം നല്‍കിയിരുന്നു എന്നു സ്ഥാപിക്കുന്ന ശക്തമായ തെളിവുകള്‍ ലഭ്യമാണ്12. കൂടാതെ, പ്രവാചക അനുചരന്‍മാരില്‍ ചിലര്‍ ഹദീസുകള്‍ രേഖപ്പെടുത്തിയിരുന്നതായി കാണാന്‍ സാധിക്കും. ഹദീസുകള്‍ എഴുതുന്നത് വിലക്കിക്കൊണ്ടുള്ള ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്വഹാബികളും അവരില്‍ ഉള്‍പ്പെടും. ഈ വസ്തുതകളെല്ലാം കൂടി ഒരുമിച്ച് വിശകലനത്തിന് വിധേയമാക്കുകയാണെങ്കില്‍, ഖുര്‍ആനും ഖുര്‍ആനേതര പാഠങ്ങളും ഒരേ കടലാസില്‍ തന്നെ എഴുതുന്നതിനെയാണ് പ്രവാചകന്‍ വിലക്കിയത് എന്ന നിഗമനത്തിലാണ് ഒരാള്‍ എത്തിച്ചേരുക13. ഇതാണ് ഹദീസുകള്‍ എഴുതുന്നത് വിലക്കിക്കൊണ്ടുള്ള പ്രവാചക കല്‍പനയുടെ പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശം. കാരണം, രണ്ടും ഒരുമിച്ചെഴുതുന്നത് തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കും.
എല്ലാ ശ്രദ്ധയും സംരക്ഷണവും ഖുര്‍ആന് നല്‍കേണ്ടതുണ്ട് എന്ന ഉദ്ദേശത്താലാണ് ആദ്യകാലങ്ങളില്‍ പ്രവാചക ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനെ വിലക്കിയിരുന്നത് എന്ന മറ്റൊരു തത്വവും നിലവിലുണ്ട്. പിന്നീട്, ഖുര്‍ആനില്‍നിന്നും ശ്രദ്ധതെറ്റിക്കുന്ന അപകടകരമായ സാഹചര്യങ്ങള്‍ ഇല്ലാതായപ്പോള്‍ മുമ്പുണ്ടായിരുന്ന വിലക്ക് അസാധുവാകുകയും, ഹദീസുകള്‍ എഴുതിയെടുക്കുന്നതിനുള്ള അനുവാദം നല്‍കപ്പെടുകയും ചെയ്തു14.
പണ്ഡിതന്‍മാര്‍ക്കിടയില്‍, സയ്യിദ് റശീദ് റിദാ ഇതിന് വിരുദ്ധമായ ഒരു തത്വം മുന്നോട്ട് വെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആശയമനുസരിച്ച്, പ്രവാചക പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ ഹദീസുകള്‍ എഴുതിയെടുക്കുന്നതിന് അനുവാദമുണ്ടായിരുന്നു, പിന്നീടാണ് വിലക്കിക്കൊണ്ടുള്ള കല്‍പന വന്നത്15.
ഹദീസുകളുടെ നിയമപരമായ മൂല്യത്തെ കുറിച്ച അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ സ്വാഭാവിക ഫലമായിരുന്നു അത്. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച്, ഹദീസുകള്‍ ദീനിന്റെ ഭാഗമാക്കാനും, എന്നെന്നും നിലനില്‍ക്കുന്ന പ്രമാണിക നിയമസ്രോതസ്സാക്കി ഹദീസുകളെ മാറ്റാനും പ്രവാചകന്‍ ഉദ്ദേശിച്ചിരുന്നില്ല16. അതുകൊണ്ടാണ് ഹദീസുകള്‍ എഴുതിയെടുക്കുന്നത് പ്രവാചകന്‍ വിലക്കിയത്. ഈ കല്‍പന സ്വഹാബികള്‍ കണിശമായിത്തന്നെ പാലിച്ചിരുന്നു. അതുകൊണ്ടാണ് സച്ചരിതരായ ഖലീഫമാര്‍ ഹദീസുകള്‍ എഴുതിയെടുക്കാതിരുന്നത്. അതിനേക്കാളുപരി, ഹദീസുകള്‍ ഖുര്‍ആന്റെ ഭാഗമായിത്തന്നെ ചേര്‍ക്കുന്നതിനെ മുതിര്‍ന്ന സ്വഹാബികള്‍ പോലും എതിര്‍ത്തിരുന്നു. താബഉകളുടെ പക്കല്‍ സ്വഹാബികളുടേതായ ഒരു സഹീഫയും ഉണ്ടായിരുന്നില്ല. ഗവര്‍ണര്‍മാരുടെ കല്‍പ്പന പ്രകാരം മാത്രമായിരുന്നു അവര്‍ എഴുതിയെടുത്തിരുന്നത്17. ഹദീസുകള്‍ എഴുതിയെടുക്കുന്നതിന് അനുവാദം നല്‍കിക്കൊണ്ട് പ്രവാചകനില്‍നിന്നും സ്വഹാബിമാരില്‍നിന്നും വന്നിട്ടുള്ള ഹദീസുകളൊക്കെത്തന്നെ, എത്രതന്നെ ആധികാരികമായിരുന്നാലും ശരി, സ്വീകരിക്കാന്‍ കഴിയാത്തതും ന്യൂനതകളുള്ളതും ദുര്‍ബലവും ചില പ്രത്യേക താല്‍പര്യങ്ങളെ സേവിക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കപ്പെട്ടതുമാണെന്നാണ് റശീദ് റിദ വിശദീകരിക്കുന്നത്18. അതേസമയം സാര്‍വ്വലൗകികമായി പണ്ഡിതന്‍മാര്‍ ആധികാരികമെന്ന് അംഗീകരിച്ച ഹദീസുകളും പ്രസ്തുത ഹദീസുകള്‍ക്കിടയില്‍ ഉണ്ടെന്നതാണ് വസ്തുത. അതിനോടൊപ്പം തന്നെ ന്യൂനതകളുള്ളതും ദുര്‍ബലവും മുര്‍സല്‍, മഖ്തൂഅ് അഹാദീസ് ഗണത്തില്‍പ്പെട്ടതുമായ എല്ലാ ഹദീസുകളും അദ്ദേഹം ഒരുമിച്ചു കൂട്ടുന്നുണ്ട്. ഹദീസുകള്‍ എഴുതിയെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹദീസുകളുമായി യാതൊരു ബന്ധവുമില്ലാത്ത ഹദീസുകളും അക്കൂട്ടത്തിലുണ്ട്. എന്നിട്ട് അവയെയെല്ലാം ആധികാരകവും, ന്യൂനതകളില്‍ നിന്ന് മുക്തവുമായ, ഹദീസുകള്‍ എഴുതുന്നത് വിലക്കുന്ന ഹദീസുകളെന്ന തരത്തിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്19.
'സുന്നത്തിന്റെ' നിയമ പ്രാമാണികതയെ കുറിച്ച് അന്വേഷിക്കുന്ന ഒരു പഠനം അവതരിപ്പിക്കുക എന്നതല്ല ഇപ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത്. പക്ഷെ, ചരിത്രരേഖകളിലൂടെയും നൂറുകണക്കിന് പ്രസ്താവനകളിലേക്കുള്ള അവലംബസൂചികകളിലൂടെയും കടന്നുപോകുന്ന ഒരാള്‍ റശീദ് റിദ അവതരിപ്പിക്കുന്ന സിദ്ധാന്തം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ നിര്‍ബന്ധിതനാകും. ഹദീസ് സാഹിത്യക്കുറിച്ചുള്ള കേവലം ഉപരിപ്ലവമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിദ തന്റെ സിദ്ധാന്തം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
അബൂ സഈദ് അല്‍ഖുദ്‌രി നിവേദനം ചെയ്ത ഹദീഥ് ഒന്നു മാത്രമാണ് ഹദീസുകള്‍ എഴുതുന്നത് വിലക്കിക്കൊണ്ട് വന്നിട്ടുള്ള ഹദീസുകളില്‍ സ്വഹീഹിന്റെ ഗണത്തില്‍ പെടുന്നത്. എന്നാല്‍ ഈ ഹദീസിന്റെ ആധികാരികതയെ പോലും ഇമാം ബുഖാരിയുടെ ഗണത്തില്‍ പണ്ഡിതന്‍മാര്‍ ചോദ്യം ചെയ്തിട്ടുണ്ട്20.
ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ കല്‍പ്പന പ്രകാരമാണ് ഹദീസുകള്‍ സൂക്ഷ്മമായി രേഖപ്പെടുത്താന്‍ തുടങ്ങിയത് എന്ന റശീദ് റിദയുടെ ന്യായവിധി നാം സ്വീകരിക്കുകയാണെങ്കില്‍ പോലും, അതൊരിക്കലും മതനിന്ദയായി പരിണമിക്കുന്നില്ല. ഖലീഫ ഉസ്മാന്‍(റ)വിന്റെ കല്‍പ്പന പ്രകാരമാണല്ലോ ഖുര്‍ആന്‍ പകര്‍പ്പുകള്‍ എടുത്ത് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആന്റെ നാല് കോപ്പികള്‍ അദ്ദേഹം അയക്കുകയുണ്ടായി.21 അതു കൊണ്ടു തന്നെ ആളുകള്‍ക്ക് പ്രസ്തുത ഖുര്‍ആന്‍ ശൈലി തെറ്റുകള്‍ക്കിടവരാത്ത തരത്തില്‍ അനുധാവനം ചെയ്ത് പാരായണം ചെയ്യേണ്ടതുണ്ടായിരുന്നു22. ഒരു വന്‍ ജനസഞ്ചയത്തെയാണ് ഈ പരിമിതമായ കോപ്പികള്‍ ഉപയോഗിച്ച് വിദ്യാഭ്യാസം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍, ഒരു വിധത്തിലും ആ കോപ്പികള്‍ മതിയാകുമായിരുന്നില്ല. അതിനാല്‍, മനഃപാഠത്തിന്റെയും, വ്യക്തികള്‍ മുന്‍കൈയെടുത്ത് പകര്‍പ്പെടുക്കുന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു ഖുര്‍ആന്‍ പഠനം പോലും പുരോഗമിച്ചിരുന്നത്. ഭരണകൂടം നിശ്ചയിക്കുന്ന അധ്യാപകര്‍23, സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയ പണ്ഡിതന്‍മാര്‍24 എന്നിവര്‍ മുഖേനയാണ് പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ആളുകള്‍ക്ക് ഖുര്‍ആനിക വിജ്ഞാനം പകര്‍ന്നു കൊടുക്കുക എന്ന ഭാരിച്ച ദൗത്യം നിറവേറ്റപ്പെട്ടത്. ഹദീസുകളുടെ വ്യാപനത്തിനും ഇതേ രീതിതന്നെയാണ് സ്വീകരിച്ചത്25. അതുകൊണ്ടു തന്നെ, ഖലീഫമാരും സ്വഹാബികളും ഹദീസുകള്‍ എഴുതിയെടുത്തിരുന്നില്ല. അഥവാ, ഹദീസുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് വേണ്ടി യാതൊരു സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നില്ല എന്ന റശീദ് റിദയുടെ അനുമാനം തികച്ചും അടിസ്ഥാനരഹിതമാണ്.

ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട ആദ്യകാല പണ്ഡിതന്‍മാരുടെ പ്രസ്താവനകള്‍
ഒരുപാട് പണ്ഡിതന്‍മാര്‍ ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നുവെങ്കിലും ചില സമയങ്ങളില്‍ അവര്‍ അതിഷ്ടപ്പെട്ടിരുന്നില്ല എന്നു കാണാം. അവരുടെ ഈ സമീപനത്തിന് അവര്‍ നിരത്തിയ കാരണങ്ങള്‍ക്കൊന്നും തന്നെ പ്രവാചക കല്‍പ്പനയുടെ അടിസ്ഥാനമുണ്ടായിരുന്നില്ല. പല സംഭവങ്ങളിലും കാരണങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ പ്രസ്താവനകളുടെ പൂര്‍ണ്ണരൂപം കൊടുത്തിരുന്നുവെങ്കിലും, ഗൗരവപൂര്‍വ്വമുള്ള സമീപനത്തിന്റെ അഭാവത്താല്‍ അവയെല്ലാം ഹദീസുകള്‍ എഴുതുന്നതിനെ വിലക്കുന്നു എന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.

ചില ഉദാഹരണങ്ങള്‍:
1. ഇബ്രാഹീം അന്നഖ്ഈ ഹദീസുകള്‍ രേഖപ്പെടുത്തിവെക്കുന്നതിന് എതിരായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനുള്ള ഈ വിയോജിപ്പിന്റെ കാരണമായി പറയുന്നത് ഇതാണ്: 'ആരൊക്കെ ഹദീസുകള്‍ എഴുതിവെക്കുന്നുവോ അവര്‍ അതിനെ മാത്രമാണ് പിന്നീട് ആശ്രയിക്കുക'26.
പുസ്തകങ്ങള്‍ നല്ലൊരു വിജ്ഞാന ശേഖരണിയാണെന്ന് മുന്‍കാല പണ്ഡിതന്‍മാര്‍ കരുതിയിരുന്നില്ല27; ഏതൊരു കാര്യവും ഓര്‍മയില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്, അത് എവിടെ വെച്ചും, ഏതുസമയത്തും ഉപയോഗിക്കാന്‍ കഴിയും.
2. ഹദീസുകള്‍ എഴുതുന്നതിനെ വിലക്കിയിരുന്ന പണ്ഡിതന്‍മാരുടെ പട്ടികയില്‍ ആമിറുല്‍ ശഅബിയുടെ പേരും ഇടംപിടിച്ചിട്ടുണ്ട്28. അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധയോടെ വായിക്കുന്ന ഏതൊരാളും, ശഅബി ഹദീസുകള്‍ എഴുതിവെക്കുന്നതിന് എതിരായിരുന്നില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേരുക. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റേതായ രണ്ട് പ്രസ്താവനകള്‍ നമ്മുടെ പക്കലുണ്ട്. അതിലൊന്നില്‍ അദ്ദേഹം പറയുന്നു, 'വെളുത്ത കടലാസില്‍ കറുത്ത മഷികൊണ്ട് ഞാന്‍ എഴുതിയിട്ടില്ല. അതുപോലെ, എനിക്ക് വേണ്ടി ഒരു ഹദീസ് രണ്ടു തവണ ആവര്‍ത്തിക്കാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല.'29 അദ്ദേഹത്തിന്റെ അപാരമായ ഓര്‍മ്മശക്തി വെളിപ്പെടുത്തുക എന്നതാണ് ഈ പ്രസ്താവന കൊണ്ടുള്ള ഉദ്ദേശം. ഒരു ഹദീസ് രണ്ടു തവണ ഒരാളെക്കൊണ്ട് ആവര്‍ത്തിച്ച് പറയിക്കേണ്ടതില്ലാത്തവിധം, ഒരു തവണ കേട്ടാല്‍ തന്നെ മനസ്സില്‍ കൃത്യമായി പതിയുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മശക്തി. ഹദീസ് രേഖപ്പെടുത്തിവെക്കുന്നതുമായി അദ്ദേഹത്തിന്റെ ആ പ്രസ്താവനക്ക് യാതൊരു ബന്ധവുമില്ല. മറ്റൊരു പ്രസ്താവനയില്‍ അദ്ദേഹം പറയുന്നതെല്ലാം എഴുതിയെടുക്കാന്‍ തന്റെ ശിഷ്യന്മാരെ അദ്ദേഹം ഉപദേശിക്കുന്നുണ്ട്. ഇനി അവരുടെ കൈവശം കടലാസുകള്‍ ഒന്നും തന്നെയില്ലെങ്കിലും ചുമരില്‍ എഴുതിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു30.
ശഅബി ആദ്യം ഹദീസുകള്‍ എഴുതുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് അദ്ദേഹം അനുകൂലിച്ചുവെന്ന്31 തെളിയിക്കുന്ന തരത്തില്‍ ആ രണ്ട് പ്രസ്താവനകളെ അവതരിപ്പിക്കുന്നത് ഒരു വിശദീകരണം എന്ന നിലക്ക് ബുദ്ധിപരമായ നീക്കമാണെങ്കിലും, ഒരു വാദമുഖമെന്ന നിലയില്‍ ഒരുപാട് സംശയങ്ങള്‍ അതുയര്‍ത്തുന്നുണ്ട്.
ഈ വാദത്തെ ഉപസംഹരിച്ചു കൊണ്ട്, ഹദീസുകള്‍ രേഖപ്പെടുത്തുന്നതിനോടുള്ള വിയോജിപ്പിന്റെ കാരണങ്ങളെ അല്‍ഖാതിബ് വിശദീകരിക്കുന്നുണ്ട്32. അദ്ദേഹം ചിലകാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും, ഹദീസുകള്‍ എഴുതുന്നത് വിലക്കിയിരുന്നത് ഏതെങ്കിലും തരത്തിലുള്ള പ്രവാചക കല്‍പ്പനയുടെ അടിസ്ഥാനത്തിലായിരുന്നു എന്നതിന് തെളിവുകളൊന്നും തന്നെയില്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വ്യക്തിപരമായ മുന്‍ധാരണകളാല്‍ ഹദീസുകള്‍ എഴുതി സൂക്ഷിക്കുന്നതിനോട് ഒരുപാട് പണ്ഡിതന്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, ഹദീസുകള്‍ രേഖപ്പെടുത്തുന്നതില്‍ അവരും അര്‍പ്പണബോധം കാണിച്ചിരുന്നു.
ഹദീസുകള്‍ എഴുതിസൂക്ഷിക്കുന്നത് വിലക്കിക്കൊണ്ട് വന്നിട്ടുള്ള പ്രവാചക വചനങ്ങളൊക്കെ തന്നെ, സൂക്ഷ്മതാ ബോധത്തിന്റെ തേട്ടമെന്ന നിലയില്‍ ചില പ്രത്യേക സാഹചര്യങ്ങളെ പരിഗണിക്കുമ്പോള്‍ ആവശ്യമായി വരുന്ന മുന്‍കരുതലുകളായിട്ടാണ് മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ ഖുര്‍ആനേതര എഴുത്തുകളും ഖുര്‍ആനിക പാഠങ്ങളും തമ്മില്‍ കൂടിക്കലരുമായിരുന്നു. പ്രവാചക അനുചരന്‍മാരില്‍പ്പെട്ട ബഹുഭൂരിഭാഗം പേരും ഹദീസുകള്‍ എഴുതിസൂക്ഷിച്ചിരുന്നു എന്ന വസ്തുത തന്നെ പ്രസ്തുത വിലക്ക് പൊതുസ്വഭാവത്തിലുള്ളതോ, സ്ഥിരസ്വഭാവത്തിലുള്ളതോ അല്ലായിരുന്നു എന്നതിന്റെ തെളിവാണ്.
ഹദീസുകള്‍ എഴുതിസൂക്ഷിക്കുകയും, തങ്ങളുടെ മരണശേഷം അവ നശിപ്പിക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്ത പണ്ഡിതന്‍മാര്‍ക്കുള്ള ചില ഉദാഹരണങ്ങള്‍ അല്‍ഖത്വീബുല്‍ ബാഗ്ദാദി തന്റെ തഖ്‌യീദുല്‍ ഇല്‍മ് എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിലെ രണ്ട്, മൂന്ന് അധ്യായങ്ങളില്‍ നല്‍കിയിട്ടുണ്ട്. ഹദീസുകള്‍ എഴുതിസൂക്ഷിച്ചതിന് ശേഷം അവ മായ്ച്ചു കളഞ്ഞതിന്റെ പേരില്‍ പിന്നീട് ഖേദിച്ചവര്‍ക്കുള്ള ഉദാഹരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്33.
ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് അനുകൂലമായി വന്നിട്ടുള്ള പ്രവാചക വചനങ്ങളുടെ വിശദ വിവരങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്തില്‍ ഖത്വീബ് നല്‍കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം ഹദീസുകള്‍ എഴുതിസൂക്ഷിച്ചിരുന്ന സ്വഹാബികള്‍, താബിഉകള്‍, മറ്റുള്ളവര്‍ എന്നിവരുടെ പട്ടികയാണ് സമര്‍പ്പിക്കുന്നത്34.
ഈ അധ്യായം അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ഉണര്‍ത്തുകയാണ്. ഹദീസ് എഴുതി സൂക്ഷിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നിട്ടുള്ള മുഴുവന്‍ പ്രസ്താവനകളിലൂടെയും കടന്നുപോയതിന് ശേഷം തികച്ചും അസാധാരണമായ ഒരു അനുമാനത്തിലാണ് ഗോള്‍ഡ് സിഹ്ര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍, ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ രണ്ട് സംഘങ്ങള്‍ നിലനിന്നിരുന്നു: 1) അഹ്‌ലുല്‍ ഹദീസ്, ഇവര്‍ ഹദീസ് അനുകൂലികളായിരുന്നു 2) അഹ്‌ലു റഅ്‌യ്, ഇവര്‍ ഹദീസ് വിരോധികളുമായിരുന്നു. ഹദീസ് എഴുതി സൂക്ഷിക്കുന്നത് വിലക്കുന്ന ഹദീസുകള്‍ അഹ്‌ലു റഅ്‌യിന്റെ ആളുകള്‍ വ്യാജമായി കെട്ടിച്ചമച്ചതാണ്. ഇത് മുഖേന അവര്‍ക്ക് ഹദീസുകള്‍ വിശ്വാസയോഗ്യമല്ലെന്ന് തെളിയിക്കാനും തള്ളിക്കളയാനും സാധിച്ചു. അഹ്‌ലു റഅ്‌യുകാരുടെ ഈ പ്രവൃത്തി അഹ്‌ലുല്‍ ഹദീസുകാരുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു. അങ്ങനെ അവര്‍ ഹദീസുകള്‍ വിശ്വാസയോഗ്യമാണെന്ന് തെളിയിക്കുന്നതിനായി ഹദീസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവാചക വചനങ്ങള്‍ പുതുതായി ഉണ്ടാക്കിയെടുത്തു35.
ഗോള്‍ഡ് സിഹ്‌റിന്റെ ഈ അനുമാനത്തെ ഖണ്ഡിക്കാന്‍, ഹദീസുകള്‍ എഴുതിസൂക്ഷിക്കുന്നതിനെ എതിര്‍ത്തിരുന്നവരെന്ന് പറയപ്പെടുന്ന പണ്ഡിതന്‍മാരുടെ പേരുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. ഹദീസ് എഴുത്തിനെതിരെ തീവ്രനിലപാട് സ്വീകരിച്ചിരുന്നവരെന്ന് കരുതപ്പെടുന്ന പ്രമുഖ പണ്ഡിതവര്യന്‍മാരായ ഇബ്‌നു സീരീന്‍, അബീദാഹ് എന്നിവര്‍ ഹദീസ് പണ്ഡിതന്‍മാരായിരുന്നു (മുഹദ്ദിസീന്‍). ഹദീസുകള്‍ എഴുതിസൂക്ഷിക്കുകയും അവ രേഖപ്പെടുത്തി വെക്കുന്നതിനെ അനുകൂലിക്കുകയും ചെയ്ത പ്രശസ്ത കര്‍മശാസ്ത്ര പണ്ഡിതന്‍മാരില്‍, അഹ്‌ലു റഅ്‌യുകാരായ ഹമ്മാദ്, ഇബ്രാഹീം, അല്‍അഅ്മശ്, സുഹ്‌രി, അബൂ ഹനീഫ, അബൂ യൂസുഫ്, മാലിക്, ഥൗരി എന്നിവരും ഉള്‍പ്പെടും. രണ്ടാമതായി, അക്കാലത്ത് ജീവിച്ചിരുന്ന കര്‍മശാസ്ത്രവിശാരദന്‍മാര്‍ക്കൊക്കെത്തന്നെ ഹദീസ് വിജ്ഞാനീയങ്ങളില്‍ ആഴമേറിയ അവഗാഹമുണ്ടായിരുന്നു. ഒരു മുഹദ്ദിസ് (ഹദീസ് പണ്ഡിതന്‍) ഒരു ഫഖീഹ് (കര്‍മശാസ്ത്ര പണ്ഡിതന്‍) ആയിരിക്കണമെന്നില്ല, പക്ഷെ, ഒരു ഫഖീഹ്- അക്കാലഘട്ടത്തില്‍- ഒരു മുഹദ്ദിസ് കൂടിയായിരുന്നു.

വിവ: ഇര്‍ഷാദ് കാളച്ചാല്‍

അടിക്കുറിപ്പ്

1. ഇബ്‌നു അബ്ദു റബീഹ്, ഇഖ്ദ്, 5, 157; ബലാദൂരി, ഫുതൂഹ്, 580; ഇബ്‌നു ഖുതൈബ, മുഖ്തലിഫുല്‍ ഹദീസ്, 366; സഅ്ദ്, 3,1, 77; 148; കംപെയര്‍ വിത്ത് ലാമെന്‍സ്, മെഖ്യൂ, 103-145.
2. ബലാദൂരി, ഫുതൂഹ്, 579.
3. ഇബ്‌നു ഖുതൈബ, ഉയൂനുല്‍ അഖ്ബാര്‍, 1, 43; ഇബ്‌നു അബ്ദുല്‍ ബര്‍, അല്‍ഖസ്ദ് വല്‍ ഉമം, 22.
4. ബലാദൂരി ഫുതൂഹ്, 579; ഇബ്‌നു അബ്ദില്‍ ബര്‍, 22.
5. ഇബ്‌നു ഹബീബ്, മുഹബ്ബര്‍, 475.
6. ബലാദൂരി, ഫുതൂഹ്, 583.
7. ഇബ്‌നു ഖുതൈബ, ഉയൂനുല്‍ അഖ്ബാര്‍, 5, 103; അല്‍മൈദാനി, അംഥാല്‍, 2, 47.
8. നാസ്വിറല്‍ അസദ്, മസ്വാദിറു ശിഅ്ര്‍ അല്‍ജാഹിലീയ്യ്, 107-133; പ്രത്യേകിച്ച് 122-133 വരെയുള്ള പേജുകള്‍. ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തില്‍ അറേബ്യയില്‍ കവിതകള്‍ എഴുതിസൂക്ഷിച്ചിരുന്നു എന്നതിന് തെളിവായി 20 കവിതകളില്‍ നിന്നുള്ള വരികള്‍ ഉദ്ധരിക്കുന്നുണ്ട്.
9. നാസ്വിറല്‍ അസദ്, 165.
10. ഹാമിദുല്ല, വഥാഇഖ്, 181/10.
11. അല്‍ഇസ്ഫഹാനി, അഗാനി, 2, 180; 5, 118.
12. കൂടുതല്‍ വിശദാംശങ്ങള്‍ക്ക്, നാസ്വിര്‍ അല്‍അസദ്, 66.
13. അല്‍കാതിബ് അല്‍ബാഗ്ദാദി, തഖ്‌യീദുല്‍ ഇല്‍മ്, 51-52.
14. അല്‍ സിജിസ്ഥാനി, അല്‍മുആമറൂന്‍, 17, 18, 19, 69. നാസ്വിര്‍ അല്‍അസദും ഉദ്ധരിക്കുന്നുണ്ട്, 166; ഇബ്‌നു ഹിശാം, സീറ, 285.
15. നാസ്വിര്‍ അല്‍അസദ്, 165; ഇബ്‌നു സഅദ്, ത്വബഖാത്ത്, 5, 1.
16. റൂഥ്, ലൈബ്രറീസ് ഇന്‍ ഉമയ്യദ് പീരീഡ്, എ.ജെ.എസ്.എല്‍, വാള്യം 54. പേജ് 49.
17. ഇബ്‌നു ഹജര്‍, തഹ്ദീബ് 5, 38.
18. അല്‍കാതിബ് അല്‍ബാഗ്ദാദി, തഖ്‌യീദുല്‍ ഇല്‍മ്, 51-52.
19. അല്‍കാതിബ് അല്‍ബാഗ്ദാദി, തഖ്‌യീദുല്‍ ഇല്‍മ്, 56-57.
20. ബുഖാരി, ബദ്ഉല്‍ വഹ്‌യ്,1. ചില റിപ്പോര്‍ട്ടുകളില്‍ ഇബ്രാനിയക്ക് പകരം അറബിയ്യ എന്നാണ് വന്നിട്ടുണ്ട്. വറഖത്ത്ബനു നൗഫലിന് ഈ രണ്ടു ഭാഷകളിലും പരിജ്ഞാനമുണ്ടായിരുന്നു എന്ന കാര്യം പരിഗണിക്കുമ്പോള്‍ അദ്ദേഹം ഈ രണ്ടു ഭാഷകളിലും എഴുതിയിരിക്കാനാണ് കൂടുതല്‍ സാധ്യത.
21. ഖുര്‍ആന്‍ 96: 1-5.
22. നിക്കോള്‍സണ്‍ അദ്ദേഹത്തിന്റെ 'എ ഹിസ്റ്ററി ഓഫ് ദ അറബ്‌സ്' എന്ന കൃതിയില്‍ പറയുന്നു, പേജ് 151, 'പ്രവാചകന് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്ന വിഷയം നോല്‍ദ്‌കെ ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പക്ഷെ, ഒരു തീരുമാനത്തിലെത്തുന്നില്ല. 'നീ (മുഹമ്മദ്) ഇതിനുമുമ്പ് ഒരൊറ്റ പുസ്തകവും പാരായണം ചെയ്തിട്ടില്ല. നിന്റെ വലതു കൈകൊണ്ട് നീ അതെഴുതിയിട്ടുമില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു' (ഖുര്‍ആന്‍ 29: 48). പ്രവാചകത്വ പദവി ലഭിക്കുന്നതിന് മുമ്പ് പ്രവാചകന്‍ എഴുതുകയോ വായിക്കുകയോ ചെയ്തിട്ടില്ല എന്ന സൂചനയാണ് നിക്കോള്‍സണ്‍ ഉദ്ധരിക്കുന്ന ഖുര്‍ആന്‍ സൂക്തം നല്‍കുന്നത്.
23. അല്‍ഫസാവി, താരീഖ്, വാള്യം 3, 193 b.
24. ഇബ്‌നുഹജര്‍, ഇസാബഹ്, നം 1777.
25. ഇബ്‌നു സലാം, അംവാല്‍, 116; ഇബ്‌നു സഅദ്, ത്വബഖാത്ത്, വാള്യം 2, 14; ഇബ്‌നു ഹമ്പല്‍, മുസ്‌നദ്, വാള്യം 1, 14; അല്‍ഹാകിം, മുസ്തദ്‌റക്, വാള്യം 2, 140.
26. ഉദാഹരണം, ഉബാദത്തുബ്‌നു സാമിത്ത്; ഇബ്‌നു ഹമ്പല്‍, മുസ്‌നദ്, വാള്യം 30. അല്‍കത്താനി, വാള്യം 2, 239-40.
31. ഇബ്‌നു ഹമ്പല്‍, വാള്യം 5, 206.
32. ബലാദൂരി, അന്‍സാബ്, വാള്യം 1, 375.
33. ഇബ്‌നു സഅദ്, ത്വബഖാത്ത്, വാള്യം 3, 299.
34. ത്വബ്‌രി വാള്യം 1, 1852-3.
35. സൗജന്യ വിദ്യഭ്യാസം, മുസ്‌നദുബ്‌നു ഹമ്പല്‍, വാള്യം 5, 315; അറിവ് നേടുന്നതിനുള്ള പ്രതിഫലം, ഹമ്പല്‍, വാള്യം 4; 239; 240; 154; വാള്യം 5, 196.
36. ഖുര്‍ആന്‍ 2: 282.
37. അല്‍കത്താനി, തറാത്തീബുല്‍ ഇദാരീയ്യ, വാള്യം 1, 115-117, ഇതില്‍ 42 ആളുകളുടെ പേരുകള്‍ പരമാര്‍ശിച്ചിട്ടുണ്ട്. ബാക്കി പേരുകള്‍ അല്‍വഥാഇഖ് അല്‍സിയാസിയ്യയ്യില്‍ വന്നിട്ടുണ്ട്.
38. വിശദവിവരങ്ങള്‍ക്ക് ത്വബ്‌രിയുടെ ............... കാണുക, വാള്യം 2, 836; ബലാദൂരി, ഫുതൂഹ്, 581-82; മസ്ഊദി, അല്‍തന്‍ബീഹ് വല്‍ ഇഷ്‌റാഫ്, 282-4.
39. അല്‍ജഹ്ശിയാരി, അല്‍വുസാറ, 12-13; ഇബ്‌നു അബ്ദു റബീഹ്, ഇഖ്ദ്, വാള്യം 4, 161-2.
40. ഇബ്‌നു മിസ്‌കവൈഹി, തജാരിബുല്‍ ഉമം, വാള്യം 1, 292.
41. മുസ്‌നദുബ്‌നു ഹമ്പല്‍, വാള്യം 5, 186.
42. കത്താനി, തറാത്തീബുല്‍ ഇദാരീയ്യ, വാള്യം1, 124-25.
43. ഇബ്‌നുസഅ്ദ്, ത്വബഖാത്ത്, വാള്യം8, 220; ബലാദൂരി, ഫുതൂഹ്,580-81.
44. മുസ്‌നദു ഇബ്‌നു മാജ, അദബ്, 49. എ. ഗ്രോഹ്മാന്‍, ഫ്രം ദ വേള്‍ഡ് ഓഫ് അറബിക് പാപ്പിരി, 82.
45. നാസ്വിറല്‍ അസദ്, 155-164.
46. ഇബ്‌നുല്‍ നദീം, ഫിഹ്‌റസ്, 89-90.
47. ഇബ്‌നുല്‍ നദീം, ഫിഹ്‌റസ്, 89.
48. സുപ്ര,2.
49. ഇബ്‌നു അബൂ ഉസൈബിയ്യ, തബഖാത്തുല്‍ അത്തിബ്ബാ, വാള്യം1, 163; 164; ഇബ്‌നു കിഫ്തി, താരീഖുല്‍ ഹുകാമാ, 324.
50. അല്‍ബിറൂനി, അല്‍ജമാഹീര്‍ ഫീ മആരിഫാത്തില്‍ ജവാഹിര്‍, വാള്യം54, 60.
51. പകര്‍പ്പെഴുത്തുമായി ബന്ധപ്പെട്ടതിന്, സിജിസ്ഥാനി, അല്‍മസാഹിഫ്, 19: ദഹബി, സിയറുല്‍ അഅ്‌ലാം അല്‍നുബലാഅ്, വാള്യം1, 341.
മദീനയുടെ പുറത്തേക്ക് അയക്കുന്നു, സിജിസ്ഥാന, അതേ പു,19.
പകര്‍ത്തിയെഴുതിയതിന് ശേഷമുള്ള പുനഃപരിശോധന, മുസ്‌നദുബ്‌നു ഹമ്പല്‍, വാള്യം 4, 216.
വില്‍പ്പനാവശ്യത്തിനുള്ള പകര്‍പ്പെടുക്കല്‍, സിജിസ്ഥാനി, അതേ പു, 130-1.
52. ഇബ്‌നു അബ്ബാസ്, ഉബയ്യുബ്‌നു കഅ്ബ്, സഅ്ദുബ്‌നു ജുബൈര്‍, ഖത്താദ.
53. A literary history of the arabs, p. 246.
54. നിക്കോള്‍സണ്‍, അതേ,പു. 247.
55. Schacth, A revaluation of islamic traditions, 1949, പേജ് 148.
56. ഇബ്‌നു ഹജര്‍, തഹ്ദീബ്, വാള്യം1, 260.
57. ഉദാഹരണത്തിന് മസ്ജിദുല്‍ അഖ്‌സയെ കുറിച്ച് പറയുന്നിടത്ത് സുഹ്‌രിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശവും അത് മറ്റു ചില എഴുത്തുകാരിലുണ്ടാക്കിയ സ്വാധീനവും കാണുക. 1) Buhl F Art, അല്‍ഖുദ്‌സ് in E. I, വാള്യം 2, 1098; 2) Guillaume, Traditions of Islam, 478.
58. ഗോള്‍ഡ് സിഹ്ര്‍, Muh. Stud, വാള്യം 2, 28-31.
59. Muh. Stud, പേജ് 30.
59. ചര്‍ച്ച് യൂത്ത് ക്ലബിന്റെ യോഗങ്ങളില്‍ മയക്കുമരുന്നുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു. ഡെയ്‌ലി മിറര്‍, ഏപ്രില്‍ 17, 1967.
60. ഒരാള്‍ എട്ടും പത്തും വയസ്സുള്ള രണ്ട് സഹോദരിമാരെ കൈവശംവെച്ചിരുന്നു, ദി ടൈംസ്, ഏപ്രില്‍. 22, 1967.
61. ലണ്ടനിലെ ക്രിമിനലുകള്‍ ആഴ്ചയില്‍ അഞ്ചു ലക്ഷം യൂറോ മോഷ്ടിക്കുമായിരുന്നു, ഡെയ്‌ലി ടെലഗ്രാഫ്, മെയ്, 2. 67.
62. നിയമപരമായി തന്നെ ഭ്രൂണഹത്യ ചെയ്യുന്നതില്‍ ഒരു നഗരം മുന്നിട്ട് നിന്നിരുന്നു. ദി സണ്‍ഡെ ടൈംസ്, പേജ് 3, ഫെബു 5, 67.
63. a) അല്‍ ഫിഖ്ഹു അലല്‍ മദാഹിബുല്‍ അര്‍ബഅ, 246-250.
b) ഇബ്‌നുല്‍ ഹുമാം, ഫത്ഹുല്‍ ഖദീര്‍, വാള്യം 1, 300-303.
64. ഗോള്‍ഡ് സിഹ്ര്‍, Muh, Stud, pp. 3537.
65. ഇബ്‌നു സഅ്ദ്, ത്വബഖാത്ത്, വാള്യം7, 1, 29-30.
66. നിക്കോള്‍സണ്‍, ലിറ്റററി ഹിസ്റ്ററി ഓഫ് ദി അറബ്‌സ്, 246.
67. ഇബ്‌നു ഹസം, ജംഹറാത്തുല്‍ അന്‍സ്വാബ്, 319.
68. അല്‍ത്വബ്‌റാനി, അല്‍മുഅ്ജമുല്‍ കബീര്‍, വാള്യം1, 66മ.
69. ഗോള്‍ഡ് സിഹ്ര്‍, Muh. Stud, 31.
70. ഇബ്‌നു ഹിബ്ബാന്‍, മഷാഹീര്‍, 37-42.
71. ദഹബി, സിയറുല്‍ ഇഅ്‌ലാം അല്‍നുബലാഅ്, വാള്യം 2, 345.
72. ത്വബ്‌രി, അന്നെയ്ല്‍സ്, വാള്യം 1, 3058.
73. ത്വബ്‌രി, അന്നെയ്ല്‍സ്, വാള്യം 2, 72.
74. ത്വബ്‌രി, അന്നെയ്ല്‍സ്, വാള്യം 1, 1971.
75. ഇബ്‌നുല്‍ നദീം, ഫിഹ്‌റസത്, 91. ഇതില്‍ ഹിജ്‌റ 147-നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
76. ബുഖാരി, ജിഹാദ്, 181.
77. ഖുഖാരി, ജിഹാദ്, 140, നികാഹ്, 111, മുസ്‌ലിം, ഹജ്ജ്,424, ഇബ്‌നു മാജ, മനാസിക്, 7.
78. മഖ്‌രീസി, ഖിതാത്, വാള്യം 1, 295.
79. ബലാദൂരി, അന്‍സ്വാബ്, വാള്യം 1, 22.
80. ത്വബ്‌രി, അന്നെയ്ല്‍സ്, വാള്യം 2, 70.
81. ഇബ്‌നു അബ്ദില്‍ ഹകം, സീറത്തു ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്, 64.
82. അഗാനി, വാള്യം 4, 253.
83. ഇബ്‌നു സഅദ്, ത്വബകാത്ത്, വാള്യം 6, 75.
84. ക്രെന്‍കോവ്, ആര്‍ട്ട്, കിതാബ്ഖാനാ, ഇംഗ്ലീഷ്, വാള്യം 2, 1045.

അധ്യായം 2

1. 100 വര്‍ഷത്തോളം ഹദീസുകള്‍ വാമൊഴിയായി പ്രചരിച്ചിരുന്നതിനും, 2-ാം നൂറ്റാണ്ടിലെ ഹദീസ് ശേഖരണത്തെ കുറിച്ചറിയുന്നതിനും കാണുക; അബൂ ത്വാലിബുല്‍ മക്കി, ഖൂത്തുല്‍ ഖുലൂബ്, വാള്യം 1, 159; ഇബ്‌നു ഹജര്‍, ഹാദി അസ്സാരി, വാള്യം 1, 17.
2. ഇബ്‌നു സഅദ്, വാള്യം 8, 353; ദാരിമി, വാള്യം 1, 126.
3. ഇബ്‌നു അബൂ ഖൈതാമ, താരീഖ്, വാള്യം 3, 126മ.
4. ഇബ്‌നു ഹജര്‍, ഫത്ഹുല്‍ ബാരി, വാള്യം 1, 207-208.
5. ഖൈതാമ, വാള്യം 3, 126യ.
6. Muir, Life of Mahomet, xxx-xxxi.
7. Guillaume, Traditions, 19.
8. റൂഥ്, Early libraries, വാള്യം, Lii, 248.
9. Origin, 62, അടിക്കുറിപ്പ് 3.

1. Schact, Indroduction to Islamic law, 34; Origin, 149.
2. Islam, വാള്യം6, 5-6; Ramhurmuzi, 78b; Haji Khalifah, kashful Zunun, 637.

1. The Daily Times, obituary columns, June 4, 1965.

1. തഖ്‌യീദ് 29-35
2. തഖ്‌യീദ് 45-48
3. തഖ്‌യീദ് 49-57


1. തഖ്‌യീദ്, 29-35.
2. ഇബ്‌നു ഹജര്‍, തഹ്ദീബ്, വാള്യം 6, 177-179.
3. തഖ്‌യീദ്, 33-35.
4. തഹ്ദീബ്, വാള്യം 10, 179.
5. തഖ്‌യീദ്, 35.
6. നുബലാഅ്, വാള്യം 2, 313; ഇബ്‌നു സഅ്ദ്, വാള്യം 2, 117.
7. മുസ്‌ലിം, സുഹ്ദ് 72.
8. ഇബ്‌നു ഹജര്‍, ഫത്ഹുല്‍ ബാരി, വാള്യം 1, 208.
9. അല്‍ഖത്താബി, മആലിമു സുനന്‍, വാള്യം 4, 184.
10. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഹമീദുല്ല, അല്‍വസാഇഖുല്‍ സിയാസാത്ത്, 3-283.
11. ഖുര്‍ആന്‍ 33: 21.
12. ഖുര്‍ആന്‍ 2: 282.
13. ഇബ്‌നു ഹജര്‍, ഫത്ഹുല്‍ ബാരി, വാള്യം 1, 218.
14. ഇബ്‌നു ഖുതൈബ, തഅ്‌വീലു മുഖ്തലഫില്‍ ഹദീസ്, 365; ഇബ്‌നുല്‍ ഖയ്യിം, തഹ്ദീബു സുനന്‍, വാള്യം 5, 245.
15. റശീദ് റിദ, Review on early compilation, Al Manar, വാള്യം 10, 767.
16. റശീദ് റിദ, Review on early compilation, Al Manar, വാള്യം 10, 768.
17. റശീദ് റിദ, Review on early compilation, Al Manar, വാള്യം 10, 768.
18. റശീദ് റിദ, Review on early compilation, Al Manar, വാള്യം 10, 765-766.
19. റശീദ് റിദ, Review on early compilation, Al Manar, വാള്യം 10, 767-768; അബൂ റയ്യ, അദ്‌വാഉ അലല്‍ സുന്ന അല്‍മുഹമ്മദിയ്യ, 42-43.
20. ഇബ്‌നു ഹജര്‍, ഫത്ഹുല്‍ ബാരി, വാള്യം 1, 208.
21. അബൂ റയ്യ ഈ കണക്കുകളാണ് അംഗീകരിക്കുന്നത്. അദവാഉ അലല്‍ സുന്ന.., 206. അതുകൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി ഈ അനുമാനത്തെ ഞാന്‍ എടുക്കുന്നു.
22. അല്‍ യമാനി, അതേ. പു, 45.
23. ഉദാ. അബൂ അല്‍ദര്‍ദാഅ്, നുബലാഅ്, വാള്യം 2, 2.
24. ഉദാ. അബൂ അബ്ദുറഹ്മാന്‍ അല്‍ സുലമി, ഇലല്‍, വാള്യം 1, 37.
25. ഇബ്‌നു സഅദ്, ത്വബഖാത്ത്, വാള്യം 3, 1, 201; ഇബ്‌നു ഹമ്പല്‍, വാള്യം 1, 48.
26. ഇബ്‌നു സഅദ്, ത്വബഖാത്ത്, വാള്യം 6, 189.
27. തഖ്‌യീദ്, 58.
28. തഖ്‌യീദ്, 48, അല്‍സുന്ന ഖബ്‌ല തദ്‌വീന്‍, 323.
29. ഇല്‍മ്, 11 ബി.
30. തഖ്‌യീദ്, 100.
31. മുഹമ്മദ് അജ്ജാജ്, തഖ്‌യീദ്, 325, അടിക്കുറിപ്പ്.
32. തഖ്‌യീദ്, 57.
33. തഖ്‌യീദ്, 58-63.
34. തഖ്‌യീദ്, 64-113.
35. ഗോള്‍ഡ് സിഹ്ര്‍, Muhd Stud, വാള്യം 2, 194; തഖ്‌യീദ്, മാര്‍ജിന്‍ നോട്ട്, 16.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top