ലൈംഗികതയും ലൈംഗിക കുറ്റകൃത്യങ്ങളും ഇസ്‌ലാമില്‍

ഡോ. പി.എ അബൂബക്കര്‍‌‌
img

ലൈംഗികതയെയും ലൈംഗിക കുറ്റകൃത്യങ്ങളെയുംകുറിച്ചുള്ള ഇസ്‌ലാമിക സമീപനങ്ങളുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ഒരു വിശകലനത്തിനാണിവിടെ ശ്രമിക്കുന്നത്. ഏതന്വേഷണവും വസ്തുനിഷ്ഠമോ വ്യക്തിനിഷ്ഠമോ ആകാം. പ്രകൃതി-ഭൗതികശാസ്ത്ര വിഷയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാനവിക-സാമൂഹിക ശാസ്ത്രവിഷയങ്ങളില്‍ വ്യക്തിനിഷ്ഠയുടെ ആധിക്യത്തിന് സാധ്യത കൂടുതലുണ്ട്.
അകംവായന, പുറംവായന എന്നിങ്ങനെ പഠനങ്ങളെ മറ്റൊരു വിധത്തില്‍ രണ്ടായി തിരിക്കാം. ഒരു സമൂഹത്തിന്റെയോ ചിന്താധാരയുടെയോ അകത്തു നിന്നുള്ള പഠനം അകംവായനയും പുറത്തുനിന്നുള്ളത് പുറംവായനയുമാണ്. ചിന്താധാരകളെ സംബന്ധിച്ചേടത്തോളം അകംവായന എല്ലായ്‌പ്പോഴും അകംവായനയായിരിക്കും. പ്രസ്തുത ചിന്താധാര പൂര്‍ണമായും ഉള്‍ക്കൊണ്ടവരായിരിക്കും അത്തരത്തിലുള്ള പഠനങ്ങള്‍ നടത്തുക. എന്നാല്‍, ചിലപ്പോഴൊക്കെ ഒരു ആശയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അംഗീകരിക്കുന്നവര്‍ തന്നെ വിശദാംശങ്ങളില്‍ പരിഷ്‌കരണമന്വേഷിച്ചുകൊണ്ടുള്ള പഠനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. കമ്യൂണിസ്റ്റ് വൃത്തങ്ങളില്‍ ഇടക്കിടെ ഉണ്ടാകുന്നതും തീവ്രകമ്യൂണിസ്റ്റുകളാല്‍ റിവിഷനിസമെന്ന് കുറ്റപ്പെടുത്തുന്നതുമായ പഠനങ്ങളാണ് ഉദാഹരണം. പുറംവായനകള്‍ രണ്ടു തരത്തിലുണ്ടാകാം. വസ്തുനിഷ്ഠവും ശാസ്ത്രീയവും നിഷ്പക്ഷവുമായ വായനയാണ് അവയിലൊന്ന്. രണ്ടാമത്തേത് വ്യക്തിനിഷ്ഠവും ശത്രുതാമനോഭാവത്തോടുകൂടിയതുമായ വായനയാണ്.
ഇസ്‌ലാം ചിന്താധാരയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും മുകളില്‍ ചര്‍ച്ച ചെയ്ത വസ്തുതകളൊക്കെ ബാധകമാണ്. ഇസ്‌ലാം എന്നത് അടിസ്ഥാനപരമായി ഒരു ചിന്താധാരയാണെങ്കിലും ഇസ്‌ലാമികപഠനങ്ങള്‍ക്ക് വേറെയും ചില മാനങ്ങളുണ്ട്. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകൊണ്ട് മുസ്‌ലിം സമൂഹം എന്നൊരു ജനവിഭാഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. ഇസ്‌ലാമിനെക്കുറിച്ചുള്ള പുറംവായനയെന്നാല്‍ പ്രസ്തുത ആശയസംഹിത അംഗീകരിക്കാത്തവരുടെ വായനകളാണല്ലോ. അവ പരമ്പരാഗത മുസ്‌ലിം പശ്ചാത്തലത്തില്‍ ഉള്ളവരുടെയും അല്ലാത്തവരുടെതുമാകാം. ഇവയില്‍ വ്യക്തിനിഷ്ഠവും ശത്രുതാമനോഭാവം പുലര്‍ത്തുന്നവരുടേതുമായ വായനകളെ സ്വാധീനിക്കുക പാരിസ്ഥിതിക ഘടകങ്ങളില്‍ പഠിതാവിന്റെ പശ്ചാത്തലമനുസരിച്ച് വ്യത്യാസപ്പെടാം. പരമ്പരാഗത മുസ്‌ലിം സമൂഹത്തിന് പുറത്തുനിന്നുള്ള ഇത്തരം പഠനങ്ങളില്‍ സാമ്രാജ്യത്വപരമായ വംശീയമോ വര്‍ഗീയമോ ആയ പശ്ചാത്തലങ്ങളുടെ സ്വാധീനമുണ്ടാകാം. എന്നാല്‍, പരമ്പരാഗത മുസ്‌ലിം സമുദായത്തിനകത്തുനിന്നുള്ള ഇത്തരം പഠനങ്ങളെ സ്വാധീനിക്കുക മറ്റു ചില ഘടകങ്ങളാണ്. സമുദായ മുഖ്യധാരയില്‍ നിന്നുള്ള ഒറ്റപ്പെടലും മതമേധാവികളോടുള്ള വിദ്വേഷവും പൗരോഹിത്യം മതം നടപ്പിലാക്കിയ രീതിയോടുള്ള എതിര്‍പ്പുകളൊക്കെ ഇത്തരം വായനകളെ സ്വാധീനിക്കാം.
ആധുനിക പാശ്ചാത്യ ജ്ഞാനശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കൂടുതലായി നടക്കുന്ന കാലമാണിത്. വ്യക്തിനിഷ്ഠതക്കും വസ്തുനിഷ്ഠതക്കുമിടയില്‍ അതിര്‍ വരമ്പുകള്‍ കല്‍പ്പിക്കുന്ന, ഏറെ പുരോഗമനാത്മകമായ ഒരു ജീവിത ദര്‍ശനമായാണ് സെക്യുലരിസം കരുതപ്പെട്ടിരുന്നത്. ബഹുസ്വര സമൂഹങ്ങളില്‍ ഈ വേര്‍തിരിവ് ആവശ്യമാണെന്നതുകൊണ്ടുതന്നെ ഏറെ ശാസ്ത്രീയവും നീതിയുക്തവുമായ ഒരു ജീവിത ദര്‍ശനമായി പാശ്ചാത്യ ആധുനികത വിലയിരുത്തപ്‌പ്പെട്ടു. ഈ ശാസ്ത്രീയതക്കും പുരോഗമനാത്മകതക്കും പിന്നില്‍ ഒരു മറുവശം ഉണ്ടായിരുന്നു. മനുഷ്യന്റെ ഭോഗതൃഷ്ണക്ക് അമിത പ്രാധാന്യം കൈവന്നു. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാണെന്ന പഴയ കാട്ടുനീതി മറ്റൊരു വിധത്തില്‍ പുനര്‍ജനിച്ചു. ഈ സന്ദര്‍ഭത്തില്‍ പാശ്ചാത്യ ആധുനികതക്ക് എന്താണ് ബദലെന്നതിനെക്കുറിച്ച് ലോകവ്യാപകമായി കൂലങ്കശമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പൗരബോധമുള്ള സിവില്‍ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ മത-ധാര്‍മിക വ്യവസ്ഥകള്‍ക്കുള്ള പങ്കിനെക്കുറിച്ചന്വേഷിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ സ്വാഭാവികമായും ഇസ്‌ലാമിലും ചെന്നു മുട്ടുന്നുണ്ട്. വിഷയാനുക്രമത്തിലാണ് പ്രസ്തുത ചര്‍ച്ചകള്‍ നടക്കുന്നത്. അവയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഇസ്‌ലാമിക സമീപനങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.
ഏതൊരു സമൂഹത്തിന്റെയും ഒരു ധര്‍മത്തില്‍ പ്രധാനപ്പെട്ടൊരു പങ്കാണ് ലൈംഗിക സദാചാരം വഹിക്കുന്നത്. ഓരോ സമൂഹത്തിനും ലൈംഗിക സദാചാരത്തെക്കുറിച്ച് അതിന്റേതായ സങ്കല്‍പങ്ങളുണ്ട്. ഇസ്‌ലാം സ്വയം പരിചയപ്പെടുത്തുന്നത് ദൈവിക ജീവിതവ്യവസ്ഥയായാണ്. ദൈവത്തെയും ദൈവിക വെളിപാടിനെയും കുറിച്ചുള്ള വിശ്വാസമാണ് നീതിന്യായ വ്യവസ്ഥിതിയടക്കം എല്ലാ ഇസ്‌ലാമിക നിയമങ്ങളുടെയും കേന്ദ്രസ്ഥാനത്തുള്ളത്. എന്നാല്‍, ആധുനിക പാശ്ചാത്യ നാഗരികത അങ്ങനെയല്ല. താത്ത്വികമായി തന്നെ അത് ദൈവവിശ്വാസത്തെ സ്വകാര്യജീവിതത്തിലൊതുക്കുന്നു. എന്നാല്‍, മനുഷ്യസമൂഹത്തിന്റെ ബഹുസ്വരതയെ രണ്ടും അംഗീകരിക്കുന്നു.
ഇത്രയും പറഞ്ഞത് ഈ പഠനത്തിന്റെ സെക്യുലര്‍ മുഖമാണ്. പ്രധാനമായും സെക്യുലര്‍-അക്കാദമിക വസ്തുനിഷ്ഠമാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പഠനത്തിന് ഒരു ഇസ്‌ലാമിക അക്കാദമിക ചര്‍ച്ചയില്‍ പ്രസക്തിയെന്തെന്നുള്ള ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട്. ഇസ്‌ലാമിക അക്കാദമികതക്ക് അതിന്റേതായ രീതിശാസ്ത്രമുണ്ട്. അത് കൈകാര്യം ചെയ്യേണ്ടത് ഉലമയാണ്. ഉലമയുടേതായ പ്രസ്തുത അധികാരത്തില്‍ ഇടപെടുകയല്ല ഇവിടെ ഉദ്ദേശ്യം. വികസനോന്മുഖമാണ് ഇസ്‌ലാമിക് ജൂറിസ് പ്രുഡന്‍സ്. ഇസ്‌ലാമിന്റെ സാങ്കേതികഭാഷയില്‍ മന്‍ഖൂലാത്ത് എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. മന്‍ഖൂലാത്തിന് മാറ്റമില്ല, എന്നാല്‍ മഅ്ഖൂലാത്ത് മാറിക്കൊണ്ടിരിക്കും. വ്യത്യസ്തമായ ദേശകാല പശ്ചാത്തലങ്ങളില്‍ മന്‍ഖൂലാത്തും മഅ്ഖൂലാത്തും കൈകാര്യം ചെയ്യുന്നവര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചയും സംവാദങ്ങളുമാണ് ഇസ്‌ലാമിക ജൂറിസ് പ്രുഡന്‍സിനെ വികസനോന്മുഖമാക്കുന്നത്. അത്തരത്തിലുള്ള ഒരു സംവാദത്തിന് സഹായകമാകട്ടെ എന്ന ഉദ്ദേശത്തോടെ ഈ പ്രബന്ധം ഇവിടെ അവതരിപ്പിക്കുന്നു.
ലൈംഗിക കുറ്റകൃത്യങ്ങള്‍-ചരിത്ര പശ്ചാത്തലം
ഈ ചര്‍ച്ചയില്‍ ഒന്നാമതായി പരിഗണനക്കു വരേണ്ടത് പ്രാചീനവും ആധുനികവുമായ ഇസ്‌ലാമികേതര വ്യവസ്ഥിതികളും ഇസ്‌ലാമും തമ്മിലുള്ള വ്യത്യാസമാണ്. ഇവ രണ്ടില്‍ നിന്നും ഇസ്‌ലാമിനെ വേര്‍തിരിക്കുന്നത് ധാര്‍മികതയാണ്. വംശ, ലിംഗ, ഭാഷ, ദേശ മേധാവിത്വങ്ങള്‍ക്കധീനമായിരുന്നു എല്ലാ പ്രാചീന നിയമങ്ങളും. പൗരന്മാരായി കണക്കാക്കപ്പെട്ടിരുന്നത് പുരുഷന്മാര്‍ മാത്രമായിരുന്നു. ആഭിജാത വര്‍ഗത്തില്‍പ്പെട്ട പുരുഷന്മാരെ മാത്രമേ സമ്പൂര്‍ണ പൗരന്മാരായി എണ്ണിയിരുന്നുള്ളൂ. എല്ലാ നിയമങ്ങളും അവരെ കേന്ദ്രീകരിച്ചാണ് ഉണ്ടാക്കപ്പെട്ടിരുന്നത്. ഇന്ത്യയിലാണെങ്കില്‍ നാല് വര്‍ണങ്ങള്‍ക്കിടയില്‍ ശ്രേണീ രൂപത്തിലാണ് പൗരത്വത്തിന്റെ സമ്പൂര്‍ണത നിലനിന്നിരുന്നത്. ഈ സമ്പൂര്‍ണതയുടെ അവരോഹണക്രമമാണ് ബ്രാഹ്മണനില്‍നിന്ന് ശൂദ്രനിലെത്തുമ്പോള്‍ കാണുന്നത്. ഇവക്കു പുറത്തുള്ള അവര്‍ണ സമൂഹം ഹിന്ദു ദേശീയതക്ക് പുറത്തുള്ളവരായിരുന്നു. പൗരത്വത്തിന്റെ സമ്പൂര്‍ണത ബ്രാഹ്മണരില്‍നിന്ന് ശൂദ്രരിലെത്തുമ്പോള്‍ കുറഞ്ഞുവരുന്നു എന്നതുകൊണ്ടുതന്നെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും വ്യത്യാസപ്പെട്ടു. താഴ്ന്ന വര്‍ണങ്ങളിലെ സ്ത്രീകളെ പ്രാപിക്കുന്ന ഉയര്‍ന്ന വര്‍ണക്കാരനില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വര്‍ണങ്ങളിലെ സ്ത്രീകളെ പ്രാപിക്കുന്ന താഴ്ന്ന വര്‍ണക്കാരന് ശക്തമായ ശിക്ഷയായിരുന്നു ലഭിച്ചിരുന്നത്.
പ്രാചീനമായ ഇസ്‌ലാമിതര നിയമവ്യവസ്ഥിതികളില്‍നിന്ന് ഇസ്‌ലാമിനുള്ള വ്യത്യാസം ദേശ, ഭാഷ, വര്‍ണ, ലിംഗ, വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി നിയമ സംവിധാനത്തെ വ്യാഖ്യാനിച്ചു എന്നതാണ്. നിയമത്തിനു മുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന് ലോകത്ത് ആദ്യമായി പ്രഖ്യാപിച്ച പ്രത്യയശാസ്ത്രം ഇസ്‌ലാമാണ്. ആണായാലും പെണ്ണായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും ഒരേ തരത്തിലുള്ള കുറ്റത്തിന് ഒരേ തരത്തിലുള്ള ശിക്ഷയാണ് ഇസ്‌ലാമില്‍ വിധിക്കുന്നത്. ചിലര്‍ക്ക് ചില ഇളവുകളുള്ളത് അവശതയുടെ അടിസ്ഥാനത്തില്‍ മാത്രം. മനുസ്മൃതിയിലടക്കം ഒരേ തരത്തിലുള്ള കുറ്റം ചെയ്യുന്ന ഉയര്‍ന്ന വര്‍ണക്കാരനേക്കാള്‍ ഉയര്‍ന്ന ശിക്ഷയാണ് താഴ്ന്ന വര്‍ണക്കാരന് കിട്ടുക എന്ന് നാം കണ്ടുവല്ലോ. എന്നാല്‍ ഇസ്‌ലാം അടിമകള്‍ക്ക് കുറഞ്ഞ ശിക്ഷയാണ് തെറ്റുകള്‍ക്ക് നല്‍കുന്നത്. അതുപോലെത്തന്നെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പരിഗണനക്ക് വരേണ്ടതാണ് സ്ത്രീയുടെ ശാരീരികമായ അവശതകള്‍. പുരുഷന്റെ ശരീരത്തില്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ശാശ്വതമായ തെളിവുകളൊന്നും അവശേഷിക്കില്ല. എന്നാല്‍ സ്ത്രീ അങ്ങനെയെല്ല. മതിയായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ അവള്‍ ഗര്‍ഭിണിയായേക്കും. അതുകൊണ്ടു തന്നെ ലിംഗപരമായ അവശ വിഭാഗങ്ങള്‍ എന്ന നിലയില്‍ സ്ത്രീകള്‍ പ്രത്യേക പരിഗണന ഇസ്‌ലാമില്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, പ്രാചീന കാലത്തെ അനിസ്‌ലാമിക നിയമങ്ങളില്‍ കീഴാള ജനവിഭാഗങ്ങളെ പോലെ സ്ത്രീകളും കൂടുതല്‍ പീഡനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പ്രാചീനമായ ജാഹിലിയ്യ നിയമങ്ങളില്‍ നിന്ന് ഇസ്‌ലാമിനുള്ള ഈ വ്യത്യാസം ആധുനിക ജാഹിലിയ്യ നിയമങ്ങളിലെത്തുമ്പോള്‍ കുറഞ്ഞുവരുകയാണുണ്ടായത്. ഖത്മുന്നുബുവ്വത്തിന് അഥവാ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണത്തിന് ശേഷമാണ് ആധുനിക ജാഹിലിയ്യത്തിനെ പ്രതിനിധാനം ചെയ്യുന്ന ആധുനിക പാശ്ചാത്യ ചിന്ത ഉടലെടുത്തത് എന്നതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ പല അംശങ്ങളും അത് സ്വീകരിച്ചത് വ്യത്യാസം കുറഞ്ഞുവരാന്‍ കാരണമായി. ജനാധിപത്യം, സെക്യുലരിസം എന്നിവയുണ്ടായത് അങ്ങനെയാണ്. ഇസ്‌ലാമിക ഭരണസംവിധാനത്തിന്റെ സുതാര്യതയും ബഹുജനപങ്കാളിത്തവും ഡമോക്രസിയെന്ന ഭരണസംവിധാനത്തിലൂടെ പാശ്ചാത്യലോകം സ്വീകരിക്കുകയായിരുന്നു. അതുപോലെ തന്നെ ഇസ്‌ലാമിക ഭരണവ്യവസ്ഥിതിയില്‍ ജീവിതത്തിന്റെ സേക്രഡും സെക്യുലറും ആയ കാര്യങ്ങളെക്കുറിച്ച് പുലര്‍ത്തിയ അവബോധവും സേക്രഡ് ആയ കാര്യങ്ങളില്‍ ഇസ്‌ലാമിനെ അംഗീകരിക്കാത്ത മുസ്‌ലിം പ്രജകളെക്കൂടി ഇസ്‌ലാമിക ഭരണവ്യവസ്ഥിതിയുടെ സെക്യുലര്‍ ആയ അംശങ്ങളുടെ ഗുണഭോക്താക്കളാക്കി മാറ്റിയതുമെല്ലാം ആധുനിക കാലത്ത് മതനിരപേക്ഷതയെന്ന പേരിലറിയപ്പെടുന്ന ചിന്താധാരക്ക് അടിത്തറ പാകുകയായിരുന്നു. ഇസ്‌ലാമിതര ലോകത്ത് മതരാഷ്ട്രമെന്നാല്‍ ഒരു മതത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അതിനും അതിന്റെ അനുയായികള്‍ക്കും പ്രത്യേക പരിഗണന നല്‍കലാണ്. ആധുനികവും പരിഷ്‌കൃതവുമായ രാജ്യമെന്നവകാശപ്പെടുന്ന ബ്രിട്ടനില്‍ പോലും മതനിന്ദാ നിയമത്തിനുകീഴില്‍ അടുത്തകാലം വരെ സുരക്ഷിതമാക്കപ്പെട്ടിരുന്നത് ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണല്ലോ. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രമെന്നാല്‍ ഇത്തരത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളും സുരക്ഷിതമാക്കപ്പെട്ട രാഷ്ട്രമെന്നല്ല അര്‍ഥം. നേരെ മറിച്ച് ഇസ്‌ലാമിന്റെ സാമൂഹികവും വ്യക്തിപരവുമായ നീതിബോധത്തിന്റെ ആനുകൂല്യം എല്ലാവിധ വ്യത്യാസങ്ങള്‍ക്കുമതീതമായി പ്രജകള്‍ക്കെല്ലാം ലഭ്യമാക്കലാണ്. ഇന്നത്തെ ഗള്‍ഫ് ഭരണകൂടങ്ങള്‍ പൂര്‍ണമായും ഇസ്‌ലാമികമല്ലെങ്കിലും നീതിന്യായ വ്യവസ്ഥിതിക്കുമുമ്പില്‍ വിവേചനം പാടില്ലെന്ന ഇസ്‌ലാമിക കല്‍പന അവിടങ്ങളില്‍ ചിലപ്പോഴൊക്കെ പുലരുന്നുണ്ട്. ഇത്തരത്തില്‍ മതനിരപേക്ഷതക്ക് ലോകം ഇസ്‌ലാമിനോട് കടപ്പെട്ടിരിക്കുന്നതുപോലെ സോഷ്യലിസത്തിന്റെ കാര്യത്തിലും അത് ഇസ്‌ലാമിക സാമ്പത്തിക നീതിയോട് കടപ്പെട്ടിരിക്കുന്നു. ഇസ്‌ലാമും ആധുനിക പാശ്ചാത്യനിയമങ്ങളും തമ്മിലുള്ള സാധര്‍മ്യ-വൈധര്‍മ്യങ്ങള്‍ വിലയിരുത്തേണ്ടതും ഇതേ പശ്ചാത്തലത്തിലാണ്. പ്രവാചകത്വ പരിസമാപ്തിക്കും ഇസ്‌ലാമിക നിര്‍ദേശങ്ങളുടെ പൂര്‍ത്തീകരണത്തിനും ശേഷമാണ് ആധുനികമായ ഇസ്‌ലാമിക നിയമങ്ങള്‍(അഥവാ പാശ്ചാത്യ ചിന്ത) രൂപപ്പെട്ടത് എന്നതുകൊണ്ടു തന്നെ ഇസ്‌ലാമിക നിയമങ്ങളിലെ ഭൗതികതലത്തിലുള്ള പല നല്ല അംശങ്ങളും അവ സ്വായത്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രാചീനമായ അനിസ്‌ലാമിക നിയമങ്ങളില്‍ കാണുന്നതുപോലുള്ള വംശ, വര്‍ണ, വര്‍ഗ, ഭാഷ, ദേശ, ലിംഗങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവേചനം ആധുനിക പാശ്ചാത്യ നിയമ സംഹിതകളില്‍ പൊതുവെ കുറവാണ്. പൊതുവെ കുറവാണ് എന്നുമാത്രമേ നമുക്ക് പറയാനൊക്കൂ. ഇസ്‌ലാമിക നിയമങ്ങളെപ്പോലെ പൂര്‍ണമായും വിവേചനരഹിതമാണ് ആധുനിക ജാഹിലിയ്യ നിയമങ്ങളെന്നു നമുക്ക് പറയാനാവില്ല. ഇസ്‌ലാമിക ചിന്തയുടെ ഭൗതിക തലത്തിലുള്ള നന്മകള്‍ പാശ്ചാത്യലോകം പകര്‍ത്തിയത് ഒറ്റയടിക്കല്ലെന്നതാണ് അതിനു കാരണം. പല ഘട്ടങ്ങളിലായി ഇസ്‌ലാമിക ചിന്തയുടെ ഭൗതിക തലത്തിലുള്ള പല അംശങ്ങളും പാശ്ചാത്യലോകം സ്വാംശീകരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സ്വാംശീകരണം ഇനിയും നടക്കാത്ത മേഖലകളില്‍ ലിംഗത്തിന്റെയും വര്‍ണത്തിന്റെയും വംശത്തിന്റെയും മറ്റും അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ കൊടികുത്തി വാഴുന്നുണ്ടെന്നതാണ് വാസ്തവം. നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ തന്നെ ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.
ബ്രിട്ടീഷ് പൊതുനിയമത്തില്‍ ഉണ്ടായിരുന്നതും അവയെ ആധാരമാക്കി രൂപപ്പെടുത്തിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പീനല്‍കോഡുകളില്‍ പലതിലും ഇന്നും നിലനില്‍ക്കുന്നതുമായ വ്യഭിചാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ആധുനിക പരിഷ്‌കൃത ജനാധിപത്യമെന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ഐ.പി.സി 497-ന്റെ രൂപത്തില്‍ ഇത് ഇന്നും നിലനില്‍ക്കുന്നുവെന്നത് ഇസ്‌ലാമിന്റെ സമത്വദര്‍ശനങ്ങള്‍ പൂര്‍ണമായി പകര്‍ത്താന്‍ അനിസ്‌ലാമിക ലോകത്തിനായിട്ടില്ലെന്നതിന്റെ ഉദാഹരണമാണ്. സ്ത്രീക്ക് ആത്മാവുണ്ടോയെന്ന കാര്യത്തില്‍ ലോകം സന്ദേഹം പുലര്‍ത്തിയിരുന്ന കാലത്താണല്ലോ ആണിനേയും പെണ്ണിനേയും ഒരേ നഫ്‌സില്‍ നിന്നാണ് നാം സൃഷ്ടിച്ചതെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചത്. ആരായാലും ചെയ്ത നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും ലഭിക്കും. ഇസ്‌ലാമിക നിയമ വ്യവസ്ഥ സ്ത്രീക്ക് സ്വത്വം അനുവദിച്ചതിനു ശേഷവും അനിസ്‌ലാമിക ലോകം കുറെക്കാലം കറങ്ങിയത് പെണ്ണിന് ആത്മാവില്ലെന്ന പഴയ സങ്കല്‍പത്തിനു ചുറ്റും തന്നെയാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യലോകത്തെ നിയമ വ്യവസ്ഥകളില്‍ പുരുഷനു മാത്രമേ അസ്തിത്വമുണ്ടായിരുന്നുള്ളൂ. കോടതി വ്യവഹാരങ്ങളെല്ലാം പുരുഷന്മാര്‍ തമ്മിലുള്ളതായിരുന്നു. പ്രകൃതിവിരുദ്ധമല്ലാത്ത ലൈംഗിക കുറ്റകൃത്യങ്ങളിലെല്ലാം ഒരു പങ്കാളി സ്ത്രീയായിരുന്നിട്ടുകൂടി നിയമവ്യവസ്ഥയില്‍ അവള്‍ക്ക് അവളുടേതായ ഇടം ലഭിച്ചില്ല. എല്ലായ്‌പ്പോഴും അവള്‍ പരിഗണിക്കപ്പെട്ടത് ഉടമയായ പുരുഷനുമായി ബന്ധപ്പെടുത്തി മാത്രമാണ്. ഈ കാഴ്ചചപ്പാട് ബ്രിട്ടീഷ് പൊതുനിയമങ്ങളിലൂടെയും മെക്കാളെയുടെ സിവില്‍ കോഡിലൂടെയും കടന്ന് ആധുനിക പരിഷ്‌കൃത ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നീതിന്യായ രംഗത്ത് ഇന്നും തുടരുന്നുവെന്നത് ആധുനിക ലോകത്തിന്റെ പരിഷ്‌കാര നാട്യത്തിനു മുമ്പിലുള്ള ഒരു ചോദ്യചിഹ്നമാണ്. ഇന്ത്യയില്‍ ഈ അപരിഷ്‌കൃത നിയമം ഐ.പി.സി 497-ന്റെ രൂപത്തില്‍ ഇന്നും പ്രാബല്യത്തിലുണ്ടെങ്കിലും ഏറ്റവും ആധുനികമായ മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ പുലര്‍ത്തുന്ന പാശ്ചാത്യരാജ്യങ്ങള്‍ അവ കാലത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിഞ്ഞു കഴിഞ്ഞുവെന്നത് വാസ്തവമാണ്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ കടംകൊണ്ട് ജനാധിപത്യവും സോഷ്യലിസവുമൊക്കെ ആവിഷ്‌കരിച്ച പാശ്ചാത്യലോകം ഈ മേഖലയിലും ഇസ്‌ലാമിന്റെ സമത്വത്തിലധിഷ്ഠിതമായ മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അവ ഇന്ത്യയിലെത്താന്‍ അല്‍പം സമയമെടുക്കും. അതെല്ലായ്‌പ്പോഴും അങ്ങനെയാണല്ലോ. സായിപ്പ് ഇന്നലെ ചെയ്തതാണ് ഇന്ത്യക്കാര്‍ ഇന്ന് ചെയ്യുക. സായിപ്പിന്റെ നിയമങ്ങള്‍ മൊത്തത്തില്‍ കുറ്റമറ്റതാണെന്ന് ഇവിടെ പറയുന്നില്ല. അവ ഇസ്‌ലാമില്‍നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് മറ്റൊരു രീതിയിലാണ്. ഇസ്‌ലാമിക നിയമങ്ങളുടെ ഭൗതികമായ അംശം മാത്രമേ അനിസ്‌ലാമികമായ പശ്ചാത്തലത്തിലേക്ക് പകര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് നാം കണ്ടുവല്ലോ. ധാര്‍മികമായ അംശം അനിസ്‌ലാമികമായ ചുറ്റുപാടിലേക്ക് പറിച്ചു നടാനാവില്ല. ഇവിടെയാണ് ആധുനിക പാശ്ചാത്യ നിയമവ്യവസ്ഥ ഇസ്‌ലാമില്‍നിന്ന് വ്യത്യസ്തപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ധാര്‍മികമായ അംശങ്ങള്‍ ആധുനിക പാശ്ചാത്യ നിയമവ്യവസ്ഥക്ക് കടം കൊള്ളാനായിട്ടില്ലെന്നത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഇതുതന്നെയാണ് ഇസ്‌ലാമും ആധുനിക പാശ്ചാത്യ നാഗരികതയും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളുടെയും അടിസ്ഥാനം. ഒരു വ്യക്തിക്കെതിരായ കൈയേറ്റമായി മാറുമ്പോള്‍ മാത്രമേ ഒരു ലൈംഗികകൃത്യം പാശ്ചാത്യ നാഗരികതയില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാവുന്നുള്ളൂ. പങ്കാളിയായ കക്ഷികളുടെ പൂര്‍ണ സമ്മതത്തോടെ ഏതുകൃത്യം വേണമെങ്കിലും ചെയ്യാം. പ്രകൃതി നിയമങ്ങളോ ചുരുങ്ങിയ പക്ഷം മനുഷ്യസമൂഹത്തിന്റെ ഭാവിയിലെ ആരോഗ്യത്തോടെയുള്ള നിലനില്‍പ്പോലും പരിഗണിക്കപ്പെടുന്നില്ല. ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ആധുനിക സങ്കല്‍പങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നുവല്ലോ 1970-ലെ ഓസ്സോ പ്രഖ്യാപനം. ഇതിനുശേഷം നിലവില്‍വന്ന ഇന്ത്യയിലെ ഗര്‍ഭഛിദ്ര നിയമം, ഗര്‍ഭഛിദ്രം നിയമവിധേയമാകുന്ന തലങ്ങളിലൊന്നായി ജനിതകകാരണങ്ങളെ അംഗീകരിച്ചിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞ് ജനിതകവൈകല്യമോ മറ്റോ കൊണ്ട് ജീവിതകാലം മുഴുവന്‍ കഷ്ടതയനുഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഇതനുസരിച്ച് ഗര്‍ഭഛിദ്രം നടത്താം. കുട്ടിയെ ഗര്‍ഭം ധരിച്ചതിനുശേഷം ഇത്തരത്തില്‍ ഗര്‍ഭഛിദ്രം നടത്താനനുവദിക്കുന്ന ആധുനിക നിയമ വ്യവസ്ഥക്ക് എന്തുകൊണ്ടോ ജനിതക വൈകല്യങ്ങളുള്ള കുട്ടികളുടെ ജനനത്തിലേക്കു നയിക്കുമെന്ന് ശാസ്ത്രലോകം വിലയിരുത്തിയ ലൈംഗിക ബന്ധങ്ങള്‍ ഫലപ്രദമായി തടയാനാകുന്നില്ലെന്നതാണ് വാസ്തവം. വിവാഹബാഹ്യ ലൈംഗികതയും വേശ്യാവൃത്തിയും നിയമവിധേയമാക്കിയ പാശ്ചാത്യ നാടുകളില്‍ അച്ഛനാരാണെന്നറിയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുമ്പോള്‍ തെരഞ്ഞെടുക്കുന്ന ലൈംഗിക പങ്കാളികള്‍ അവരുടെ സഹോദരങ്ങളാവില്ലെന്ന് ഉറപ്പില്ലല്ലോ. ബലാത്സംഗം മാത്രമാണ് പാശ്ചാത്യനാടുകളിലെ പ്രധാനപ്പെട്ട ലൈംഗിക കുറ്റകൃത്യം. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ അവിടങ്ങളില്‍ നിയമവിധേയമാണെന്നു മാത്രമല്ല. സജാതീയ വിവാഹങ്ങള്‍ പോലും പല രാജ്യങ്ങളിലും നിയമവിധേയമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യ പോലുള്ള, പൂര്‍ണമായും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളില്‍ പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യങ്ങള്‍ ബന്ധപ്പെട്ട കക്ഷികളുടെ സമ്മതം പരിഗണിക്കാതെ തന്നെ ചെറിയ തോതില്‍ കുറ്റകൃത്യമായി പരിഗണിക്കുന്നുണ്ട്. അമേരിക്ക പോലുള്ള പാശ്ചാത്യനാടുകളിലാണെങ്കില്‍ സ്വവര്‍ഗരതി ലൈംഗിക വ്യതിയാനങ്ങളുടെ കൂട്ടത്തില്‍ നിന്നുപോലും പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളെ മൂന്നാം ലിംഗമായി പരിഗണിക്കണമെന്നാണ് അവിടുത്തെ സ്വവര്‍ഗഭോഗികളുടെ ആവശ്യം. ഇന്ത്യയില്‍ വേശ്യാവൃത്തി ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. പാശ്ചാത്യനാടുകളില്‍ ഇത് കുറ്റകൃത്യമല്ലെന്നതുകൊണ്ട് തന്നെ അവയുടെ ചുവടുപിടിച്ച് ഇന്ത്യയിലും വേശ്യാവൃത്തി അനുവദനീയമാക്കണമെന്ന ആവശ്യത്തിന് ശക്തി കൂടിവരുന്നുണ്ട്. സായിപ്പിന്റെ നിയമങ്ങളുടെ നല്ല വശങ്ങള്‍ ഇന്ത്യയിലെത്താന്‍ കാലതാമസമെടുക്കുമ്പോള്‍ ഇതുപോലുള്ള ചീത്തവശങ്ങള്‍ ഇവിടെ പറിച്ചുനടണമെന്നു വാദിക്കാന്‍ തല്‍പരകക്ഷികള്‍ ധാരാളമുണ്ട്. വ്യക്തിതലത്തിലുള്ള അതിക്രമമല്ലാത്ത ഏതു ലൈംഗികവൃത്തിയും കുറ്റകൃത്യമല്ലെന്ന പാശ്ചാത്യ കാഴ്ചപ്പാടനുസരിച്ച് വേശ്യാവൃത്തി കുറ്റകരമല്ല. പക്ഷേ, പ്രസ്തുത കാഴ്ചപ്പാട് ഇന്ത്യയില്‍ പിന്തുടരുകയാണെങ്കില്‍ ഇവിടെ ചൂഷണം വര്‍ധിക്കുകയേയുള്ളൂ. ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെ കഴിയുന്ന ഇന്ത്യയില്‍ ജനങ്ങളുടെ ബോധനിലവാരവും നിയമസാക്ഷരതയും വളരെ താഴെയാണ്. ഇവിടുത്തെ ദലിത്-ആദിവാസി ജനവിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ ലൈംഗിക കമ്പോളത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്നതിന്റെ തോത് വളരെയധികം ഉയരാതിരിക്കുന്നത് ഇങ്ങനെയൊരു നിയമപരിരക്ഷയുള്ളതുകൊണ്ടാണ്.
ഇനി നമുക്ക് ഐ.പി.സി 497-ലേക്ക് തിരിച്ചുവരാം. കേവലം ധാര്‍മികമായ പ്രശ്‌നം മാത്രമല്ല ഇവിടെ നിലനില്‍ക്കുന്നത്. ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നം കൂടിയതിലുണ്ട്; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയില്‍ സ്ത്രീയുടെ തീരുമാനത്തിന് നിയമം പുല്ലിന്റെ വിലപോലും കല്‍പിക്കുന്നില്ലെന്നതാണിത്. പഴയ ജാഹിലിയ്യ വ്യവസ്ഥിതി പാശ്ചാത്യ നാഗരികതയുടെ ലേബലില്‍ ആധുനിക ജാഹിലിയ്യത്തായി പരിണമിച്ചപ്പോള്‍ ഇസ്‌ലാമില്‍ നിന്ന് മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ പകര്‍ത്തിയതിന്റെ കാലാനുക്രമണിക ഐ.പി.സി 497-നെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ദര്‍ശിക്കാം. സ്ത്രീകള്‍ക്ക് ആത്മാവുണ്ടോ എന്ന് സംശയിച്ചു നില്‍ക്കുന്ന ഒരു ലോകത്തായിരുന്നു സ്ത്രീയും പുരുഷനും ഒരേ നഫ്‌സില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നു പറഞ്ഞുകൊണ്ട് ഇസ്‌ലാം കടന്നുവന്നത്. പഴയകാല നിയമ വ്യവസ്ഥകള്‍ പുരുഷനു മാത്രമേ നീതിന്യായ വ്യവസ്ഥക്കു മുമ്പില്‍ സ്വതന്ത്രമായ അസ്തിത്വം നല്‍കിയിരുന്നുള്ളൂ. പുരുഷന്മാര്‍ തമ്മിലുള്ളതായിരുന്നു നിയമവ്യവഹാരങ്ങള്‍. കുടുംബിനിയും കുട്ടികളുമെല്ലാം അടിമകളെപ്പോലെ കുടുംബനാഥനായ പുരുഷന്റെ ഉടമസ്ഥതയിലായിരുന്നു. ഒരു ഭര്‍ത്താവ് ഭാര്യയെ കൊന്നാല്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റിനോ കോടതിക്കോ അധികാരമുണ്ടായിരുന്നില്ല. അങ്ങനെയുള്ള ലോകത്താണ് നീതിന്യായ വ്യവസ്ഥക്കുമുമ്പില്‍ തുല്യമായ അസ്തിത്വം ഇസ്‌ലാം പുരുഷനും സ്ത്രീക്കും നല്‍കിയത്. ഒരേ തരത്തിലുള്ള കുറ്റകൃത്യത്തിന് ഒരേ തരത്തിലുള്ള ശിക്ഷയാണ് ഇസ്‌ലാമില്‍ എല്ലാവര്‍ക്കും ലഭിക്കുന്നത്. വര്‍ണ, വംശ, ജാതി, മത, ലിംഗ നിരപേക്ഷമാണത്.
ലോകം ആധുനികതയിലേക്കു കടന്നപ്പോള്‍ ഇസ്‌ലാമിനെ മാതൃകയാക്കിക്കൊണ്ട് നീതിന്യായ വ്യവസ്ഥക്കു മുമ്പില്‍ സ്ത്രീക്കും സ്വത്വം അനുവദിക്കാന്‍ തുടങ്ങി. ഈ മാറ്റം നടന്നത് ക്രമാനുഗതമായിട്ടായിരുന്നു. വിവിധ മേഖലകള്‍ വ്യത്യസ്തമായ രീതിയിലാണ് ഈ വിധത്തില്‍ ഇസ്‌ലാമിന്റെ മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ സ്വാംശീകരിച്ചു തുടങ്ങിയത്. അതുകൊണ്ടു തന്നെ ഇസ്‌ലാമില്‍നിന്ന് മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ സ്വീകരിക്കുന്നതിനു മുമ്പും ശേഷവുമുള്ള അവസ്ഥകള്‍ ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന അനിസ്‌ലാമിക നിയമവ്യവസ്ഥകളില്‍ കാണാം. ഇത്തരത്തില്‍ ഇസ്‌ലാമില്‍നിന്ന് മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ സ്വീകരിക്കുന്നതിനു മുമ്പുണ്ടായിരുന്ന അവസ്ഥയുടെ, ഇന്ന് ലോകത്തു നിലനില്‍ക്കുന്ന ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയില്‍ വ്യഭിചാരം കൈകാര്യം ചെയ്യുന്ന ഐ.പി.സി 497-ാം വകുപ്പ്. ഇന്ത്യന്‍ പീനല്‍ കോഡിന് ആധാരമായ ബ്രിട്ടീഷ് പൊതുനിയമത്തില്‍ നിലനിന്നിരുന്ന ലിംഗവിവേചനപരമായ നീതിന്യായ സങ്കല്‍പത്തിന്റെ അവശിഷ്ടമാണിത്. ഇസ്‌ലാമില്‍ വ്യഭിചാരമെന്നത് ഒരു പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന രണ്ടു വ്യക്തികള്‍ ഉഭയകക്ഷി സമ്മതത്തോടെ നടത്തുന്ന കുറ്റകൃത്യമായതിനാല്‍ ഇരുവരും ശിക്ഷാര്‍ഹരാണ്. ഈ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നത് പലപ്പോഴും സാക്ഷികളാണ്. ചിലപ്പോള്‍ സാക്ഷികളില്ലെങ്കിലും ബന്ധപ്പെട്ട കക്ഷികള്‍ പിന്നീടുണ്ടാവുന്ന കുറ്റബോധത്തിന്റെ ഫലമായി കുറ്റം സ്വയം ഏറ്റു പറഞ്ഞുകൊണ്ട് ശിക്ഷ വാങ്ങാറുണ്ട്. ഇസ്‌ലാമില്‍ നീതിന്യായ വ്യവസ്ഥക്കു മുമ്പില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നതുകൊണ്ട് തന്നെ വ്യഭിചാരത്തിന്റെ നിയമനടപടിക്രമങ്ങളില്‍ അവര്‍ തുല്യരാണ്. എന്നാല്‍ ബ്രിട്ടീഷ് പൊതുനിയമത്തിന്റെ അവശിഷ്ടമായി ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിന്റെ 497-ാം വകുപ്പനുസരിച്ച് സ്ത്രീ പുരുഷന്മാര്‍ നിയമത്തിനു മുമ്പില്‍ തുല്യരല്ല. പുരുഷന്റെ സ്വത്താണ് സ്ത്രീയെന്ന കാഴ്ചപ്പാടാണ് അത് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത വകുപ്പനുസരിച്ച് വ്യഭിചാരമെന്നത് സ്വതന്ത്രമായ രണ്ട് സ്ത്രീപുരുഷന്മാര്‍ നടത്തുന്ന വിവാഹബാഹ്യ ലൈംഗിക ബന്ധമല്ല; മറിച്ച് ഒരു പുരുഷന്റെ സ്വകാര്യ സ്വത്തായ ഭാര്യയെ അയാളുടെ അനുമതി കൂടാതെ മറ്റൊരാള്‍ അനുഭവിക്കുകയാണ്. ഒരാളുടെ സമ്പത്ത് മറ്റൊരാള്‍ കൊള്ളയടിച്ചാല്‍ പരാതിപ്പെടാനുള്ള അവകാശം കൊള്ളയടിക്കപ്പെട്ട വ്യക്തിക്കാണല്ലോ. അതുപോലെ തന്നെ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുന്നത് കൊള്ളയടിച്ച വ്യക്തിയാണ്. ഒരാളില്‍നിന്ന് മറ്റൊരാള്‍ അടിച്ചുമാറ്റിയ പണത്തിന് ഒരിക്കലും ശിക്ഷ അനുഭവിക്കേണ്ടി വരാറില്ല. കൃത്യമായും ഇതുപോലെയാണ് ഇന്ത്യയില്‍ ഐ.പി.സി 497 അനുസരിച്ചുള്ള വ്യഭിചാരം. ഇവിടെ പരാതിപ്പെടുന്നത് വ്യഭിചരിച്ച സ്ത്രീയുടെ ഭര്‍ത്താവാണ്. കുറ്റം തെളിഞ്ഞാല്‍ ശിക്ഷ ഏറ്റു വാങ്ങുന്നതാകട്ടെ ആ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട വ്യക്തിയും. സ്ത്രീയുടെ സമ്മതത്തോടെയാണോ അല്ലേ ലൈംഗികബന്ധം നടന്നതെന്ന കാര്യം അന്വേഷിക്കുന്നതേയില്ല. ഭര്‍ത്താവിന്റെ സമ്മതമാണ് പ്രധാനം. സ്ത്രീയുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെങ്കിലും ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കില്‍ ആ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പുരുഷന്‍ ശിക്ഷിക്കപ്പെടും. കൊള്ളയടിക്കപ്പെട്ട പണം ശിക്ഷിക്കപ്പെടാത്തതുപോലെ, വ്യഭിചാരം സമ്മതത്തോടുകൂടിയാണെങ്കിലും സ്ത്രീ ശിക്ഷിക്കപ്പെടില്ല. അവള്‍ക്ക് പരാതിപ്പെടാനോ ശിക്ഷ ഏറ്റുവാങ്ങാനോ കഴിയില്ല. കാരണം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പിനാധാരമായ ബ്രിട്ടീഷ് പൊതുനിയമമനുസരിച്ച് ഭാര്യ ഭര്‍ത്താവിന്റെ സ്വത്തു മാത്രമാണ്. ഇവിടെ പറഞ്ഞതിന് നേര്‍ വിപരീതമായ അവസ്ഥക്ക് വ്യഭിചാര നിരോധ നിയമം ബാധകമല്ലെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹിതനായ ഒരു പുരുഷന്‍ പരസ്ത്രീഗമനം നടത്തിയാല്‍ അയാളുടെ ഭാര്യക്ക് തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തിയ സ്ത്രീക്കെതിരെ കോടതിയെ സമീപിക്കാനാകില്ല. ഇവിടെ ഭാര്യക്ക് ആകെക്കൂടി ചെയ്യാവുന്നത് വിവാഹമോചനത്തിന് ആവശ്യപ്പെടുകയാണ്. ശരിക്കു പറഞ്ഞാല്‍ ഇവിടെ വിവരിക്കുന്ന ഐ.പി.സി 497-ന് അനുപൂരകമാണ് വൈവാഹിക ബലാത്സംഗത്തിന്റെ പരിധി. ചുരുക്കുന്നുവെന്നതിന്റെ പേരില്‍ ഡൊമസ്റ്റിക് വയലന്‍സ് ആക്ട് പാസ്സാകുന്നതുവരെ വിമര്‍ശനവിധേയമായിരുന്ന ഐ.പി.സി 375-ലെ ഉപവകുപ്പുകള്‍ ഭാര്യയെ ഭര്‍ത്താവിന്റെ അടിമയായി മാത്രം കണ്ടിരുന്ന പഴയകാലത്തെ അനിസ്‌ലാമിക വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളാണിവയെല്ലാം. ഒരു സ്ത്രീ അന്യപുരുഷനുമായി വിവാഹബാഹ്യമായ ലൈംഗികബന്ധം പുലര്‍ത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാവുന്നതിന്റെ മാനദണ്ഡം ഭര്‍ത്താവിന്റെ സമ്മതമില്ലായ്മയാകുന്നത് അനിസ്‌ലാമിക വ്യവസ്ഥിതിയില്‍ ഭാര്യയുടെ മേല്‍ ഭര്‍ത്താവിനുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. ഒരു അടിമസ്ത്രീയെ പോലും വേശ്യാവൃത്തിക്കു പ്രേരിപ്പിക്കാനോ മറ്റൊരാളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കാനോ ഉടമക്ക് അധികാരമില്ലെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ബ്രിട്ടീഷ് പൊതുനിയമത്തിന്റെ ഭാഗമായിരുന്നതും പിന്നീട് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പീനല്‍കോഡുകളിലെ ഇത്തരം വകുപ്പുകളിലൂടെ ഇന്നും നിലനില്‍ക്കുന്നതുമായ ഇത്തരം കാഴ്ചപ്പാടുകളുടെ അവശിഷ്ടങ്ങള്‍ പാശ്ചാത്യ സംസ്‌കാരവുമായി ബന്ധപ്പെട്ട മറ്റു പല മേഖലകളിലും കാണാം. വിവാഹത്തിനുശേഷം സ്ത്രീകള്‍ പേരിന്റെ അവസാനഭാഗമായി പിതാവിന്റെ പേരിനുപകരം ഭര്‍ത്താവിന്റെ പേരുപയോഗിക്കുന്നതാണ് ഒരു ഉദാഹരണം. ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഇസ്‌ലാമിക സമീപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐ.പി.സി 497 വ്യഭിചാരത്തെ സമീപിക്കുന്ന രീതിയെ പഴഞ്ചനെന്നോ അപരിഷ്‌കൃതമെന്നോ വിശേഷിപ്പിക്കുന്നതിനു പകരം കാടന്‍ എന്നു തന്നെ വിളിക്കേണ്ടിവരും.
നിയമത്തിനു മുന്നില്‍ പുരുഷനു മാത്രമല്ല സ്ത്രീക്കും അസ്തിത്വം നല്‍കുന്നുവെന്നതാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ പ്രത്യേകത. അനിസ്‌ലാമിക വ്യവസ്ഥിതികള്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും കുറ്റവിമുക്തമായിട്ടില്ലെന്നതിന്റെ ഉദാഹരണമാണല്ലോ ഐ.പി.സി 497-ലൂടെ നാം കണ്ടത്. നിയമത്തിനു മുമ്പില്‍ തുല്യതയെന്ന ഈ കാഴ്ചപ്പാട് മുസ്‌ലിം ലോകത്തെ സര്‍വാംഗീകൃതമായ ഒരു തത്ത്വമാണ്. ഇസ്‌ലാം നിര്‍ദേശിച്ച മറ്റു പല കാര്യങ്ങളും നടപ്പിലാക്കുന്നതില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കിലും ഇക്കാര്യം മുസ്‌ലിം ലോകത്തുടനീളം കൃത്യമായും പാലിക്കപ്പെടുന്നുണ്ട്. പലപ്പോഴും ലൈംഗികകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മറ്റു നിലപാടുകളിലുണ്ടാകുന്ന പാളിച്ചകള്‍ പോലും ഇക്കാര്യത്തില്‍ കണിശത പുലര്‍ത്തുന്നതു കൊണ്ടുണ്ടായതാണെന്നത് വാസ്തവമാണ്. ബലാത്സംഗത്തെ ഇസ്‌ലാമിക നിയമവ്യവസ്ഥയില്‍ എവിടെ പ്രതിഷ്ഠിക്കണമെന്നതിനെക്കുറിച്ച് ആധുനിക കാലത്ത് മുസ്‌ലിം ലോകത്ത് ചില ആശയക്കുഴപ്പങ്ങള്‍ തലപൊക്കിയിരുന്നുവല്ലോ. ഹുദൂദ് നിയമങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താനിലുണ്ടായ പ്രതിസന്ധിയാണ് ഒരു ഉദാഹരണം. ഇത്തരം പ്രതിസന്ധികളില്‍ പലതും നിയമത്തിനു മുമ്പിലെ തുല്യതയെയും നിയമങ്ങളുടെ ലിംഗനിരപേക്ഷതയെയും കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍ സ്ഥാനം തെറ്റി ഉപയോഗിച്ചതുകൊണ്ടാണുണ്ടായത്. മെക്കാളെയുടെ പീനല്‍കോഡിന്റെ അവശിഷ്ടമായി പാകിസ്താനില്‍ പീനല്‍ കോഡിന്റെ 375-ാം വകുപ്പില്‍ 1979 വരെ നിലനിന്നിരുന്ന ബലാത്സംഗത്തെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ലിംഗനിരപേക്ഷമല്ല. എന്നാല്‍ സിയാഉള്‍ഹഖ് ഹുദൂദ് ഓര്‍ഡിനന്‍സിലൂടെ പ്രസ്തുത നിയമം മാറ്റിയെഴുതിയപ്പോള്‍ ലിംഗനിരപേക്ഷമാവുകയായിരുന്നു. ലിംഗനിരപേക്ഷതയെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട് സ്ഥാനം തെറ്റി ഉപയോഗിച്ചുവെന്നതാണ് ഇവിടെ പ്രശ്‌നമായി മാറിയത്. ഈ ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുമ്പായി ലൈംഗികതയെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളിലൂടെ നാം കടന്നു പോകേണ്ടതുണ്ട്.
ലൈംഗികത-ഇസ്‌ലാമിക സമീപനം
മിക്ക സമീപനങ്ങളിലും കര്‍ശനമായ മാധ്യമ നിലപാട് പുലര്‍ത്തുന്ന ജീവിത പദ്ധതിയാണ് ഇസ്‌ലാം. ലോക ചരിത്രത്തില്‍ ഇസ്‌ലാമിന്റെ സ്ഥാനം സാമ്പ്രദായികാര്‍ഥത്തിലുള്ള മതത്തിനും മതേതരത്വ(മതനിരാസ)ത്തിനും ഇടയിലാണ്. ലൈംഗിക കാര്യങ്ങളിലും തീവ്രനിലപാടുകളെ അത് നിരാകരിക്കുന്നു.
ലൈംഗികതയെ പാപമായി കരുതുന്ന ചിന്താധാരകള്‍ ലോകത്ത് നിലനിന്നിരുന്നു. സാമ്പ്രദായിക മതം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലൈംഗികത പാപമാണെന്ന് പ്രചരിപ്പിച്ചിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ പല വിശ്വാസ സംഹിതകളിലും കാണാന്‍ സാധിക്കും. പല മതങ്ങളിലും പ്രോത്സാഹിപ്പിക്കുന്ന സന്യാസമാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. പല തരത്തിലുള്ള മത സമീപനങ്ങളാണ് സന്യാസത്തിന്റെ ഉല്‍പത്തിയിലേക്ക് നയിച്ചത്. ലൈംഗികത പാപമാണെന്നതാണ് അവയിലൊന്ന്. പല മതങ്ങളും സന്താന നിയന്ത്രണത്തെ എതിര്‍ക്കുന്നത് സന്താനോല്‍പത്തി മുഖ്യ ലക്ഷ്യമാകാത്തതും ആസ്വാദനത്തിനുവേണ്ടി മാത്രമുള്ളതുമായ ലൈംഗികത പാപമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇസ്‌ലാം സന്താന നിയന്ത്രണത്തെ പല സന്ദര്‍ഭങ്ങളിലും നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും അത് ഇത്തരത്തിലുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തിലല്ല. സന്താനനിയന്ത്രണത്തേക്കാള്‍ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നത് ലൈംഗിക വികാരം അടിച്ചമര്‍ത്തുന്നതിനെയാണ്. സന്യാസത്തിന്റെ ഉത്പത്തിക്കു കാരണമായ മറ്റൊരു ഘടകം അഴിമതിയുമായി ബന്ധപ്പെട്ടതാണ്. പൊതുമുതല്‍ കൈകാര്യം ചെയ്യുന്ന മഠാധിപതികളും മാര്‍പാപ്പയുമൊക്കെ പോലുള്ളവര്‍ക്ക് സന്താനങ്ങളില്ലാതിരുന്നാല്‍ അവരുടെ കൂറ് സമൂഹത്തോട് മാത്രമായി മാറുമല്ലോ. വര്‍ണാശ്രമ വ്യവസ്ഥ പോലെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ബ്രഹ്മചര്യവും സന്യാസവുമൊക്കെ ഉപദേശിക്കുന്ന രീതികളുമുണ്ട്.
ലൈംഗികതയെ ഒരു പാപമായി ഇസ്‌ലാം കരുതുന്നില്ല. ഖുര്‍ആനെയും ഇസ്‌ലാമിനെയും എല്ലാ കാര്യങ്ങളിലും പ്രതിക്കൂട്ടില്‍ നിറുത്തുന്ന ഇടമറുകിന്റെ ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം ഇസ്‌ലാമിന്റെ ഒരു മേന്മയായി എടുത്തുകാണിച്ച വസ്തുതയാണിത്.
ലൈംഗികത പവിത്രമായ ഒരു വികാരമായതിനാല്‍ അത് അടിച്ചമര്‍ത്താന്‍ പാടില്ലെന്നതാണ് ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ ഒന്നാമത്തെ തത്ത്വമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലാത്തതാണ്. ഇവിടെ ഇസ്‌ലാം വിയോജിക്കുന്നത് ലൈംഗികത പാപമാണെന്ന സാമ്പ്രദായിക മത കാഴ്ചപ്പാടിനോടാണ്. അതുകൂടാതെ ഇസ്‌ലാം പലപ്പോഴും വിയോജിക്കുന്ന ഒന്നാണ് തീവ്രമായ കാല്‍പനികതയിലൂന്നിയ കടുംപിടുത്തം. കവികളും സാഹിത്യകാരന്മാരും പാടിപ്പുകഴ്ത്തിയ, ഒരാള്‍ക്ക് ആജീവനാന്തം ഒരു ഇണയെന്ന വീക്ഷണം ആരുടെയെങ്കിലും മേല്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കാനുള്ളതല്ലെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. ഇണകളുടെ തികച്ചും വ്യക്തിനിഷ്ഠമായ വികാരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകേണ്ട പ്രസ്തുത കാഴ്ചപ്പാട് പരസ്പരം ഇഷ്ടമില്ലാത്ത ഇണകളെ ആജീവനാന്തം ബന്ധിച്ചു നിര്‍ത്തുന്ന ഒന്നാവുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നു. ഈ വിഷയത്തില്‍ ഇസ്‌ലാം എതിര്‍ക്കുന്ന മറ്റൊരു തീവ്രവാദപരമായ കാഴ്ചപ്പാട് വിവാഹം, വിവാഹമോചനം എന്നീ ചടങ്ങുകളെ സങ്കീര്‍ണമാക്കുന്ന പൗരോഹിത്യത്തിന്റേതാണ്. ഇവിടെ പറഞ്ഞ തീവ്രവാദപരമായ കാഴ്ചപ്പാടുകളെയെല്ലാം നിരാകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇസ്‌ലാമിന്റെ സമീപനം മധ്യമമാകുന്നില്ല. ഇസ്‌ലാമിനെപോലെ ഇവയെല്ലാം നിരാകരിക്കുന്ന മറ്റൊരു കാഴ്ചപ്പാടുണ്ട്. ഉദാര ലൈംഗിക വാദമാണത്. മറ്റുള്ളവയില്‍നിന്ന് നേര്‍ വിപരീതമായ അറ്റത്ത് നിലകൊള്ളുന്ന അതിനെക്കൂടി നിരാകരിച്ചാലേ ഇസ്‌ലാമിനെ മധ്യമ ജീവിത പദ്ധതിയായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. ഇസ്‌ലാം അതിനെ നിരാകരിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഈ നിരാകരണം നിലകൊള്ളുന്നത് സംസ്‌കാരത്തെക്കുറിച്ചും ആരോഗ്യമുള്ള സമൂഹത്തെക്കുറിച്ചുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാടിലാണ്. മൃഗങ്ങളില്‍നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് ജൈവ പരിണാമം മാത്രമല്ല, സാംസ്‌കാരിക പരിണാമം കൂടിയാണ്. മിക്ക മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായി മനുഷ്യരില്‍ രക്തബന്ധത്തെക്കുറിച്ചുള്ള ബോധം ജീവിതാവസാനം വരെ നിലനില്‍ക്കുന്നു. പല മൃഗങ്ങളിലും അമ്മയാരാണെന്നുള്ള അറിവ് മാത്രമാണ് കുഞ്ഞുങ്ങള്‍ക്കുണ്ടാകുക. അതുതന്നെ വളര്‍ന്നു കഴിയുമ്പോള്‍ ഇല്ലാതായിരിക്കും. പിന്നീട് ആണ്‍ സന്തതി അമ്മയുമായോ കൂടെ പിറന്ന പെണ്‍ സന്തതികളുമായോ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നു വരും. മാനസികവും ധാര്‍മികവുമായി ഇതില്‍നിന്ന് വ്യത്യസ്തമായ അവസ്ഥയില്‍ എത്തിയെന്നതാണ് മനുഷ്യന്റെ പ്രത്യേകത. ഇതില്‍നിന്ന് വ്യത്യസ്തമായ  മാനസികാവസ്ഥ പുലര്‍ത്തുന്നവര്‍ മനുഷ്യരിലുണ്ടെങ്കില്‍ അവര്‍ incest എന്ന ലൈംഗിക വ്യതിയാനത്തിന് അടിമപ്പെട്ടവരായിരിക്കും. ഇത്തരം ബന്ധങ്ങളിലൂടെ ഗുരുതരമായ ജനിതക വൈകല്യമുള്ള കുട്ടികള്‍ ജനിക്കുമെന്ന് ശാസ്ത്രം പറയുന്നു. ഇവിടെ ഇസ്‌ലാം നിലകൊള്ളുന്നത് സംസ്‌കാരത്തിന്റെയും ശാസ്ത്രത്തിന്റെയും പക്ഷത്താണ്.
ഇസ്‌ലാമിന്റെ ലൈംഗിക സദാചാരത്തിന്റെ അടിസ്ഥാന തത്ത്വം ഈ മധ്യമ നിലപാടാണ്.
ആധുനിക ലോകത്ത്
ഇസ്‌ലാമിക നിയമവ്യവസ്ഥയനുസരിച്ച് ശിക്ഷാര്‍ഹമായ പ്രധാനപ്പെട്ട ലൈംഗിക കുറ്റകൃത്യം സിന(zina) ആണ്. എന്നാല്‍, ആധുനിക പാശ്ചാത്യ നിയമവ്യവസ്ഥയില്‍ ശിക്ഷാര്‍ഹമായ ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക കുറ്റകൃത്യമാകട്ടെ ബലാത്സംഗമാണ്. ഇവ തമ്മിലുള്ള താരതമ്യ പഠനത്തോടെ ഈ ചര്‍ച്ച അവസാനിപ്പിക്കാം.
ഇസ്‌ലാമിക പ്രമാണങ്ങളിലെ വിവരണങ്ങളില്‍ വ്യഭിചാരത്തിനും ബലാത്സംഗത്തിനും ലഭിക്കുന്ന മുന്‍ഗണനകളിലെ വ്യത്യാസം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നിയമത്തിനു മുമ്പിലെ തുല്യതയെക്കുറിച്ച് മുകളില്‍ വിവരിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടു തന്നെയാണ് ഈ വ്യത്യാസത്തിനും കാരണം. രാജാധിപത്യവും ജനാധിപത്യവും പോലെയുള്ള കേവല ഭൗതിക രാഷ്ട്രീയ വ്യവസ്ഥിതികള്‍ ഭരണകൂടം അടിച്ചേല്‍പിക്കുന്നതിനനുസരിച്ച് സ്വീകരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ് ചെയ്യാറ്. എന്നാല്‍, ഇസ്‌ലാമിക വ്യവസ്ഥിതി എല്ലായ്‌പ്പോഴും അങ്ങനെയല്ല. കേവലരാഷ്ട്രീയത്തിനപ്പുറം അതൊരു ധാര്‍മിക വ്യവസ്ഥ കൂടിയായതിനാല്‍ ജനങ്ങളില്‍ നല്ലൊരു പങ്ക് സ്വമേധയാ സ്വീകരിക്കുമ്പോഴാണ് ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥിതി പ്രാവര്‍ത്തികമാകുക. ഭൗതിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ആദായ നികുതിയില്‍നിന്ന് എങ്ങനെയെങ്കിലും ഒഴിവാകാനാണ് ആള്‍ക്കാര്‍ ശ്രമിക്കുക. എന്നാല്‍, ഇസ്‌ലാമിലെ സകാത്ത് ഭരണകൂടം പിടിച്ചുവാങ്ങിയാലും ഇല്ലെങ്കിലും സ്വയം മുമ്പോട്ട് വന്ന് നല്‍കാന്‍ ചില ഭക്തന്മാരെങ്കിലുമുണ്ടാകും. നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക ഭരണകൂടം ഇല്ലെങ്കിലും മതഭക്തന്മാര്‍ സകാത്ത് നല്‍കുന്നുണ്ടല്ലോ.
പരിപൂര്‍ണമായ ഇസ്‌ലാമിക സമൂഹം രൂപംകൊള്ളുന്നത് പ്രസ്തുത സമൂഹത്തിലെ എല്ലാ മനുഷ്യരും സ്വമേധയാ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുമ്പോഴാണ്. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ എല്ലായ്‌പ്പോഴും പരിപൂര്‍ണ ഇസ്‌ലാമിക സമൂഹങ്ങളാകണമെന്നല്ല. ഭൂമിശാസ്ത്രപരമായ ഒരു ഇടത്തിന്റെ അധികാരം മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നതോടുകൂടി പ്രസ്തുത ഭൂമിശാസ്ത്രപരിധിക്കകത്ത് താമസിക്കുന്ന അമുസ്‌ലിംകള്‍ കൂടി ഇസ്‌ലാമിക രാഷ്ട്രത്തിനകത്താകുന്നു. പ്രവാചകന്റെ പ്രബോധനജീവിതത്തിലെ ആദ്യത്തെ ഘട്ടം ഇസ്‌ലാമീകരണത്തിന്റെ പൂര്‍ത്തീകരണത്തോടടുക്കാത്തതിനാല്‍ അപൂര്‍ണമാണെന്ന് പറയാമെങ്കിലും ഇസ്‌ലാമിനെ സ്വമേധയാ ഉള്‍ക്കൊണ്ടവരുടെ ഒരു സംഘമായിരുന്നു. എന്നാല്‍, മദീനയില്‍ ഭൂമിശാസ്ത്രപരമായ ഒരു പരിധിയുടെ അധികാരം മുസ്‌ലിംകള്‍ക്ക് ലഭിച്ചതോടുകൂടി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഈ ചിത്രത്തിന് മാറ്റം വരികയായിരുന്നു. പ്രവാചകന്റെ കാലത്തിന് ശേഷം മാറ്റത്തിന്റെ തോത് വര്‍ധിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുകയായിരുന്നു. പൂര്‍ണമായി ഇസ്‌ലാമീകരിക്കപ്പെട്ട സമൂഹങ്ങളിലേതുപോലെയല്ല പൂര്‍ണമായി ഇസ്‌ലാമീകരിക്കപ്പെടാത്തതും എന്നാല്‍ ഇസ്‌ലാമിന്റെ കേവലമായ രാഷ്ട്രീയാധിപത്യം നിലനില്‍ക്കുന്നതുമായ സമൂഹങ്ങള്‍. ആദ്യത്തേതില്‍ ഭരണകൂടം നിലനില്‍ക്കുകയെന്നത് ഓരോ പൗരന്റെയും അഭിലാഷമായിരുന്നു. നേരത്തെ വിവരിച്ചതുപോലെ സകാത്ത് കൊടുക്കാന്‍ വിശ്വാസികള്‍ സ്വയം തയാറായി വരുന്നതിന് സമാനമായ അവസ്ഥയാണിത്. എന്നാല്‍, നമ്മുടെ നാട്ടില്‍ ആദായനികുതി വെട്ടിക്കാനുള്ള വഴികളന്വേഷിച്ച് നടക്കുന്നവരെ പോലെ അധികാരികളുടെ കണ്ണു വെട്ടിച്ചുകൊണ്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള വഴികള്‍ അന്വേഷിച്ച് നടക്കുന്നവര്‍ രണ്ടാമത്തെ സമൂഹത്തില്‍ കൂടുതലായിരിക്കും. കുറ്റകൃത്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. ഏതെങ്കിലുമൊരു നേരത്തെ പിശാചിന്റെ പ്രേരണയാല്‍ സംഭവിക്കുന്ന പാപകൃത്യങ്ങളാണ് ഒന്ന്. രണ്ടാമത്തേത് ഭരണകൂടത്തിന്റെ കഴിവില്ലായ്മ മൂലം കുറ്റവാളികള്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അതിക്രമങ്ങളാണ്. വ്യഭിചാരം ഇവയില്‍ ആദ്യത്തെ വിഭാഗത്തിലും ബലാത്സംഗം രണ്ടാമത്തേതിലും ഉള്‍പ്പെടുന്നു. പൂര്‍ണമായ ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ നിയമവാഴ്ചയും ക്രമസമാധാനത്തിനുള്ള സംവിധാനവും കുറ്റമറ്റതായിരിക്കുമെന്നതിനാല്‍ രണ്ടാമത്തേതിനുള്ള സാധ്യത കുറവാണ്. ഒന്നാമത്തേതാകട്ടെ ഒരു നിമിഷത്തെ പൈശാചിക പ്രേരണയാല്‍ ആളുകള്‍ ചെയ്യുന്നതാണെന്നതിനാല്‍ ഇസ്‌ലാമിക സമൂഹത്തിലും അനുകൂലമായ സാഹചര്യങ്ങളില്‍ സംഭവിച്ചേക്കാം. മറ്റൊരു നിമിഷത്തില്‍ പൈശാചിക ചോദന വിട്ടുമാറുമ്പോള്‍ കുറ്റം ചെയ്തവര്‍ പശ്ചാത്തപിക്കുകയും സാക്ഷികളാരുമില്ലെങ്കിലും സ്വയം കുറ്റസമ്മതം നടത്തി ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്‌തേക്കാം. ഇത്തരത്തില്‍ സ്വയം ശിക്ഷ ഏറ്റുവാങ്ങിയതിന്റെ ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
ശക്തമായ ഇസ്‌ലാമിക ഭരണകൂടമുള്ള ഒരു നാട്ടില്‍ അതിക്രമികള്‍ അഴിഞ്ഞാടുന്ന സാധ്യത കുറവാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക പ്രമാണങ്ങളില്‍ ബലാത്സംഗം എന്ന കുറ്റകൃത്യത്തെക്കുറിച്ച് നേരിട്ടുള്ള സൂചനകള്‍ കാണാനുള്ള സാധ്യത വളരെ കുറഞ്ഞിരിക്കുന്നത്. എന്നാല്‍, ഹിറാബ പോലുള്ള കുറ്റകൃത്യങ്ങളില്‍ ബലാത്സംഗം ഉള്‍പ്പെടുന്നുണ്ടുതാനും. ഇസ്‌ലാമികമായി സംസ്‌കരിക്കപ്പെട്ടതും ശക്തമായ ഇസ്‌ലാമിക ഭരണകൂടം നിലനില്‍ക്കുന്നതും പൗരന്മാര്‍ മുഴുവന്‍ ഭക്തരായ മുസ്‌ലിംകളുമായിരിക്കുന്ന നാട്ടില്‍ ഹിറാബക്കുള്ള സാധ്യത കുറവാണ്. ഇങ്ങനെയല്ലാത്ത സാഹചര്യങ്ങളിലാണ് ഹിറാബക്കും അതിലുള്‍പ്പെട്ട ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കും സാധ്യത കൂടുതലുള്ളത്. ഇസ്‌ലാമിലോ നിയമവാഴ്ചയിലോ വിശ്വാസമില്ലാത്ത അപരിഷ്‌കൃതരായ ആളുകള്‍ പുറമെനിന്ന് ഇസ്‌ലാമിക സമൂഹത്തെ അതിക്രമിച്ചു കീഴ്‌പ്പെടുത്തിയാലും ഈ അവസ്ഥയുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഹിറാബക്കു കീഴില്‍ ഖുര്‍ആന്‍ വിവരിച്ച കുറ്റകൃത്യങ്ങള്‍ക്ക് സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെയാണ് മദ്ഹബുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരടക്കമുള്ള പൂര്‍വകാല പണ്ഡിതന്മാരില്‍ പലരും സിനയുടെ വിധിയില്‍ ബലാത്സംഗം തിരയാതെ ഹിറാബയുടെ വിധിയില്‍ അത് കണ്ടെത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ ഹിറാബയില്‍ ബലാത്സംഗത്തിന്റെ വിധി എന്തുകൊണ്ടോ കണ്ടെത്താനാകാത്തവര്‍ സിനയുടെ ശിക്ഷാവിധി സ്ത്രീയെ ഒഴിവാക്കി പുരുഷനുമാത്രം വിധിച്ച സന്ദര്‍ഭങ്ങളുണ്ട്. ഇന്ന് സുഊദി അറേബ്യയിലും മറ്റുള്ള ഗള്‍ഫ് നാടുകളിലും രണ്ടാമത്തെ രീതിയാണ് പിന്തുടരുന്നത്. ബലാത്സംഗത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്നതാണ് ഈ സമീപനത്തിന്റെ പ്രത്യേകത. ഇതനുസരിച്ച് സാധാരണ വ്യഭിചാരത്തില്‍ സ്ത്രീപുരുഷന്മാര്‍ ശിക്ഷാര്‍ഹരാകുമ്പോള്‍ ബലാത്സംഗത്തില്‍ പുരുഷന്മാര്‍ മാത്രം ശിക്ഷാര്‍ഹമാണ്. ഇവിടെ ഒരാള്‍ക്കുമാത്രമായി ലഭിക്കുന്ന ശിക്ഷ വ്യഭിചാരത്തിന്റേതു മാത്രമാണ്. അതാകട്ടെ അവിവാഹിതര്‍ക്ക് കഠിനമല്ലെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലല്ലോ. ബലാത്സംഗമെന്ന മനുഷ്യത്വഹീനമായ കടന്നുകയറ്റത്തെ ഇങ്ങനെ സമീപിച്ചാല്‍ മതിയോ എന്നതാണ് പ്രശ്‌നം. ഹിറാബക്ക് കടുത്ത ശിക്ഷ വിധിക്കുന്ന ഖുര്‍ആന്റെ അന്തഃസത്തക്കെതിരാണിത്. ബലാത്സംഗത്തെ വ്യഭിചാരത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നത് ഒരാള്‍ മാത്രം ചെയ്യുന്ന കുറ്റകൃത്യമാണെന്നതല്ല; രാജ്യത്തെ നിയമവാഴ്ചക്കെതിരെയുള്ള വെല്ലുവിളിയാണെന്നതാണ്. അതുകൊണ്ട് തന്നെ കടുത്ത ശിക്ഷ ലഭിക്കേണ്ട രാജ്യദ്രോഹ കുറ്റമാണിത്. ബലാത്സംഗം വളരെ ഗുരുതരമായി കാണേണ്ട ഒരു കുറ്റകൃത്യമായതിനാല്‍ ഇസ്‌ലാമില്‍ ക്രിമിനല്‍-സിവില്‍ വ്യവഹാരങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് അതിന്റെ വിധി മുന്നേറുന്നുണ്ട്. അല്ലെങ്കില്‍ തന്നെ സിവില്‍-ക്രിമിനല്‍ വിഭജനത്തെക്കുറിച്ച് ആധുനിക പാശ്ചാത്യ നീതിന്യായ വ്യവസ്ഥ പുലര്‍ത്തുന്നതില്‍നിന്ന് വ്യത്യസ്തവും മാനുഷികവും പുരോഗമനാത്മകവുമായ കാഴ്ചപ്പാടാണല്ലോ ഇസ്‌ലാമിക നിയമവ്യവസ്ഥ പുലര്‍ത്തുന്നത്. വ്യക്തിവാദത്തില്‍ അധിഷ്ഠിതമായ ആധുനിക പാശ്ചാത്യ നീതിന്യായ വ്യവസ്ഥയില്‍ ക്രിമിനല്‍ കേസിന്റെ വിചാരണയില്‍ വ്യക്തി ഒന്നുമല്ലാതാകുന്ന സന്ദര്‍ഭമുണ്ടല്ലോ. സിവില്‍ കേസുകളെ രണ്ടു വ്യക്തികളോ ഗ്രൂപ്പുകളോ തമ്മിലുള്ള വ്യവഹാരമായി കണക്കാക്കുന്നതും എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ വാദി വിഭാഗമായി എല്ലായ്‌പ്പോഴും ഭരണകൂടത്തെ പരിഗണിക്കുന്നതുമായ ആധുനിക പാശ്ചാത്യരീതി ക്രിമിനല്‍ കേസുകളുടെ നടത്തിപ്പില്‍ ചില സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നത് വാസ്തവമാണ്. ക്രിമിനല്‍ കേസിന്റെ നടത്തിപ്പും അന്വേഷണവുമെല്ലാം സര്‍ക്കാറിന്റെ സ്വന്തം ഉത്തരവാദിത്വമായി മാറുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. പക്ഷേ, ഏറ്റവും വലിയ വൈകല്യവും ഈ സംവിധാനത്തിനുണ്ട്. ക്രിമിനല്‍ വ്യവഹാരത്തില്‍ വ്യക്തി ഒന്നുമല്ലാതായി മാറുന്നുവെന്നതാണിത്. ഒരു ക്രിമിനല്‍ കുറ്റത്തിന്റെ ഇരക്ക് (അഥവാ കൊലക്കുറ്റമാണെങ്കില്‍ ഇരയുടെ അനന്തരാവകാശികള്‍ക്ക്) കുറ്റവാളിക്കു പൊറുത്തുകൊടുക്കണമെന്നുണ്ടെങ്കില്‍ ആധുനിക പാശ്ചാത്യ നിയമ വ്യവസ്ഥിതിയില്‍ അതു നടപ്പില്ല. ഭരണകൂടത്തിനാണ് അതിന്റെ അധികാരം. കുറ്റകൃത്യത്തിന്റെ വേദന അനുഭവിക്കാന്‍ ഒരാളും മാപ്പ് കൊടുക്കാന്‍ അയാളുമായി ബന്ധമില്ലാത്ത വേറൊരാളുമാകുന്ന അവസ്ഥ എത്രത്തോളം യുക്തിരഹിതവും മനുഷ്യത്വഹീനവുമാണെന്ന് പറയേണ്ടതില്ലല്ലോ. ഇസ്‌ലാം ക്രിമിനല്‍ നടപടിക്രമങ്ങള്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാകുമ്പോള്‍ തന്നെ കുറ്റവാളിക്ക് മാപ്പ് കൊടുക്കാനുള്ള അധികാരം ഇരയിലോ ഇരയുടെ ബന്ധുക്കളിലോ നിക്ഷിപ്തമാകുന്നു. ബലാത്സംഗത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വിധിയിലും ഇത്തരത്തില്‍ സിവില്‍-ക്രിമിനല്‍ വ്യവഹാരങ്ങളുടെ അതിര്‍ത്തികള്‍ തകര്‍ന്നു വീഴുന്നതായി കാണാം. ബലാത്സംഗം ഇസ്‌ലാമില്‍ വളരെ ഗുരുതരമായി കാണേണ്ട ഒരു ക്രിമിനല്‍ കുറ്റമായിരിക്കുമ്പോള്‍ തന്നെ ഒരു സ്ത്രീയുടെ വ്യക്തിത്വത്തിനും അഭിമാനത്തിനും ഇച്ഛാശക്തിക്കുമേല്‍ക്കുന്ന ക്ഷതമായിരുന്നതിനാല്‍ ജിറാഹിന്റെ പരിധിയില്‍ ബലാത്സംഗത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇരക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അര്‍ഹതയും പൂര്‍വകാല  ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഊന്നിപ്പറഞ്ഞിരുന്നു.
ഇത്രയും പറഞ്ഞത് സാധാരണ രീതിയിലുള്ള ലൈംഗികകുറ്റകൃത്യങ്ങളാണ്. പ്രകൃതി വിരുദ്ധ ലൈംഗികതയെക്കുറിച്ച് പാശ്ചാത്യ നിയമവ്യവസ്ഥിതി പിന്തുടരുന്ന രാഷ്ട്രങ്ങള്‍ തമ്മില്‍ ഐക്യരൂപമില്ല. ഇന്ത്യയിലെ ഐ.പി.സി 377-ഉം പാശ്ചാത്യ രാജ്യങ്ങളിലെ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള വ്യത്യാസമാണ് ഏറ്റവും നല്ല ഉദാഹരണം.
ഐ.പി.സി 375 ലെ ബലാത്സംഗ നിര്‍വചനത്തില്‍നിന്ന് ഐ.പി.സി 377-ലെ പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളുടെ നിര്‍വചനം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഏതെങ്കിലും പുരുഷനുമായോ സ്ത്രീയുമായോ മൃഗവുമായോ ഉള്ള പ്രകൃതി വിരുദ്ധമായ ലൈംഗികബന്ധം ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.16 ബലാത്സംഗത്തെപ്പോലെ ഇവിടെ സമ്മതത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. സമ്മതത്തോടു കൂടിയാണെങ്കിലും അല്ലെങ്കിലും പ്രകൃതി വിരുദ്ധ ലൈംഗികകൃത്യം ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണ്. സമ്മതത്തോടു കൂടിയാണെങ്കില്‍ നിഷ്‌ക്രിയ പങ്കാളി കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. സമ്മതത്തോടു കൂടിയല്ലെങ്കില്‍ സക്രിയ പങ്കാളി മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്ന വ്യത്യാസം മാത്രമാണിവിടെ നിലനില്‍ക്കുന്നത്. ഈ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് ശക്തി കൂടി വരികയാണ്. പാശ്ചാത്യ നാടുകള്‍ ഉദാരമായ സമീപനമാണ് സ്വവര്‍ഗഭോഗത്തോട് പുലര്‍ത്തുന്നത് എന്നതും ഇന്ത്യയില്‍ അത് അനുവദനീയമാക്കണമെന്ന വാദത്തിന് ശക്തി പകരുന്നു. ഇന്ത്യയിലെ ഐ.പി.സി 375 നല്‍കുന്ന നിര്‍വചനമനുസരിച്ച് ബലാത്സംഗം എപ്പോഴും പുരുഷന്‍ സ്ത്രീക്കെതിരെ നടത്തുന്ന അതിക്രമമാണ്. എന്നാല്‍, പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യത്തിന്റെ നിര്‍വചനത്തില്‍ അങ്ങനെയില്ല. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുമായോ മൃഗവുമായോ പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യം നടത്താനാവില്ലെന്ന് ഐ.പി.സി 377 പറയുന്നില്ല. പുരുഷനാണ് ഐ.പി.സി 375 പ്രകാരം ബലാത്സംഗത്തിന്റെ കര്‍ത്താവ്. എന്നാല്‍, ഐ.പി.സി 377 ല്‍ പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യത്തിന് അങ്ങനെയൊരു കര്‍ത്താവില്ല. അതുകൊണ്ട് തന്നെ സാങ്കേതികമായി പുരുഷനെയോ സ്ത്രീയെയോ കര്‍ത്താവായി എടുക്കാവുന്നതാണ്. നിയമത്തിന്റെ ദൃഷ്ടിയില്‍ ലെസ്ബിയനിസം ശിക്ഷാര്‍ഹമാണെന്നും ഇതു സംബന്ധമായ കേസുകള്‍ ശ്രദ്ധിക്കപ്പെടാത്തത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുക, എല്ലായ്‌പ്പോഴും ഉഭയകക്ഷി സമ്മതമുള്ളതിനാല്‍ പുറംലോകമറിയാതിരിക്കുക, സമൂഹം അംഗീകരിക്കാത്ത കാര്യമായതിനാല്‍ എല്ലായ്‌പ്പോഴും രഹസ്യ സ്വഭാവമുണ്ടായിരിക്കുക, ശാരീരികമോ മാനസികമോ ആയ ആഘാതം പ്രായോഗികമായി കുറവായിരിക്കുക തുടങ്ങിയ കാരണങ്ങളാലാണെന്നും ചില നിയമ വിശാരദന്മാര്‍ പറയുന്നു. ലെസ്ബിയനിസം ശിക്ഷാര്‍ഹമാണോയെന്ന തര്‍ക്കത്തിന് ഇത് വഴിതെളിക്കുന്നു. അപ്രാകൃത ലൈംഗിക ബന്ധം തെളിയിക്കുന്നതിന് പെനെട്രേഷന്‍ ഒരു ഉപാധിയാണെന്നുണ്ട്. ഇതനുസരിച്ച് രണ്ടു സ്ത്രീകള്‍ മാത്രം പങ്കാളിയായ ലെസ്ബിയന്‍ ബന്ധത്തില്‍ പെനെട്രേഷന് സാധ്യതയില്ലാത്തതിനാല്‍ ശിക്ഷാര്‍ഹമല്ലെന്നൊരു വാദം നിലവിലുണ്ട്; ഇതു പേക്ഷ, ലിംഗ വിവേചനത്തിലേക്ക് നയിക്കുന്നു. പുരുഷന്മാരുടെ സ്വവര്‍ഗരതി ശിക്ഷാര്‍ഹമാകുമ്പോള്‍ സ്ത്രീകളുടേത് ശിക്ഷാര്‍ഹമല്ലെന്ന അവസ്ഥയാണ് ഇതുകൊണ്ടുണ്ടാകുന്നത്. രണ്ടു സ്ത്രീകള്‍ പൊതുവായി കൃത്രിമ ലിംഗമോ മറ്റു ഉപകരണങ്ങളോ ഉപയോഗിച്ചു കൊണ്ട് പെനെട്രേഷനോടുകൂടിയ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ശിക്ഷാര്‍ഹമാണോയെന്ന ചോദ്യം അവശേഷിക്കുന്നു. ശിക്ഷാര്‍ഹമാണെങ്കില്‍ ശിക്ഷയുടെ മാനദണ്ഡം ഉപകരണത്തിന്റെ ഉപയോഗമായി മാറുന്നു. രണ്ടു സ്ത്രീകള്‍ ഉപകരണങ്ങളില്ലാതെ നടത്തുന്ന സ്വവര്‍ഗഭോഗത്തില്‍നിന്നും ഒരു സ്ത്രീ ഉപകരണത്തോടു കൂടി നടത്തുന്ന സ്വയം ഭോഗത്തില്‍നിന്നും ഇതിനുള്ള വ്യത്യാസം എന്താണെന്ന ചോദ്യം ഐ.പി.സി 377-ന്റെ യുക്തി രാഹിത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഐ.പി.സി 377-ല്‍ മാത്രമല്ല, ബലാത്സംഗത്തെ നിര്‍വചിക്കുന്ന ഐ.പി.സി 375-ലും ബലാത്സംഗത്തിന് ശിക്ഷ വിധിക്കുന്ന ഐ.പി.സി 376-ലുമൊക്കെ യുക്തിരഹിതമായ ഒരുപാട് കാര്യങ്ങളുണ്ട്. മെക്കാളെയുടെ കാലത്ത് അന്നത്തെ സാഹചര്യത്തിന് അനുഗുണമായി ഉണ്ടാക്കിയവയാണ് ഇവയെല്ലാം.
പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് പാശ്ചാത്യ നിയമ വ്യവസ്ഥ അംഗീകരിക്കുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയതത്. ഇസ്‌ലാമിലാണെങ്കില്‍ ഇതും ലൈംഗികതയെയും ലൈംഗിക കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാടുകള്‍ക്ക് വിധേയമാണ്.

Notes and References
1) ശൂദ്ര ഗുപ്തമ ഗുപ്തം വാ ദൈ്വജാതം വര്‍ണമാവസന്‍ അഗുപ്തമങ്ഗ സര്‍വസൈ്യര്‍ഗുപ്തം സര്‍വേണ ഹീയതേ (മനുസ്മൃതി 8-374)
2. ibid
3. ഖുര്‍ആന്‍ 4:1 പോലുള്ള വാക്യങ്ങള്‍
4. ''ആരെങ്കിലും അണുമണിത്തൂക്കം നന്മ ചെയ്താല്‍ അതു കാണും; ആരെങ്കിലും അണുമണിത്തൂക്കം തിന്മ ചെയ്താല്‍ അതും കാണും (ഖുര്‍ആന്‍)
5. Declaration of Osio, World Medical Association 1970
6. Eugenic Grounds
7. Consanguineous Relations
8. വിശുദ്ധ ഖുര്‍ആന്‍ 4:1 പോലുള്ള ആയത്തുകള്‍ ശ്രദ്ധിക്കുക.
9. നിര്‍ബന്ധിതാവസ്ഥയും സാമൂഹികമോ ജീവശാസ്ത്രപരമോ ആയ അവശതയും പരിഗണിച്ചുകൊണ്ട് ഇസ്‌ലാം നല്‍കുന്ന ഇളവുകള്‍ ഇതിനപവാദമാണ്. അടിമകള്‍ക്ക് സ്വതന്ത്രരുടെ പകുതി മാത്രം ശിക്ഷ ലഭിക്കുന്നതും വ്യഭിചാരത്തിന് ശിക്ഷിക്കപ്പെടുന്ന സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ ശിക്ഷ നടപ്പാക്കാന്‍ പ്രസവിക്കുന്നതു വരെ കാത്തിരിക്കുന്നതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
10. Domestic Violence Act 2005
11. വിശുദ്ധ ഖുര്‍ആന്‍ 24:33
12. മാലികീ പണ്ഡിതരായ അല്‍ ദസൂഖി, ഇബ്‌നു അറബി തുടങ്ങിയവരുടെ അഭിപ്രായം ഇവിടെ പ്രസ്തവ്യമാണ്. Quoted by A Quraishi in Her Honour: An Islamic Critique of the Rape Provisions in Pakistan's Ordinance in Zina
13. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്ന പേരില്‍ ചെറിയ അഭിപ്രായ വ്യത്യാസമുള്ളത് വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞ് കൊല്ലുന്നതില്‍ മാത്രമാണ്.
14. വിശുദ്ധ ഖുര്‍ആനിലെ 5:33, 5:34 ആയത്തുകള്‍ കാണുക.
15. Ibnu Qudaamah, Al Mughni, Quoted by A Quraishi in Her Honour : An Islamic Critique of the Rape Provision in Pakistan's Ordinance in Zina
16. Carnal Intercourse against the Order of nature with any man, woman or animal Section 377 of the IPC
17. Whoever voluntarily has carnal intercourse agailst the order of nature with any man, woman or animal, shall be punished with imprisonment for life, or with imprisonment of either description for term which may extend to ten years, and shll also be liable to fine Explanation. Penetration is sufficiant to constitute the carnal intercourse necessary to the offence described in this section. The Indian Penal Code Section 377, Unnatural offences.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top