ഇസ്‌ലാമികവിജ്ഞാനം: സ്വത്വം, ദൈവം, ധര്‍മം

ശമീര്‍ബാബു കൊടുവള്ളി‌‌
img

ആമുഖം
വിജ്ഞാനം, ജ്ഞാനശാസ്ത്രം തുടങ്ങിയവക്ക് മനുഷ്യജീവിതത്തില്‍ നിര്‍ണായകമായ പ്രാധാന്യമുണ്ട്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വിജ്ഞാനം സര്‍വ്വധനാല്‍ പ്രധാനമാണ്. ജീവിതത്തിന് പുരോഗതിയും ഐശ്വര്യവുമാണ് അത്. വിജ്ഞാനം ശക്തിയാണെന്ന് പ്രസിദ്ധ തത്ത്വചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണ്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് അവന്റെ ആത്മാവും യുക്തിയുമാണ്. എന്നാല്‍ സ്വന്തം വര്‍ഗത്തില്‍ അവനെ ഉത്കൃഷ്ടനാക്കുന്നത് അവ രണ്ടിനെയും ത്രസിപ്പിക്കുന്ന വിജ്ഞാനമാണ്.
ഇസ്്‌ലാമിക ദര്‍ശനദൃഷ്ട്യാ വിജ്ഞാനത്തിന് ഉയര്‍ന്ന പ്രാധാന്യമുണ്ട്. വിശുദ്ധവേദത്തിലും തിരുചര്യയിലും ദൈവ(öG)മെന്ന പദത്തിനുശേഷം കൂടുതല്‍ ആവര്‍ത്തിച്ചുവരുന്ന പദമാണ് വിജ്ഞാനം(¼¸Y). ഇമാം ഗസ്സാലിയുെട പ്രശസ്ത ഗ്രന്ഥമായ ഇഹയാഉലൂമിദ്ദീനില്‍ വിജ്ഞാനവുമായി ബന്ധപ്പെട്ട് ധാരാളം പ്രവാചകവചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിജ്ഞാനം സ്വായത്തമാക്കല്‍ മതപരവും വ്യക്തിപരവുമായ ബാധ്യതയാണ്. വിജ്ഞാനന്വേഷണം മുസ്‌ലിം സ്ത്രീപുരുഷന്‍മാരുടെ ചുമതലയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. വായനയെ ജീവിതചര്യയാക്കണമെന്ന ആഹ്വാനത്തോടെയാണ് ദിവ്യവെളിപാടിന്റെ തുടക്കം. ''വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപിടിക്കുന്നതില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു''(അല്‍ അലഖ് 1-5).
ഇസ്‌ലാമികദര്‍ശനത്തിന്റെ ചരിത്രം വിജ്ഞാനത്തിന്റെ കൂടി ചരിത്രമാണ്.വിജ്ഞാനത്തെ മാറ്റിനിര്‍ത്തി അതിന്റെ ചരിത്രവായന സാധ്യമല്ല. ആദിമനുഷ്യനായ ആദം നബിമുതല്‍ അന്ത്യ പ്രവാചകനായ മുഹമ്മദ് വരെ പൊതുവായും പ്രവാചക നിയോഗം മുതല്‍ 21-ാം നൂറ്റാണ്ട് വരെ സവിശേഷമായും ഈടുറ്റ വിജ്ഞാനത്തിന്റെ കലവറയാണ് ഇസ്‌ലാമികദര്‍ശനത്തിന്റെ ചരിത്രം. വ്യക്തി സ്വായത്തമാക്കേണ്ട ആത്മജ്ഞാനം മുതല്‍ ഭൗതികശാസ്ത്രങ്ങളുടെ സുദീര്‍ഘമായ പട്ടികതന്നെ വിജ്ഞാനവുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്.
വ്യക്തിയെ പൂര്‍ണതയിലേക്ക് വഴിനടത്തുന്ന അനുഭൂതിയാണ് വിജ്ഞാനം. ഉദ്ഗ്രഥിതമായ വ്യക്തിത്വത്തിന്റെയും സര്‍വ്വതോന്മുഖമായ വികസനത്തിന്റെയും മുന്നുപാധിയാണ് വിജ്ഞാനം. ദൈവം, പ്രപഞ്ചം, മനുഷ്യന്‍, ജീവിതം, ധര്‍മം, കര്‍മം, മരണം, സ്വത്വം, ആത്മാവ്, യുക്തി, നീതി, സത്യം, സമത്വം... എന്നീ യാഥാര്‍ഥ്യങ്ങളെ ഏകകുടക്കീഴില്‍ അണിനിരത്തി ജീവിതത്തോട് സന്തുലിതമായ വീക്ഷണം രൂപപ്പെടുത്താന്‍ സഹായകമാണ് വിജ്ഞാനം. ഗൗരവമുള്ള ഏത് വിദ്യാഭ്യാസ സിദ്ധാന്തത്തിലും രണ്ടു ഭാഗങ്ങള്‍ ഉള്‍ചേരണമെന്ന് ബ്രിട്ടീഷ് തത്വചിന്തകനായ ബര്‍ട്രാന്റ് റസല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതലക്ഷ്യങ്ങളുടെ വിഭാവനം, മാനസികമാറ്റത്തിന്റെ നിയമങ്ങള്‍ എന്നിവയാണവ.

വിജ്ഞാനം സ്വത്വബോധത്തിന്റെ പ്രകാശനം
ജീവിതത്തെ മനസ്സിലാക്കുകയെന്നതിന്റെ പ്രഥമതലം സ്വത്വത്തെ മനസ്സിലാക്കുകയെന്നതാണ്. സ്വത്വബോധത്തിന് അടിത്തറ പാകുന്നതിലും അതിനെ പ്രകാശിപ്പിക്കുന്നതിലും പ്രതിജ്ഞാബദ്ധമാണ് ഇസ്്‌ലാമികവിജ്ഞാനം. സ്വത്വത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയാണ് അത് ഒന്നാമതായി വിഭാവന ചെയ്യുന്നത്. ദൈവം ആദമിന് വിജ്ഞാനം പകര്‍ന്നുനല്‍കിയ ചരിത്രം വിശുദ്ധവേദം പ്രതിപാദിക്കുന്നുണ്ട്.വ്യക്തിയെന്ന നിലക്കും മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധിയെന്ന നിലക്കുമുള്ള ബഹുമതിയായിരുന്നു പ്രസ്തുത വിജ്ഞാനം. വസ്തുക്കളുടെ നാമങ്ങളാണ് ദൈവം ആദമിനെ പഠിപ്പിച്ചത്. നാമങ്ങളുടെ ഉപരിപ്ലവമായ വായന വിജ്ഞാനമായി മാറുകയില്ല. മറിച്ച് സ്വത്വം അവയുടെ ആഴങ്ങളെപറ്റി ചിന്തിക്കുമ്പോഴും അവയുടെ ഉള്‍സാരം അനുഭവിക്കുമ്പോഴുമാണ് നാമങ്ങള്‍ വിജ്ഞാനമായി രൂപാന്തരപ്പെടുന്നത്. നാമങ്ങള്‍, അവയുടെ സ്വഭാവ-സവിശേഷതകള്‍, അന്തചേതനം, പ്രവര്‍ത്തനങ്ങള്‍.... എന്നിവ മനസ്സിലാക്കാനുള്ള സിദ്ധിയും നൈപുണ്യവുമാണ് ദൈവം ആദമിന് നല്‍കിയത്.
സ്വത്വത്തെ തിരിച്ചറിയുമ്പോഴാണ് ദൈവത്തെ തിരിച്ചറിയുകയെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. സ്വത്വത്തെ ഗ്രഹിക്കാതെ പ്രപഞ്ചത്തെ ഗ്രഹിക്കാനാവില്ലെന്ന് സോക്രട്ടീസ് സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസമെന്ന് വിവേകാനന്ദന്‍. കാര്യങ്ങളുടെ അര്‍ഥഗര്‍ഭമായ മൗനത്തെ സ്വത്വം അനുഭവിക്കലാണ് വിജ്ഞാനമെന്ന് മറ്റുചിലരും നിര്‍വ്വചിച്ചിട്ടുണ്ട്. സ്വത്വബോധത്തിന് അടിവരയിടുന്നു ഈ വചനങ്ങള്‍. കൂടാതെ ഗ്രീസിലെ അപ്പോളൊ മന്ദിരത്തിന്റെ മുഖ്യകവാടത്തില്‍ വിജ്ഞാനത്തിന്റെ മൂലശിലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നീ സ്വയം അറിയുക' എന്ന പ്രമാണവാക്യം കാണാവുന്നതാണ്. ഈ വാക്യത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രിക്ക് തത്ത്വചിന്തകരായ തൈല്‍സ്, ഹെറാക്ലൈറ്റസ്, സോക്രട്ടീസ് തുടങ്ങിയവരിലേക്ക് ചേര്‍ത്ത് ഈ വാക്യത്തെ ഉദ്ധരിക്കാറുണ്ട്. ആരിലേക്ക് ചേര്‍ത്ത് പറഞ്ഞാലും ശരി, വലിയൊരു ആശയലോകമാണ് ഈ വാക്യം തുറന്നുവിടുന്നത്.
സ്വത്വത്തിന്റെ സമ്പൂര്‍ണമായ പ്രകാശനമാണ് ഇസ്‌ലാമികവിജ്ഞാനം സാധ്യമാക്കുന്നത്. അജ്ഞത(¹ÁL)യില്‍ നിന്ന് സ്വത്വത്തിന്റെ വിമോചനവും ദൈവത്തിലേക്കുള്ള മടക്കവുമാണ് വിജ്ഞാനം(¼¸Y). ദൈവേതരശക്തികളുടെ തിരസ്‌കാര(QƒµfG)വും ദൈവത്തെ സ്വത്വം അനുഭവിക്കലും തിരിച്ചറിയലുമാണ് വിജ്ഞാനം(‡a™©e). ''സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ ശ്രവിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം''(അല്‍ മാഇദ:83). ഈ വിജ്ഞാനം സ്വത്വത്തിന് ദൃഢബോധ്യമായി അനുഭവപ്പെടുന്ന അവസ്ഥയാണ് ഉറച്ചവിജ്ഞാനം(ò²ÇdG ¼¸Y). ഉറച്ചവിജ്ഞാനം ഉറച്ചയാഥാര്‍ഥ്യ (ò²ÇdG ³M)മായി മാറുന്നു. ഉറച്ചവിജ്ഞാനവും ഉറച്ചയാഥാര്‍ഥ്യവും നേരില്‍ ദര്‍ശിക്കുന്ന അനുഭവമായി രൂപപ്പെടുന്ന അവസ്ഥയാണ് ഉറച്ചദര്‍ശനം (ò²ÇdG òY).
ബുദ്ധി,(ÅÁf ¹²Y), ഗ്രഹിക്കല്‍(¼Á¯J), ധ്യാനം(™µ¯J), പര്യാലോചന(™H~J ) ചരിത്രപാഠം(™c˜J), ഉള്ളറിവ്(…d) ......... പോലുള്ള ധിഷണയെ പോഷിപ്പിക്കുന്ന അനേകം ആശയങ്ങള്‍ ഉള്‍ചേര്‍ന്ന പ്രക്രിയയാണ് വിജ്ഞാനം. ആശയപരമായ ഈ വിജ്ഞാനം സ്വത്വത്തിന് ആത്മീയവും ധൈഷണികവുമായ വികാസമാണ് ഉറപ്പുവരുത്തുന്നത്. അനുഭൂതി, ആനന്ദം, ഭാവന, സര്‍ഗാത്മകത, ഉണര്‍വ്വ്, അന്തപ്രജ്ഞ, പ്രാര്‍ഥന, വിവേകം, സംവേദനം, നിരീക്ഷണം, ആത്മബോധം, തത്ത്വബോധം, സൗന്ദര്യബോധം, സ്വാതന്ത്ര്യം..... തുടങ്ങിയവക്ക് മൂര്‍ത്തത നല്‍കുന്നത് മുന്‍ചൊന്ന വിജ്ഞാനമാണ്. വിജ്ഞാനത്തേക്കാള്‍ പ്രധാനം ഭാവനയാണെന്ന് ഐന്‍സ്റ്റീന്‍ എഴുതിയിട്ടുണ്ട്. ആത്മീയലോകത്തെപ്പറ്റിയുള്ള ഇസ്‌ലാമികദര്‍ശനത്തിന്റെ വിവരണം ഭാവനകളുടെ അനേകം കവാടങ്ങളാണ് തുറന്നിടുന്നത്.
ഓരോ നിമിഷവും സ്വത്വത്തെ ത്രസിപ്പിക്കുന്ന പുതിയ അനുഭവമാകുന്നു ഇസ്‌ലാമികവിജ്ഞാനം. അന്വേഷകന്റ(ÚƒY)അന്വേഷണ സാമഗ്രിയാണ് ഈ പ്രപഞ്ചം(ÚƒY). നിഗൂഡമാക്കപ്പെട്ട അനേകം കുറിമാനങ്ങളുടെ ആകതുകയാണ് ഈ പ്രപഞ്ചം. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള നിരന്തരമായ അന്വേഷണത്തിലാണ് ജ്ഞാനി. അന്വേഷണത്തിലൊടുവില്‍ ലഭിക്കുന്ന വിജ്ഞാനം നവ്യാനുഭവമല്ലാതെ മറ്റെന്താകാനാണ്.
സ്വത്വത്തിന്റെ രണ്ട് തലങ്ങളെ ചൈതന്യപൂര്‍ണമാക്കുന്നു ഇസ്‌ലാമികവിജ്ഞാനം. സ്വത്വത്തിന്റെ പ്രഥമതലമായ ആത്മാവിനെ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് നയിക്കുന്നു അത്. അപ്പോള്‍ ആത്മാവിന് ദൈവത്തെ നേരിട്ടനുഭവിക്കുന്നതിന്റെ പ്രതീതിയായിരിക്കും ഉണ്ടായിരിക്കുക. സ്വത്വത്തിന്റെ ദ്വിതീയതലമായ യുക്തിയെ കൂടുതല്‍ ധൈഷണികമാക്കുകയും ചെയ്യുന്നു ഇസ്‌ലാമികവിജ്ഞാനം. അതായത് ആത്മാവിനെയും യുക്തിയെയും ഒരേ സമയം ജീവസുറ്റതാക്കുന്നു ഇസ്‌ലാമികവിജ്ഞാനം.

വിജ്ഞാനം ദൈവബോധത്തിന്റെ മുന്നുപാധി
ഇസ്‌ലാമികവിജ്ഞാനത്തിന്റെ ഉന്നതമായ വിതാനവും പ്രാഥമികമായ ലക്ഷ്യവുമാണ് ദൈവബോധം. വിശുദ്ധവേദം അധ്യായം മുഹമ്മദില്‍ ''അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ലെന്ന് നീ അറിയുക'' എന്ന ആഹ്വാനം കാണാം. പ്രബോധനാവശ്യാര്‍ഥം മുആദുബ്‌നുജബലിനെ യമനിലേക്ക് നിയോഗിച്ചപ്പോള്‍, അവിടുത്തുകാരെ ഒന്നാമതായി ബോധിപ്പിക്കേണ്ടത് ദൈവത്തെക്കുറിച്ചായിരിക്കണമെന്ന് പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇസ്‌ലാമികവിജ്ഞാനത്തിന്റെ അടിത്തറ ഏകദൈവത്വമാണ്. വിശുദ്ധവേദവും തിരുചര്യയും ഏകനായ ദൈവത്തെക്കുറിച്ച് കൃത്യവും സൂക്ഷമവുമായ വിജ്ഞാനമാണ് നല്‍കുന്നത്. ദൈവത്തെപ്പറ്റിയുള്ള ഉപരിപ്ലവ വായനയല്ല അത്. മറിച്ച് അവന്റെ സത്തയെയും സ്വഭാവത്തെയും സവിഷേഷതയെയും കഴിവിനെയും വ്യാപ്തിയെയും കുറിച്ചുമുള്ള വിവരണമാണ് അത്. ദൈവത്തെ ശരിയാംവണ്ണം തിരിച്ചറിഞ്ഞ് ഉള്‍കൊള്ളുന്നവനാണ് യഥാര്‍ഥജ്ഞാനി(±QƒY). ദൈവജ്ഞാനം സ്വജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് പകരുന്നവനാണ് പണ്ഡിതന്‍(ÚƒY). ദൈവനിര്‍ദ്ദേശങ്ങളുടെ ഉള്‍സാരം ഗ്രഹിച്ച് യുക്തിപൂര്‍വ്വം അവയെ പ്രയോഗവല്‍ക്കരിക്കുകയും വിപ്ലവത്തിനും നവോത്ഥാനത്തിനും ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നവനാണ് മഹാജ്ഞാനി(O~Ý ,ÂDza).
ഇസ്‌ലാമികദര്‍ശനത്തിലെ ഓരോപാഠവും ദൈവബോധവും ദൈവസ്മരണയും നിലനിര്‍ത്താന്‍ പോന്നതാണ്. ബാഹ്യമായി ചടങ്ങുകള്‍ എന്നുതോന്നുന്ന ആരാധനകള്‍ ആന്തരികമായി ദൈവബോധത്തെ സ്വത്വത്തില്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവസ്മരണക്ക് വേണ്ടിയാണ് നമസ്‌കാരം. ദൈവബോധത്തിന് വേണ്ടിയാണ് ഉപവാസം. ദൈവസാന്നിധ്യം അനുഭവിക്കാനാണ് ഹജ്ജ്. ദൈവസാമീപ്യം നേടാനാണ് പ്രാര്‍ഥന. ആരാധനകള്‍ കൂടാതെയുള്ള ഇതരകര്‍മങ്ങളും ദൈവാനുസാരം ക്രമീകരിക്കുമ്പോഴും ദൈവബോധത്തെ തന്നെയാണ് ഉറപ്പാക്കുന്നത്. ''പിന്നെ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുക. ദൈവത്തിന്റെ അനുഗ്രഹം തേടുകയും അവനെ ധാരാളം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം''(അല്‍ജുമുഅ: 11).
അഭേദ്യമായി ബന്ധം പുലര്‍ത്തുന്ന രണ്ട് ആശയങ്ങളാണ് വിജ്ഞാനവും വിശ്വാസവും. വിശ്വാസം വിജ്ഞാനത്തെയും വിജ്ഞാനം വിശ്വാസത്തെയും സ്വാധീനിക്കുന്നു. വിശ്വാസത്തെ മുന്‍നിര്‍ത്തി വിജ്ഞാനം വര്‍ധിപ്പിക്കാന്‍ ''എന്റെ നാഥാ എനിക്ക് നീ വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ''(ത്വാഹാ: 14) എന്നു പ്രാര്‍ഥിക്കാന്‍ വിശുദ്ധവേദം കല്‍പ്പിക്കുന്നു. ആഴത്തിലുള്ള വിജ്ഞാനം അടിയുറപ്പുള്ള വിശ്വാസത്തെയാണ് പ്രധാനം ചെയ്യുന്നത്. ''എന്നാല്‍ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പേ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു''(അന്നിസാഅ്: 162). ദൈവത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ ജ്ഞാനികളാണ്: ''നിശ്ചയം ദാസന്മാരില്‍ ദൈവത്തെ ഭയപ്പെടുന്നത് ജ്ഞാനികള്‍ മാത്രമാണ്''(ഫാത്വിര്‍: 28). ഈ സൂക്തത്തെ പൂര്‍വ്വപണ്ഡിതനായ ഇബ്‌നുകസീര്‍ വിശദ്ദീകരിക്കുന്നു. ''ദൈവത്തെ യഥാവിധം ഭയപ്പെടുന്നവര്‍ അവനെ തിരിച്ചറിഞ്ഞ ജ്ഞാനികളത്രെ. സുന്ദരനാമങ്ങളാലും പൂര്‍ണസവിശേഷതകളാലും വിശേഷിതനായ ജ്ഞാനിയും കഴിവുറ്റവനും മഹോന്നതനുമായ ദൈവത്തെക്കുറിച്ചുള്ള വിജ്ഞാനം, ആ വിജ്ഞാനം എപ്പോള്‍ പൂര്‍ണവും പക്വവുമായി തീരുന്നുവോ അപ്പോഴാണ് ദൈവത്തോടുള്ള ഭയം ഏറ്റവും ഉന്നതമാവുന്നതും കൂടൂതല്‍ വര്‍ധിക്കുകയും ചെയ്യുന്നത്.'' അല്ലാമാ യൂസുഫലി വിശദീകരിക്കുന്നു: ''ദൈവദാസന്മാര്‍ക്ക് അന്തര്‍ജ്ഞാനമുണ്ട്. ആത്മീയലോകവുമായുള്ള അവരുടെ അനുഭവത്തില്‍ നിന്നാണ് അത് ഉദ്ഭൂതമാവുന്നത്. ആന്തരികലോകത്തെ പൂര്‍ണമായി ഗ്രഹിച്ചവരാണ് അവര്‍. ദൈവഭയമാണ് വിജ്ഞാനത്തിന്റെ പ്രാരംഭമെന്ന യാഥാര്‍ഥ്യത്തെ അറിയുക കൂടി ചെയ്തിരിക്കുന്നു അവര്‍.''
വിജ്ഞാനം ദൈവബോധമാണ്. ദൈവബോധമാകട്ടെ സ്വത്വത്തിന് ആത്മീയ അനുഭവവുമാണ്. ആത്മീയതയുടെ വഴിത്താരയില്‍ ജീവിതത്തെ ആവിഷ്‌കരിച്ചവരാണ് ഇസ്്‌ലാമികദര്‍ശനത്തിലെ സാധകര്‍. ദൈവികവെളിപാട് സ്വീകരിക്കുമ്പോള്‍ പ്രവാചകന്‍മാര്‍ക്ക് ഓരേ സമയം രണ്ട് അനുഭവമാണ് ഉണ്ടായിരുന്നത്. വൈജ്ഞാനിക അനുഭവവും ആത്മീയ അനുഭവവും. പ്രവാചകന്മാരുടെ പിന്‍ഗാമികളായ ജ്ഞാനികള്‍ പ്രവാചകപാതയിലാണ്.

വിജ്ഞാനമെന്നാല്‍ ധര്‍മബോധം
ധര്‍മശാസ്ത്രസംബന്ധിയായ സംവാദം അതിപുരാതനമാണ്. സൃഷ്ടി പ്രാരംഭത്തില്‍ തന്നെ ധര്‍മാധര്‍മം വേര്‍തിരിക്കുന്ന മാനദണ്ഡം ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട്. ഒരു വ്യക്തിയുടേയോ സമൂഹത്തിന്റേയോ സ്വഭാവം, പെരുമാറ്റം, പ്രവര്‍ത്തനം... എന്താവണമെന്നും എങ്ങനെയാവണമെന്നും വ്യക്തമാക്കുന്ന സദാചാരതത്ത്വങ്ങളുടെയും സനാതനമൂല്യങ്ങളുടേയും സംഹിതയാണ് ധര്‍മശാസ്ത്രം. നീതി, സമത്വം, മാനവികത തുടങ്ങിയ മനുഷ്യസമൂഹത്തെ ബാധിക്കുന്ന ആശയങ്ങളെല്ലാം ധര്‍മശാസ്ത്രത്തിന്റെ ഭാഗമാണ്. ധര്‍മശാസ്ത്രം അന്യംനിന്ന സംസ്‌കാരങ്ങളോ നാഗരികതകളോ ഇന്നേവരെ ഭൂമുഖത്ത് കഴിഞ്ഞുപോയിട്ടില്ലയെന്നതാണ് വാസ്തവം. ലോകത്തുള്ള മുഴുവന്‍ മതഗ്രന്ഥങ്ങള്‍, തത്ത്വചിന്താപദ്ധതികള്‍, ആത്മീയപാതകള്‍ തുടങ്ങിയവയെല്ലാം വ്യക്തിയും സമൂഹവും രാഷ്ട്രവും എത്തിച്ചേരേണ്ട ധര്‍മപരമായ ഔന്നത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവയുടെ പ്രവാചകന്മാരും പ്രബോധകരും ധര്‍മം ജീവിതത്തില്‍ അനുശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചത്.
ഇസ്‌ലാമികവിജ്ഞാനം സ്വത്വത്തിന്റെ രണ്ട് ഭാഗങ്ങളായ ആത്മാവിനെയും യുക്തിയെയുമാണ് ഉണര്‍ത്തുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ആത്മാവിനെ ഉണര്‍ത്തുകയെന്നതിന്റെ താല്‍പര്യം സന്യാസത്തെ പ്രോല്‍സാഹിപ്പിക്കുകയെന്നല്ല. യുക്തിയെ ഉണര്‍ത്തുകയെന്നതിന്റെ താല്‍പര്യം യുക്തിവാദത്തെ പ്രോല്‍സാഹിപ്പിക്കുകയെന്നുമല്ല. മറിച്ച് അവ രണ്ടിനെയും ഏകബിന്ദുവില്‍ കേന്ദ്രീകരിച്ച് വ്യക്തിയെ ഉന്നതമായ ധര്‍മബോധത്തിലേക്ക് വഴിനടത്തുക എന്നതാണ്. അതിനാല്‍, വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും മനുഷ്യനോടുള്ള അഭിസംബോധനത്തിന്റെ പ്രഥമപരിഗണന ധര്‍മശാസ്ത്രസംബന്ധിയാണ്. ഈ ധര്‍മശാസ്ത്രമാകട്ടെ ജീവിതത്തെ മുഴുവനായും ചൂഴ്ന്നുനില്‍ക്കുന്നതാണ്.
ഇസ്‌ലാമികവിജ്ഞാനം വ്യക്തിയില്‍ ധര്‍മബോധം കരുപിടിപ്പിക്കുന്നു. സ്വാത്മധര്‍മവും ധര്‍മാധിഷ്ഠിത കര്‍മവുമാണ് അത് വ്യക്തിയില്‍ നിന്ന് തേടുന്നത്. ധര്‍മത്തില്‍ ചാലിച്ചതായിരിക്കണം ജീവിതം. ധര്‍മത്തെയും വിജ്ഞാനത്തെയും ഒറ്റ സൂക്തത്തില്‍ വിശുദ്ധവേദം പരാമര്‍ശിക്കുന്നുണ്ട്: ''നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക. ദൈവം നിങ്ങള്‍ക്ക് എല്ലാം പഠിപ്പിച്ചുതരികയാണ്''(അല്‍ബഖറ: 282).
ഉത്കൃഷ്ടമായ ധാര്‍മികമൂല്യങ്ങളുടെ സാക്ഷാത്കാരത്തിനാണ് ദൈവം തന്നെ നിയോഗിച്ചതെന്ന് വിജ്ഞാനത്തിന്റെ വിളക്കായ പ്രവാചകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശാഫി മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം ശാഫി ഒരു വിജ്ഞാനാന്വേഷകന്‍ നിര്‍ബന്ധമായും തന്റെ ജീവിതത്തില്‍ അനുശീലിക്കേണ്ട മര്യാദകളുടെ കൂട്ടത്തില്‍ ധര്‍മത്തെയും പ്രതിപാദിച്ചതായി കാണാം. ധര്‍മത്തെയും വിജഞാനത്തെയും ഏകീഭവിപ്പിച്ച് ദൈവബോധത്തില്‍ നിലകൊള്ളുന്ന നവസംസ്‌കാരത്തിന്റെയും നാഗരികതയുടെയും ആവിഷ്‌കാരമാണ് ഇസ്‌ലാമികദര്‍ശനത്തിന്റെ ലക്ഷ്യം.
വ്യക്തിയുടെ ധര്‍മബോധം മൂന്ന് തലങ്ങളിലായാണ് വികസിക്കുന്നത്. പ്രഥമമായി സ്വത്വവുമായി ബന്ധപ്പെട്ടാണ് ധര്‍മബോധത്തിന്റെ വികാസം. അതോടൊപ്പം, ദൈവത്തോടും മാനവികതയോടുമുള്ള ധര്‍മം ജീവിതത്തില്‍ അനുശീലിക്കേണ്ടതുണ്ട്. സംസ്‌കരണചിത്തനാവലാണ് വ്യക്തിയുടെ ഒന്നാമത്തെ ചുമതല. സ്വഭാവത്തിലും പെരുമാറ്റത്തിലും കര്‍മത്തിലുമുള്ള കുലീനമായ സമീപനമാണ് സംസ്‌കരണം. സത്യം, നീതി, വിവേകം, സ്ഥിരോത്സാഹം, ശുഭാപ്തിവിശ്വാസം, അഭിമാനം, ധീരത.... തുടങ്ങിയ വൈയക്തികഗുണങ്ങള്‍ സ്വത്വത്തില്‍ നട്ടുവളര്‍ത്തല്‍ സംസ്‌കരണത്തിന്റെ താല്‍പര്യമാണ്. സ്വഭാവസംസ്‌കരണമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സ്‌പെന്‍സര്‍ പ്രസ്താവിച്ചിട്ടുണ്ട്. ജഞാനത്തിന്റെ പുസ്തകത്തിലെ ആദ്യപാഠം സത്യസന്ധതയാണെന്ന് തോമസ് ജെഫേഴ്‌സണ്‍. ഉത്തമസ്വഭാവവും ഉത്കൃഷ്ടവീക്ഷണവും ഒന്നിച്ച് ഒരു വ്യക്തിയില്‍ സമ്മേളിക്കുകയെന്നത് എത്ര വലിയ കാര്യമാണെന്ന് പ്ലാറ്റോ ചോദിക്കുന്നു.
ദൈവത്തിന്റെ വിനീതദാസനും സേവകനുമായി സ്വത്വത്തെ പരിവര്‍ത്തിപ്പിക്കലാണ് ദൈവത്തോടുള്ള വ്യക്തിയുടെ ധര്‍മം. ദൈവമെന്ന പരംപൊരുളിനെ തിരിച്ചറിയുകയും ഉള്‍കൊള്ളലുമാണ് വിനീതദാസനാവുകയെന്നതിന്റെ അന്തസത്ത. തുടര്‍ന്ന് ദൈവവുമായി സ്വത്വത്തെ ബന്ധിപ്പിക്കുന്ന സമര്‍പ്പണം, വിശ്വാസം, സ്മരണ, ഭക്തി.... തുടങ്ങിയ ആദര്‍ശമൂല്യങ്ങള്‍ കരുപിടിപ്പിക്കണം.
മനുഷ്യന്റെ പവിത്രതയെ ആദരിക്കലാണ് മാനവികതയോടുള്ള ധര്‍മം. അടിസ്ഥാനപരമായി മനുഷ്യന്‍ പരിശുദ്ധനാണ്. മനുഷ്യത്വത്തെ ഏതുസന്ദര്‍ഭത്തിലും ബഹുമാനിക്കണം. വിശിഷ്യാ, മനുഷ്യന്റെ ജീവന്‍, സമ്പത്ത്, അഭിമാനം, സ്വാതന്ത്ര്യം, അവകാശം... എന്നിവ പാവനവും വിശുദ്ധവുമാണ്. വിശ്വാസങ്ങളോടും വീക്ഷണങ്ങളോടും വിയോജിക്കുമ്പോള്‍ പോലും മനുഷ്യത്വത്തെ നിരാകരിക്കരുത്. അതുപോലെ, കുറ്റവാളിയോട് കുറ്റത്തിന്റെ പേരിലേ വിയോജിക്കാന്‍ പാടുള്ളൂ. മനുഷ്യനെന്ന പവിത്രത കുറ്റവാളിക്കും അവകാശപ്പെട്ടതാണ്.
മാനവിക ഗുണങ്ങള്‍ സ്വത്വത്തില്‍ വികസിപ്പിക്കുകയെന്നത് മനുഷ്യത്വത്തിന്റെ പ്രഥമ പടിയാണ്. ഒട്ടേറെയുണ്ട് മാനവികഗുണങ്ങള്‍. സ്‌നേഹം, കരുണ, ദയ, സാഹോദര്യം, പരസ്പരബഹുമാനം, നീതി, സമത്വം.... തുടങ്ങിയവ അവയില്‍ ചിലതാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്‌നേഹവും സൗന്ദര്യവും എന്തെന്ന് നമുക്ക് പഠിപ്പിച്ചു തരലാണെന്ന് പ്ലാറ്റോ പ്രസ്താവിച്ചിരിക്കുന്നു. മാനവികഗുണങ്ങളുടെ ചേരുവയില്ലാത്ത വിദ്യാഭ്യാസംകൊണ്ട് മനുഷ്യസമൂഹത്തിന് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല.
ധര്‍മശാസ്ത്രത്തില്‍ കര്‍മബോധം അനുക്തസിദ്ധമാണ്. എങ്കിലും കര്‍മത്തിന്റെ പ്രാധാന്യം ഇസ്‌ലാമികദര്‍ശനം അടയാളപ്പെടുത്തുന്നുണ്ട്. വിജ്ഞാന(¼¸Y)വും കര്‍മവും(¹»Y)ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണ്. അസൂയ അര്‍ഹിക്കുന്ന വ്യക്തിയെ പറ്റി പ്രവാചകന്‍ പരാമര്‍ശിക്കുന്നുണ്ട്. ദൈവത്തില്‍ നിന്ന് വിജ്ഞാനം ലഭിച്ചവനാണവന്‍. തനിക്കുലഭിച്ച വിജ്ഞാനം മറ്റുള്ളവര്‍ക്ക് പകരുകയും അതനുസരിച്ച് ജീവിതപ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് ആ ജ്ഞാനിയുടെ സവിശേഷത. പാണ്ഡിത്യം നിങ്ങള്‍ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ആന്റണ്‍ ചെക്കോവ് ഓര്‍മിപ്പിക്കുന്നു.
വിജ്ഞാനം കേവലമായ കര്‍മം മാത്രമല്ല. മറിച്ച്, അത് മാറ്റമാണ്, പരിവര്‍ത്തനമാണ്, വിപ്ലവമാണ്. വിജ്ഞാനത്തിന്റെ ചരിത്രം വിപ്ലവത്തിന്റെ ചരിത്രം കൂടിയാണ്. നംറൂദിനെതിരെ നിലകൊണ്ട അബ്രഹാം, ഫറവോനെതിരെ പോരാടിയ മോസസ്, റോമാ സാമ്രാജ്യത്വത്തിനെതിരെ നിലകൊണ്ട ജീസസ്, ജാഹിലിയ്യാ സംസ്‌കാരത്തിനെതിരെ ചലിച്ച മുഹമ്മദ്... ഒരേ സമയം വിജ്ഞാനികളും വിപ്ലവകാരികളുമായിരുന്നു. വിജ്ഞാനത്തിന്റെ വഴിയില്‍ സഞ്ചരിച്ച സോക്രട്ടീസിന് ലഭിച്ചത് മരണശിക്ഷയായിരുന്നു. പ്ലാറ്റോക്ക് ലഭിച്ചത് ജയില്‍തടവറയായിരുന്നു. ബ്രൂണോയെ ക്രൈസ്തവസഭ ചുട്ടുകരിച്ചു. ഗലീലിയോവിനെ പീഡിപ്പിച്ചു. ഇവരില്‍ വിജ്ഞാനം വിപ്ലവും വിപ്ലവം വിജ്ഞാനവുമായി മാറുകയാണ്. സിദ്ധാന്തവും പ്രയോഗവും ഒന്നാവുകയാണിവിടെ. വിജ്ഞാനവും ധര്‍മവും ഒന്നാവുകയാണിവിടെ. അറിവും കര്‍മവും ഒന്നാവുകയാണിവിടെ.

ഉപസംഹാരം
ഇസ്‌ലാമികവിജ്ഞാനം വ്യക്തിയില്‍ ഉണ്ടാക്കുന്ന സ്വത്വബോധം, ദൈവബോധം, ധര്‍മബോധം തുടങ്ങിയവയെ സംബന്ധിച്ചാണ് പ്രദിപാദിച്ചത്. ഈ മൂന്ന് പ്രധാനതത്ത്വങ്ങള്‍ അന്യംനില്‍ക്കുന്ന അറിവ് യഥാര്‍ഥജ്ഞാനമല്ല. അത് കേവലമായ വിവരമാണ്. ജീവിതത്തിന് ദിശ നല്‍കുന്ന പ്രകാശമായിത്തീരില്ല അത്. മനുഷ്യോല്‍പത്തിമുതല്‍ സമൂഹം അതിന്റെ നേര്‍ദിശയില്‍ ചലിച്ചത് ഈ മൂന്ന് തത്ത്വങ്ങള്‍ ഉള്‍കൊള്ളുന്ന വ്യക്തികളെയും സമൂഹത്തെയും സൃഷ്ടിച്ചപ്പോഴാണ്. എപ്പോഴെല്ലാം അവ വ്യക്തികളില്‍ നിന്ന് വിനഷ്ടമായോ അപ്പോഴൊക്കെ സമൂഹം നേര്‍ദിശയില്‍ നിന്ന് തെന്നിമാറിയാണ് സഞ്ചരിച്ചിട്ടുള്ളത്.
സമാനമായ സാഹചര്യമാണ് വര്‍ത്തമാനയുഗത്തില്‍ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യം നിലവിലെ സാഹചര്യത്തിന്റെ മാത്രം സൃഷ്ടിയല്ല. ആധുനിക പ്രത്യയശാസ്ത്രങ്ങളുടെയും ഉത്തരാധുനികചിന്തകളുടെയും പിന്‍ബലം അതിനുണ്ട്. വ്യക്തിയുടെ നൈസര്‍ഗിക ഗുണങ്ങളെയും ധാര്‍മികമൂല്യങ്ങളെയും നിരാകരിക്കുന്നതായിരുന്നു ആധുനിക ഉത്തരാധുനികചിന്തകള്‍ മുന്നോട്ടുവെച്ച പ്രമേയങ്ങള്‍. വിവരവിസ്‌ഫോടത്തിനും ശാസ്ത്രീയ മുന്നേറ്റത്തിനും വ്യവസായവിപ്ലവത്തിനും അവ വഴിവെച്ചെങ്കിലും മനുഷ്യനില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ അവക്ക് സാധിച്ചില്ല. ഒരു ചിന്തകന്‍ സൂചിപ്പിച്ചതുപോലെ. ആകാശത്ത് പറവകളെപ്പോലെ പറക്കാന്‍ ആധുനികശാസ്ത്രം മനുഷ്യനെ പഠിപ്പിച്ചിട്ടുണ്ട്. സാഗരത്തില്‍ മത്സ്യങ്ങളെപ്പോലെ ഊളിയിടാനും ആധുനികശാസ്ത്രം മനുഷ്യനെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയില്‍ മനുഷ്യനെപ്പോലെ സഞ്ചരിക്കാന്‍ മനുഷ്യന്‍ ഇനിയും പഠിച്ചിട്ടില്ല.
ആധുനികതയുടെയും ഉത്തരാധുനികതയുടെയും ചിന്താശേഷിപ്പുകള്‍ തന്നെയാണ് നിലവിലെ വിദ്യാഭ്യാസവ്യവസ്ഥയെയും അകാദമിക്ക് സ്ഥാപനങ്ങളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍മികപഠനത്തിനും ജീവിതവിശുദ്ധിക്കും പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇല്ലെന്നല്ല, അവ തുലോം തുച്ഛമാണ്. ഇന്ന് വിവരം ഉല്‍പാദിപ്പിക്കുന്ന പള്ളിക്കൂടങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ധാരാളമുണ്ട്. അവ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും ഉത്പാദിപ്പിക്കുന്നുവെന്നതും ശരിയാണ്. അറിവ് നേടാന്‍ പുതിയ തലമുറ നേരത്തേതിനേക്കാള്‍ ആവേശം പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ മുന്‍ചൊന്ന തത്ത്വങ്ങള്‍ ഉള്‍ചേര്‍ന്ന ഉദ്ഗ്രഥിത വ്യക്തിത്വത്തിന്റെ ആവിഷ്‌കാരം നടക്കുന്നത് അംഗുലീപരിമിതമായാണ്. നാം ഒരു വിവരശേഖരണ സമൂഹമാണെങ്കിലും മൂല്യങ്ങള്‍ അന്യംനില്‍ക്കുന്ന ഒരു സമൂഹമാണെന്ന് പറയേണ്ടിയിരിക്കുന്നു. അതിനാല്‍ ഏതൊരു വിദ്യാഭ്യാസപദ്ധതിയുടെയും അടിത്തറയായി വര്‍ത്തിക്കേണ്ടത് സ്വത്വം, ദൈവം, ധര്‍മം എന്നിവയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണവും സംവാദവുമാണ്. അവയിലൂടെയാണ് മനുഷ്യന്‍ പൂര്‍ണത കൈവരിക്കുന്നത്.

അവലംബം
1. തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം, ഇബ്‌നുകസീര്‍, ദാറുല്‍കുത്തുബ്: ബൈറൂത്ത്
2. ഫല്‍സഫത്തുല്‍ഉലൂം ബിനദ്‌റത്തിന്‍ ഇസ്‌ലാമിയ്യത്തിന്‍, അഹ്മദ് ഫുആദ് ബാഷ, കുല്ലിയത്തുല്‍ഉലൂം: ജാമിഅത്തുല്‍ കാഹിറ
3. ദി ഹോളിഖുര്‍ആന്‍, അല്ലാമാ യൂസുഫലി, നാഷനല്‍ പ്രിന്റിംഗ് പ്രസ് : ദോഹ, ഖത്തര്‍
4. ഹോള്‍നെസ് ആന്റ് ഹോളിനെസ് ഇന്‍ എജുക്കേഷന്‍, ഡോ.സഹ്‌റ അല്‍സീറ, ഐ.ഐ.ഐ.ടി: ലണ്ടന്‍
5. വിദ്യാഭ്യാസം, മതം, തത്ത്വശാസ്ത്രം, ബര്‍ട്രാന്റ് റസല്‍, പാപ്പിയോണ്‍: കോഴിക്കോട്.

Comments

Older post

Recent Topics

© Bodhanam Quarterly. All Rights Reserved

Back to Top